കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; പതിനഞ്ച് പേര്‍ക്ക് പരിക്ക്
പൗരന്‍റെ സുരക്ഷയൊരുക്കേണ്ട സര്‍ക്കാര്‍, ഹെല്‍മറ്റ് വേട്ടയ്ക്ക് കാണിക്കുന്ന പ്രധാന്യവും കെഎസ്ആര്‍ടിസി പോലുള്ള 'പൊതുവാഹന'ങ്ങളോട് കാണിക്കുന്ന അവഗണനയും സത്യത്തില്‍ പൊതുജനത്തിന് നേരെയുള്ള വെല്ലുവിളിതന്നെയല്ലേ ? ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബശ്ശിർ വടക്കാങ്ങര എടുത്ത അപകട ചിത്രങ്ങള്‍ കാണാം.
സമയം രാവിലെ 9.20. പതിവുപോലെ രാവിലെ ഇറങ്ങിയതാണ് എല്ലാവരും. ഓഫീസിലേക്കും സ്കൂളുകളിലേക്കും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി.
മഞ്ചേരിയിൽ നിന്നും തിരൂരിലേക്കുള്ള KL 15 6877 എന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര. മലപ്പുറം ബസ് സ്റ്റാന്‍റിന് സമീപത്തേക്കുള്ള വളവ് തിരിഞ്ഞ് കയറുന്നതിനിടെ പെട്ടെന്ന് ബസിന്‍റെ നിയന്ത്രണം നഷ്ടമായി.
ബസ് സ്റ്റാന്‍റിന് സമീപത്തെ കടയില്‍ ആളുകളാരും ഉണ്ടായിരുന്നില്ല. പക്ഷേ കിടക്കകള്‍ കയറ്റിയ ഒരു പിക്കപ്പ് വാന്‍ കടയ്ക്ക് മുന്നില്‍ കിടന്നിരുന്നു. പിന്നെ കാണുന്നത് പിക്കപ്പ് വാനിനെ ഇടിച്ച ബസ് കടയുടെ തൂണിലിടിച്ച് നില്‍ക്കുന്നതാണ്.
ബസിലിരുന്ന നിരവധി പേരുടെ തല സീറ്റിന്‍റെ കമ്പിയില്‍ ഇടിച്ച് വേദനിച്ചു. ചിലര്‍ ഉരുണ്ട് നിലത്ത് വീണു. ഏതാണ്ട് പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റത്. പല സ്ഥലങ്ങളിലേക്കിറങ്ങിയവര്‍ ഒടുവില്‍ വേദന കടിച്ചമര്‍ത്തി അടുത്തുള്ള ആശുപത്രികളിലേക്ക് പോയി.
പൗരന്‍റെ സുരക്ഷയൊരുക്കേണ്ട സര്‍ക്കാര്‍, ഹെല്‍മറ്റ് വേട്ടയ്ക്ക് കാണിക്കുന്ന പ്രധാന്യവും കെഎസ്ആര്‍ടിസി പോലുള്ള 'പൊതുവാഹന'ങ്ങളോട് കാണിക്കുന്ന അവഗണനയും സത്യത്തില്‍ പൊതുജനത്തിന് നേരെയുള്ള വെല്ലുവിളിതന്നെയല്ലേ ?
ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബശ്ശിർ വടക്കാങ്ങര