സാനിറ്റൈസര്‍ തേച്ച്, അകലം പാലിച്ച്, സ്കൂളുകള്‍ തുറന്നു
നീണ്ട ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നലെ തുറന്നു. പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളാണ് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തുന്നത്. കൊവിഡും ലോക്ക്ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്കൂളുകളാണ് ഇന്നലെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. സ്കൂളുകള്‍ തുറന്നെങ്കിലും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ. പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിച്ച് ഒരു കുട്ടി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും 50 ശതമാനം കുട്ടികള്‍ മാത്രമെ സ്കൂളിലെത്താവൂ എന്നാണ് നിര്‍ദ്ദേശമെങ്കിലും കൂടുതല്‍ പേര്‍ എത്തുമെന്നാണ് സ്കൂളധികൃതരുടെ കണക്കുകൂട്ടല്‍. എറണാകുളം സെന്‍റ്. തെരേസാസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ്
മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. ഇത്രയും നാളുകൾക്ക് ശേഷം സ്കൂളിലെത്തിയതിന്‍റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.
സഹപാഠികളെ കാണാനായതും ഓൺലൈന് വഴിയല്ലാതെ നേരിട്ട് പഠനം നടത്താൻ കഴിയും എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപകർ ക്ലാസ്മുറികളിൽ നേരിട്ട് പഠിപ്പിക്കുന്നതിന്‍റെ അത്ര എന്തായാലും വരില്ല ഓൺലൈൻ ക്ലാസ്സുകൾ എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. കൂടുതൽ പേരും രക്ഷിതാക്കൾക്കൊപ്പമാണ് എത്തിയത്.
അതേസമയം, കൊവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറിയും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. . ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് സര്‍ക്കാര്‍ സ്കൂളികളില്‍ പുതുതായി എത്തിചേര്‍ന്നത് 1.75 ലക്ഷം കുട്ടികളാണ്. ഒന്നാം ക്ലാസില്‍ മാത്രം 8,170 കുട്ടികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായി പ്രവേശനം നേടിയതായാണ് കണക്ക്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസില്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43,789 കുട്ടികള്‍ അധികം. അതേസമയം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പൊതുവിദ്യാലയങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാല് വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് പുതുതായി എത്തിചേര്‍ന്നത്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8,170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി.
എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി.
അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി. കൈറ്റ് തയ്യാറാക്കിയ 'സമ്പൂര്‍ണ' സ്കൂള്‍ മാനേജ്മെന്‍റ് പോര്‍ട്ടല്‍ വഴി ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലുള്ളത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്ക് പോലും ആഗോളനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സാമൂഹിക കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്.
മാസങ്ങള്‍ക്ക് ശേഷം സ്കൂള്‍ തുറന്നപ്പോള്‍, ഊര്‍ങ്ങാട്ടീരി മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ക്വാറന്‍റൈന്‍ ലംഘിച്ച് കൂളിലെത്തിയത് വിവാദമായി. തുര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രിന്‍സിപ്പാള്‍ ചട്ടം ലംഘിച്ചത്.
പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരോട് ക്വാറന്‍റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിന്നു. എന്നാല്‍ ഇത് വകവെക്കാതെയാണ് പ്രിന്‍സിപ്പല്‍ സ്‌കൂളിലെത്തിയത്.
പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.