ടൗട്ടേ ചുഴലിക്കാറ്റ്; കടലാക്രമണം രൂക്ഷം, പൊഴിയൂര്‍ 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
മണ്‍സൂണിന് മുമ്പ് തെക്ക് പടിഞ്ഞാറന്‍ ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ കേരളത്തിന്‍റെ തീരദേശമേഖലയിലും ചങ്കിടിപ്പ് കൂടുകയാണ്. വര്‍ഷാവര്‍ഷം കേരളത്തിന്‍റെ തീരമേഖലയ്ക്ക് സമീപത്തായി അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അതിന്‍റെ സഞ്ചാരപാതയിലുള്ള തീരദേശങ്ങള്‍ കുഴിയൊഴിപ്പിക്കലിന് വിധേയമാകുന്നു. ഞായറാഴ്ചയോട് കൂടിമാത്രം ശക്തിപ്രാപിക്കുമെന്ന് കരുതുന്ന ടൗട്ടേ ചുഴലിക്കാറ്റിന് മുന്നോടിയായി രൂപപ്പെട്ട ഷക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് തീരദേശമേഖലയില്‍ കടലേറ്റം രൂക്ഷമായി. കേരളത്തിന്‍റെ തെക്കേയറ്റത്തെ അതിര്‍ത്തി തീരപ്രദേശമായ പൊഴിയൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ 13 വീടുകള്‍ തകര്‍ന്നു. പൊഴിയൂരില്‍ നിന്നുള്ള വിവരങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷഹീൻ ഇബ്രാഹിം, ചിത്രങ്ങള്‍: പ്രദീപ് പാലവിളാകം.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് പൊഴിയൂരിലെ 13 വീടുകള്‍ കഴിഞ്ഞ ദിവസം നിലംപൊത്തി. ഈ കുടുംബങ്ങളിലെ 51 പേരെ പൊഴിയൂർ എൽപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.
പൊഴിയൂരിൽ രണ്ട് മൽസ്യബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. കൊല്ലങ്കോടും പരുത്തിയൂരും. ഇതിൽ കൊല്ലങ്കോടാണ് കടലാക്രമണം കാര്യമായി ബാധിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന മൂന്ന് വരി കടൽ ഭിത്തിയും കടലേറ്റത്തില്‍ വെള്ളത്തിലായി.
പരുത്തിയൂരും കടലാക്രമണ ഭീഷണിയിലാണ്. നാല് കടൽ ഭിത്തി ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒറ്റ ഭിത്തിയുടെ സംരക്ഷണയിൽ ആണ് ആളുകൾ കഴിയുന്നത്. കടൽ കൂടുതൽ പ്രക്ഷുബ്ധം ആയാൽ ഇവിടത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ സംഭവയ്ക്കും.
അടിമലത്തുറ -അംമ്പലത്തുമൂല മേഖലകളിൽ നൂറോളം വീടുകളിൽ വെളളം കയറി. നിലവിൽ ശക്തമായ കാറ്റിന്‍റെ ദിശ കരയിലേക്ക് ഇല്ല. അതുകൊണ്ട് തന്നെ തിരമാലയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കടലാക്രമണം വീണ്ടും രൂക്ഷമായേക്കുമെന്ന് കരുതുന്നു.
ടൗട്ടേ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍ കടല്‍പ്രക്ഷുബ്ധമായിരിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
അതുകൊണ്ട് തന്നെ വളരെ അധികം ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മറ്റ് തീരദേശ പ്രദേശങ്ങളായ വിഴിഞ്ഞം, കോവളം, തുമ്പ, വർക്കല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ്.
അതിനിടെ മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് കാലാവസ്ഥാ കേന്ദ്രം പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത.
മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക. പതിനാറാം തീയ്യതിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്.
കേരളത്തിന്‍റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമർദ്ദത്തിന്‍റെ സഞ്ചാര പാതയിൽ വ്യക്തത വരും.
നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഞായറാഴ്ചയോട് കൂടിയേ ടൗട്ടേ ചുഴലിക്കാറ്റ് രൂപ കൊള്ളൂവെങ്കിലും അതിന് മുന്നോടിയായി ഇന്നും നാളെയും തീരദേശത്ത് ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചുകഴിഞ്ഞു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona