അന്ന് ഉരുൾപൊട്ടൽ, ഇന്നോ? ജലപ്രവാഹം കുത്തിയൊലിച്ച് വന്ന അമ്പായത്തോട്ടെ ഇന്നത്തെ കാഴ്ചകൾ
ഒരു മലയൊന്നാകെ ഉള്ളിൽ വെള്ളം നിറഞ്ഞ് പുറത്തേക്ക് പൊട്ടിയൊഴുകി വന്ന കണ്ണൂരിലെ അമ്പായത്തോട്ടിൽ നിന്നുള്ള അതിഭീകരമായൊരു കാഴ്ച കഴിഞ്ഞ പ്രളയ കാലത്ത് കേരളം കണ്ടു. മരങ്ങൾ നിറഞ്ഞ ഒരു വലിയ പ്രദേശത്തെയാകെ മണ്ണും വെള്ളവും കുത്തിയൊലിച്ച് മുക്കിക്കളഞ്ഞു ആ ഉരുൾപൊട്ടൽ.
പ്രളയജലം മുക്കിക്കളഞ്ഞ അമ്പായത്തോടിനെ എട്ട് മാസങ്ങൾക്കിപ്പുറം വിണ്ട് വരണ്ട് കാണേണ്ടി വരുന്നു എന്നത് ഭയപ്പാടോടെ മാത്രമേ കേരളത്തിന് നോക്കിക്കാണാനാകൂ. അമ്പായത്തോട്ടിൽ നിന്ന് ചിത്രങ്ങൾ പകർത്തിയത് കണ്ണൂർ ബ്യൂറോയിലെ ഞങ്ങളുടെ ക്യാമറാമാൻ വിപിൻ മുരളി.
കർണാടകത്തിലെ കുടകം പുഴയും ബാവലിപ്പുഴയും ചേർന്നാണ് കൊട്ടിയൂർ പുഴ ഒഴുകുന്നത്.
അന്നൊരു നാൾ, പേമാരി കേരളത്തിൽ ആർത്തു പെയ്തു. നാട് വെള്ളത്തിൽ മുങ്ങി. പുഴകൾ നിറഞ്ഞു പൊങ്ങി. മലമുകളിൽ നിന്ന് മണ്ണും വെള്ളവും ഇരച്ചുപൊട്ടിയൊഴുകി. അന്ന് കേരളം ഞെട്ടലോടെ കണ്ട ഒരു കാഴ്ചയുണ്ട്. കണ്ണൂർ അമ്പായത്തോട്ടെ ഒരു മലമുകളിൽ നിന്ന് ഉരുൾപൊട്ടി വരുന്നു. മണ്ണും വെള്ളവും ഇരച്ച് മലയിടിയുന്ന കാഴ്ച കണ്ട് നമ്മൾ സ്തംഭിച്ച് നിന്നു. ആ മലയാണിത്! മുന്നിൽ വരണ്ടുണങ്ങി കൊട്ടിയൂർപ്പുഴയും!
ഉരുൾ പൊട്ടി കുലംകുത്തിയൊഴുകിയ കൊട്ടിയൂർ അമ്പായത്തോട് പുഴക്കരയിൽ നിന്ന് കണ്ട കാഴ്ച
മഴയും മല പൊട്ടിയൊലിച്ച മണ്ണും അരികിലൂടെ കുത്തിയൊലിച്ച് പോയിട്ട് എട്ട് മാസങ്ങളേ ആയിട്ടുള്ളൂ.. അപ്പോഴേക്കും ഇലയറ്റ് ഉണങ്ങിക്കഴിഞ്ഞു അമ്പായത്തോടരികിലെ മരങ്ങൾ.
ഉരുൾപൊട്ടി ഉണ്ടായ ഉറവയിൽ നിന്ന് സമീപത്തെ അംഗനവാടിയിലേക്ക് പൈപ്പിട്ട് വെള്ളമെടുക്കേണ്ട സ്ഥിതിയാണിവിടെ. വെള്ളം കിട്ടാതെ വന്യമൃഗങ്ങൾ കാടിറങ്ങി വരികയാണ്. മനുഷ്യനും മൃഗങ്ങൾക്കുമില്ല കുടിക്കാൻ വെള്ളം!
പുഴയരികിലൂടെ ഒഴുകുന്ന നീർചാൽ കൃഷിയ്ക്ക് വേണ്ടി കെട്ടി സംഭരിച്ചിരിക്കുകയാണിവിടെ.
പുഴക്കരയിലെ കൃഷിയിടങ്ങളും വരണ്ടുണങ്ങി. ഒരു മഴയ്ക്ക് കാത്തിരിക്കുകയാണ് അമ്പായത്തോട്ടുകാർ. ഇങ്ങനെയൊരു വരൾച്ച! ജീവിതത്തിൽ കണ്ടിട്ടും കേട്ടിട്ടുമില്ല ഇവർ.