സംസ്ഥാന വിജിലന്‍സും കുരുക്ക് മുറുക്കി; ലൈഫ് കോഴയില്‍ ശിവശങ്കര്‍ പ്രതി
ലൈഫ് മിഷൻ അഴിമതിയിലെ വിജിലൻസ് കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ത്തു. കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഞ്ചാം പ്രതിയാണ്.
ഒടുവിൽ ലൈഫ് കോഴ വിവാദത്തിൽ സംസ്ഥാന വിജിലൻസിന്‍റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയാണ്.
ലൈഫ് മിഷന്‍ മുൻ സിഇഒയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായിരുന്ന ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.
റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടതിൽ ശിവശങ്കർ ഇടപെട്ടുവെന്ന ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്‍റെ മൊഴിയും, സ്വപ്ന നിർദ്ദേശിച്ചത് പ്രകാരം ശിവശങ്കറിനെ കണ്ടെന്ന യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴിയും ലൈഫിലെ കോഴപ്പണം സൂക്ഷിക്കാൻ സ്വന്തം ചാർട്ടേഡ് അക്കൗണ്ടിന്‍റെ ലോക്കർ സ്വപ്നക്ക് നൽകാൻ ശിവശങ്കർ ഇടപെട്ടതുമാണ് കേസിൽ നിർണ്ണായകമായത്.
ഒടുവിൽ സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഐ ഫോണുകളിൽ ഒന്ന് ശിവശങ്കർ ഉപയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതി ചേർക്കപ്പെട്ടതോടെ ലൈഫ് കോഴ യുണിടാക്കും- യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള ഇടപാട് മാത്രമെന്ന് വിശദീകരിച്ച മുഖ്യമന്ത്രിക്കും തിരിച്ചടിയായി.
ശിവശങ്കറിനെ സംരക്ഷിക്കുന്നില്ലെന്ന നിലപാട് ശക്തിപ്പെടുത്താൻ വിജിലൻസ് നീക്കത്തെ ഉപയോഗിക്കാനാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നീക്കം.
വിജിലൻസ് അന്വേഷണം നേരായ ദിശയിലാണെന്ന് വിശദീകരിച്ച് സിബിഐ അന്വേഷണത്തെ എതിർക്കാനുമാണ് ആലോചന.
അതേസമയം, ശിവശങ്കർ പ്രതിയായതോടെ മുകളിലേക്ക് ഇനി വിജിലൻസ് അന്വേഷണം എത്തില്ലെന്ന വാദം ഉന്നയിച്ചാണ് പ്രതിപക്ഷം വീണ്ടും സിബിഐ അന്വേഷണ ആവശ്യം ശക്തമാക്കുന്നത്.
ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ആര്‍ക്കൊക്കെ കിട്ടിയെന്ന കാര്യത്തിൽ ദുരൂഹത നീങ്ങുകയാണ്.
യുഎഇ ദേശീയ ദിനത്തിൽ സ്വപ്ന സുരേഷ് സമ്മാനമായി നൽകിയെന്ന ആരോപണത്തിൽ രാഷ്ട്രീയ വിവാദം ആഞ്ഞടിക്കുമ്പോഴാണ് മൊബൈൽ ഫോണുകൾ കൈപ്പറ്റിയവരുടെ മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.
സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകളാണെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം.
അഞ്ച് ഉടമകളുടെ വിവരങ്ങൾ മൊബൈൽ കമ്പനികൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്. പരസ്യ കമ്പനി ഉടമ പ്രവീൺ , എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ , സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ എന്നിവരാണ് അഞ്ച് പേർ.
അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഫോണുകൾ ഉപയോഗിക്കുന്നത്. ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ ഡി പറയുന്നത്.