നിയന്ത്രണങ്ങള്‍ ലംഘിച്ച് തത്തമംഗലത്തെ കുതിരയോട്ടം; പൊലീസ് കേസെടുത്തു
പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം നടത്തി. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായാണ് നാല്പത്തിയഞ്ച് കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ടം നടത്തിയത്. റോഡിന് ഇരുപുറവും വലിയ തോതില്‍ ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലും കേരളത്തിലും കൊവിഡ് രോഗാണുവിന്‍റെ അതിവ്യാപനം നടക്കുകയാണ്. രോഗാണുവിന്‍റെ വ്യാപനം തടയാന്‍ നിലവില്‍ സാമൂഹിക അകലം, അടച്ചുപൂട്ടല്‍ പോലുള്ള പ്രായോഗികമാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ പൊതുനിരത്തിലേക്കിറങ്ങി രോഗാണുവ്യാപനം കൂട്ടുന്നത് കുറയ്ക്കുവാന്‍ വേണ്ടിയാണ് ഈ രണ്ട് ദിവസങ്ങളില്‍ മിനി ലോക്ഡൌൺ പ്രഖ്യാപിച്ചത്. അതുവഴി രോഗാണുവിന്‍റെ വ്യാപനം തടയാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
ഇത്തരത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ പൊതുനിരത്തിലേക്കിറങ്ങി രോഗാണുവ്യാപനം കൂട്ടുന്നത് കുറയ്ക്കുവാന്‍ വേണ്ടിയാണ് ഈ രണ്ട് ദിവസങ്ങളില്‍ മിനി ലോക്ഡൌൺ പ്രഖ്യാപിച്ചത്. അതുവഴി രോഗാണുവിന്‍റെ വ്യാപനം തടയാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അതിനിടെയാണ് എല്ലാ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തി തത്തമംഗലത്ത് കുതിരയോട്ടം നടത്തിയത്. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴര മുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം.
നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പൊലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പിക്കുകയായിരുന്നു. സംഘാടകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമലംഘനത്തിന് കേസെടുത്തു.മത്സരത്തിനിടെ ഒരു കുതിര ആള്‍ക്കൂട്ടത്തിനടുത്തേക്ക് മറിഞ്ഞ് വീണത് ആശങ്ക സൃഷ്ടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
വേലയുടെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ വാദിക്കുന്നത്. ചടങ്ങ് നിയന്ത്രിക്കാനോ നിര്‍ത്തിവയ്ക്കാനോ ജില്ലാ ഭരണകൂടം നയപടിയെടുത്തില്ലെന്നുമാണ് ഇപ്പോഴുയരുന്ന ആക്ഷേപം. ഒരു കുതിരയെ മാത്രം പങ്കെടുപ്പിച്ച് ആചാരം നടത്താനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, ഇത് ലംഘിച്ച സംഘാടകര്‍ നാല്പത്തിയഞ്ച് കുതിരകളെ റോഡിലിറക്കി മത്സരിപ്പിക്കുകയായിരുന്നു.