ബലൂൺ സാങ്കേതിക വിദ്യയില്‍ അത്ഭുതമാതയ്ക്ക് ശാപമോക്ഷം; ഇനി തീരത്തേക്ക്...
മഹ ചിഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൽ കരയിലേക്കടിച്ച് കയറി മണ്ണിൽ പുതഞ്ഞു പോയ കേരളത്തിൽ നിന്നുള്ള മത്സ്യബന്ധന ബോട്ട് അത്ഭുതമാതയെ ബലൂൺ സാങ്കേതികവിദ്യയുപയോഗിച്ച് തിരിച്ച് കടലില്‍ ഇറക്കി. ലക്ഷദ്വീപ് നിവാസികളുടെയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ സഹായം ബോട്ടുയര്‍ത്താന്‍ ഏറെ സഹായിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ആന്ത്രോത്ത് ദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥനായ ജാഫര്‍ ഹിഷാം പകര്‍ത്തിയ ആ കാഴ്ചകള്‍ കാണാം.
ലക്ഷദ്വീപുകാരും ഉദ്യോഗസ്ഥരും ഒത്തുപിടിച്ചപ്പോള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക്, ലക്ഷദ്വീപിലുറച്ച തങ്ങളുടെ ബോട്ട് തിരിച്ചെടുക്കാൻ കഴിഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (NIOT)യുടെ ബലൂൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അത്ഭുതമാതയെ മണ്ണിൽ നിന്നും ഉയര്‍ത്തിയെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോട്ട് കടലിലേക്കിറക്കാനുള്ള കൂട്ടായ പരിശ്രമങ്ങൾ വിജയം കണ്ടത്.
കഴിഞ്ഞ പത്തുപന്ത്രണ്ട് ദിവസമായി തൊഴിലാളികള്‍ കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയിട്ട്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ പത്ത് മത്സ്യത്തൊഴിലാളികളും ബോട്ടുമായി കരപിടിക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്.
പ്രാഥമിക പരിശോധനയില്‍ ബോട്ടിന്‍റെ എഞ്ചിന് വലിയ തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഇപ്പോൾ കൽപ്പേനിയിലെ ബോട്ടുജെട്ടിയിലുള്ള അത്ഭുതമാത ഇന്ന് മുഴുവന്‍ കടലില്‍ തന്നെ കിടക്കും.
തുടര്‍ന്ന് മറ്റ് കേടുപാടുകൾ പരിഹരിച്ച് ബോട്ടിലേക്ക് വെള്ളം കയറുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം നാളെ തന്നെ കേരളത്തിലേക്ക് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദ്വീപിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ' എത്രയും പെട്ടെന്ന് ഹാര്‍ബറില്‍ ബോട്ട് പിടിക്കണം' എന്ന സന്ദേശമാണ് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്.
അടിയന്തര സന്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളടക്കം അറുപത് പേരുള്‍പ്പെടുന്ന അഞ്ച് ബോട്ടുകള്‍ ലക്ഷദ്വീപിലെ കൽപ്പേനിയില്‍ നങ്കൂരമിട്ടു.
മഹ ചുഴലിക്കാറ്റ് ഉയര്‍ത്തിവിട്ട തിരയില്‍പ്പെട്ടാണ് അത്ഭുതമാത എന്ന പേരിലുള്ള തമിഴ്നാട് രജിസ്ട്രേഷന്‍ TN-15MM-3605 -ാം നമ്പർ ബോട്ട് കൽപ്പേനിയിൽ കരയിലേക്ക് ഇടിച്ചുകയറിയത്.
ദിസവങ്ങള്‍ക്ക് ശേഷം ഇനിയെങ്കിലും കരപിടിക്കാമല്ലോയെന്ന ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍.