പക്ഷിപ്പനി; രണ്ട് ജില്ലകളിലും രോഗം പടരാതിരിക്കാന്‍ നടപടി
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. H5 N1 ന്‍റെ വകഭേദമായ H5 N8 ആണ് സ്ഥിരീകരിച്ചത്. നേരത്തെ ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടർന്ന് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ടില്‍ എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വർഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയിൽ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതൽ പടരുന്നത് തടഞ്ഞത്. കോട്ടയം നീണ്ടൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്.
രോഗം സ്ഥിരീകരിച്ച ആലപ്പുഴ - കോട്ടയം ജില്ലകളിൽ കളക്ടർമാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. രണ്ട് ജില്ലകളിലും കൺട്രോൾ റൂം തുറന്നു. ദ്രുതകർമ സേനകളെ ഇവിടേയ്ക്ക് നിയോഗിച്ചു.
കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡില്‍ 8,000 താറാവുകളുടെ കൂട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ താറാവുകളെ മുഴുവൻ കൊന്നൊടുക്കുമെന്നും സമീപത്ത് മറ്റ് പക്ഷികളില്ലെന്നും മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക)
ഫാമിലെ 1650 താറാവുകളാണ് ചത്തത്. ഒറ്റപെട്ട സ്ഥലമായതിനാൽ പടരാൻ സാധ്യത കുറവാണ്. കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത നിലവില്ലെന്ന് കളക്ടറുടെ അറിയിപ്പില്‍ പറയുന്നു. പ്രതിരോധ നടപടികള്‍ക്ക് ജില്ലയില്‍ അഞ്ച് അംഗങ്ങളുള്ള എട്ട് ടീമുകളെ നിയോഗിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി, എടത്വ, പള്ളിപ്പാട്, തഴക്കര എന്നീ പഞ്ചായത്തുകളിലും കുട്ടനാടൻ മേഖലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കുന്നതിനാല്‍ ഇവിടെ എതാണ്ട് 40,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തു തുടങ്ങി.