വാഗമണ്‍ നിശാവിരുന്ന് ; ഒമ്പത് പേര്‍ അറസ്റ്റില്‍, എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്
വാഗമണിൽ നിശാവിരുന്ന് നടന്ന റിസോട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ ഒമ്പത് പേര്‍ അറസ്റ്റിൽ. നിശാവിരുന്ന് സംഘാടകരെയാണ് അറസ്റ്റ് ചെയ്തത്. നിശാപാർട്ടിയിൽ പങ്കെടുത്ത ബാക്കി ആളുകളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച ശേഷം മറ്റ് 51 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിശാവിരുന്നിനായി വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇന്‍ റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റാണെന്നായിരുന്നു റിസോർട്ട് ഉടമ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റായിരുന്നെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തൊടുപുഴ സ്വദേശി അജ്മൽ (30) , മലപ്പുറം സ്വദേശി മെഹർ ഷെറിൻ (26), എടപ്പാൾ സ്വദേശി നബീൽ (36), കോഴിക്കോട് സ്വദേശികളായ സൽമാൻ (38), അജയ് (41), ഷൗക്കത്ത് (36), കാസർകോട് സ്വദേശി മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശി നിഷാദ് (36) , തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23) എന്നിവരെയാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോട്ടില്‍ ലഹരി വിരുന്ന് സംഘടിപ്പിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ഷാജി കുറ്റക്കാടന്‍റെ പ്രവര്‍ത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ഷാജി കുറ്റക്കാടനെ പാര്‍ട്ടിയില്‍ നിന്നും ഇന്ന് തന്നെ സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി അറിയിച്ചു. വിവാദ റിസോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനീഷ് ടോം.
ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ ഷാജി കുറ്റക്കാടന്‍ പൊലീസിനെ അറിയിച്ചത്.
പ്രധാനമായും മൂന്ന് പേരാണ് വാഗമണ്ണില്‍ നിശാപാര്‍ട്ടിക്ക് പദ്ധതിയിട്ടതും സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി മറ്റ് ആറ് പേര്‍കൂടി സംഘത്തില്‍ ചേരുകയായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക.)
തുടര്‍ന്ന് ഇവര്‍ ഒമ്പത് പേര്‍ ചേര്‍ന്നാണ് മറ്റുള്ളവരെ സമൂഹമാധ്യമങ്ങള്‍വഴി നിശാവിരുന്നിനെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള 25 ഓളം യുവതികളും 35 ഓളം യുവാക്കളുമാണ് പാര്‍ട്ടിക്കെത്തിയിരുന്നത്. ഇവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രകാരം കേസ് എടുക്കുമെന്ന് എഎസ്പി എസ് സുരേഷ് കുമാര്‍ പറഞ്ഞു. ബർത്ത്ഡേ പാർട്ടിയുടെ മറവില്‍ സംഘടിപ്പിച്ച നിശാപാർട്ടിക്ക് മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. ഇതിന് മുമ്പും ഇവർ പാർട്ടി നടത്തിയതായി പൊലീസ് പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലെ നടന്ന പാര്‍ട്ടിയെന്നും പൊലീസ് പറയുന്നു.
എം ഡി എം എ, കഞ്ചാവ്, എല്‍എസ്ഡി തുടങ്ങിയ ലഹരി മരുന്നുകള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇന്നലെ ആദ്യ റിപ്പോര്‍ട്ടുകളില്‍ നിശാവിരുന്നിനിടെ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.
എന്നാല്‍ വലിയ അളവിലുള്ള ലഹരിമരുന്നുകള്‍ നിശാപാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും നിശാ പാര്‍ട്ടിയുടെ ആഘോഷത്തിന് ആവശ്യമായ ലഹരിമരുന്നുകള്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കപ്പെട്ടിരുന്നതെന്നുമാണ് ഇന്ന് പൊലീസ് പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ റിസോർട്ടിൽ പരിശോധനകള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ലഹരി മരുന്നുകള്‍ റിസോട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാന്‍ പൊലീസിന്‍റെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു.
മൂന്ന് കെട്ടിടങ്ങളുള്ള റിസോട്ടില്‍ മൂന്നാമത്തെ കെട്ടിടത്തില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതിന് അനുയോജ്യമായ രീതിയില്‍ ഒരു ഫ്ലോര്‍ നിര്‍മ്മിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ ഡിജെ പാര്‍ട്ടി നടത്താനായിരുന്നു പദ്ധതിയിട്ടതെങ്കിലും പാര്‍ട്ടി നടത്തുന്നതിന് മുമ്പ് തന്നെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാഗമണ്ണില്‍ നിശാവിരുന്ന് നടക്കുന്ന വിവരം കൊച്ചി പൊലീസ് ഇടുക്കി എസ്പിയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എസ്പി, എഎസ്‍പി സുരേഷ് കുമാറിനെ വിവരമറിയിച്ചു. എഎസ്‍പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സെല്ലാണ് റിസോട്ടില്‍ പരിശോധന നടത്തിയത്.
ലോക്കല്‍ പൊലീസിനെ വിവരമറിയിക്കാതെ പൊലീസ് ക്യാമ്പില്‍ നിന്നുള്ള നൂറോളം പൊലീസുകാരുമായാണ് എഎസ്‍പി റെയ്ഡിനെത്തിയത്. ഇന്നലെ രാത്രി തന്നെ റിസോട്ട് വളഞ്ഞ് നിശാവിരുന്നിനെത്തിയവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് 60 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലഹരി മരുന്നിന്‍റെ ഉറവിടെ പൊലീസ് അന്വേഷിക്കുകയാണ്.
അറസ്റ്റിലായ ആറുപത് പേരെയും പുറത്ത് കൊണ്ടുപോയി ആരോഗ്യ പരിശോധന നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ മെഡില്‍ സംഘത്തെ റിസോട്ടിലെത്തിച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്
എന്നാല്‍ ഇതിന് ക്ലിഫ്ഇന്‍ റിസോർട്ടില്‍ നിശാവിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു. അന്ന് താക്കീത് നല്‍കി വിടുകയായിരുന്നു. മുമ്പ് നക്ഷത്ര ആമകളെയും ഈ റിസോട്ടില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
എന്നാല്‍ അത് ഒരു ജീവനക്കാരന്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് ജീവനക്കാരനെ മാത്രം പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തിനിടെ ഇത്രയും പേര്‍ ലഹരി മരുന്ന് പാര്‍ട്ടിക്കെത്തിയത് ഏറെ ഗൌരവത്തോടെ കാണുന്നെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ റിസോർട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോട്ടിന് മുന്നിൽ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാൻ പൊലീസ് ശ്രമം നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു.
പിടികൂടിയ ലഹരിമരുന്നിന്‍റെ അളവ് കുറച്ച് കാണിക്കാൻ ശ്രമിക്കുന്നതായും റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
റിസോർട്ട് ഉടമ ഷാജി കുറ്റികാടൻ നക്ഷത്ര ആമ കടത്ത് ഉൾപ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.