ലൈഫ് മിഷന്‍: ഒരു മുഴം മുമ്പേ വിജിലന്‍സ്; സിബിഐ എത്തും മുമ്പ് പ്രധാന ഫയലുകള്‍ കസ്റ്റഡിയില്‍
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഏറ്റവും തിളക്കമുള്ള പദ്ധതിയായിരുന്നു ലൈഫ്. മറ്റ് വിഷയങ്ങളില്‍ ആരോപണങ്ങള്‍ വരുമ്പോഴും പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ കവചമാക്കിയത് ലൈഫ് പദ്ധതിയെയായിരുന്നു. എന്നാല്‍, വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിലെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയായ സിബിഐ കൂടെ എത്തുമ്പോള്‍ സര്‍ക്കാരിന് അത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
സിബിഐ കേസെടുത്തതിന് പിന്നാലെ വിജിലന്‍സ് ലൈഫുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ഏജന്‍സികളും ഒരേ വിഷയത്തില്‍ അന്വേഷണം നടത്തുമ്പോള്‍ ഇനി നിര്‍ണായകമാവുക വിജിലന്‍സ് കൊണ്ട് പോയ നിര്‍ണായകമായ ആ ഫയലുകകള്‍ തന്നെയാകും.
വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക രേഖകളെല്ലാം വിജിലൻസ് കസ്റ്റഡയിലാണ്.
ലൈഫ് മിഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പ്രത്യേക കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നിർണായക രേഖകൾ വിജിലൻസ് ശേഖരിച്ചത്.
ലൈഫ് മിഷന്‍റെ ഓഫീസിൽ നിന്ന് നാല് പ്രധാന ഫയലുകളാണ് വിജിലൻസ് കൊണ്ട് പോയതെന്നാണ് വിവരം.
നിയമോപദേശം ഉൾപ്പെടെയുളള ഫയലാണ് സെക്രട്ടറിയേറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ രേഖകൾ നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.
ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് അവയിൽ കഴമ്പുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലൻസിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
ഇതിനു പിന്നാലെയാണ് കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ച കേസിൽ ഇനി വിജിലൻസിന്‍റെ അന്വേഷണം അപ്രസക്തമാണെങ്കിലും വിജിലൻസിന്‍റെ കൈവശമുള്ള നിർണായകഫയലുകൾ കിട്ടാതെ സിബിഐക്ക് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ല.
ഇതിനിടെ ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയായ യൂണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് ഭൂമി ഇടപാടിന്റേത് ഉൾപ്പെടയുള്ള രേഖകൾ സിബിഐ പിടിച്ചെടുത്തു.
കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ബാങ്കുകളിലൂടെ യൂണിടാകിന് റെഡ്ക്രസന്റ് നേരിട്ട് പണം നൽകി എന്നാണ് കണ്ടെത്തൽ. ഇങ്ങനെ പണം കൈമാറുന്നത് വിദേശ നാണയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ്.
അടുത്ത പടിയായി സിബിഐ ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ടാഴ്ചയായി സിബിഐ ഈ കേസ് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിൽ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇതെത്തുടർന്നാണ് നിർമ്മാണ കമ്പനികളായ യൂണിടാക്, സെയ്ന്റ് വെഞ്ചേഴ്സ് എന്നവയുടെ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് നിർണ്ണായക രേഖകൾ സിബിഐ പിടിച്ചെടുത്തിരിക്കുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, കരാർ സംബന്ധിച്ച രേഖകൾ, ഭൂമി ഇടപാട് സംബന്ധിച്ച രേഖകൾ എന്നിവയെല്ലാം തന്നെ സിബിഐ കസ്റ്റഡിയിലെടുത്തു. നേരത്തെ എൻഐഎ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് എന്നിവരും സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു.
20 കോടി രൂപയുടെ പദ്ധതിയിൽ 26 ശതമാനം താൻ കമ്മീഷനായി നൽകിയിട്ടുണ്ട് എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, യദു എന്നിവർക്ക് ആറ് ശതമാനവും യുഎഇ കോൺസുൽ ജനറലിന് 20 ശതമനാവും കമ്മീഷൻ നൽകിയെന്നാണ് മൊഴി.
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഉന്നയിച്ച് പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമം. കോണ്‍ഗ്രസ് - ബിജെപി കൂട്ടുക്കെട്ടും സിപിഎം ഉയര്‍ത്തി കാണിക്കുന്നു.
എന്നാല്‍, ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാർ വലിയ വീഴ്ച വരുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിക്കുന്നു.
കോഴ ഇടപാടിന്‍റെ കാര്യം മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും എല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.