ആഴിമലയില്‍ പതിയിരിക്കുന്ന അപകടം; പൊലീസ് ഔട്പോസ്റ്റും കോസ്റ്റൽ വാർഡന്മാരും വേണമെന്ന് ആവശ്യം
പ്രകൃതി രമണീയമായ പല സ്ഥലങ്ങളും അപകടങ്ങള്‍ പതിയിരിക്കുന്നിടമാണ്. പ്രത്യേകിച്ച് പറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ത്തീരങ്ങള്‍. നമ്മുടെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ വലിയൊരു അപകടത്തിലേക്കാകും ഇത്തരം സ്ഥലങ്ങളില്‍ നമ്മെ കാത്തിരിക്കുന്നത്. അത്തരത്തിലൊരു സ്ഥലമാണ് തിരുവനന്തപുരത്തെ പ്രശസ്തമായ ആഴിമല ക്ഷേത്രത്തിന് വടക്കുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ തീരപ്രദേശം. രണ്ട് മാസത്തിനിടെ ഇവിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ആഴിമല ക്ഷേത്ര ദര്‍ശനത്തിന് ആളുകളേറിയതോടെ തീരപ്രദേശത്തെ അപകട സാധ്യതയും കൂടിയിരിക്കുന്നു.
വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിലെ ഗംഗാധരേശ്വര ശിൽപം കാണാൻ വരുന്നവരുടെ തിരക്ക് ദിനംപ്രതി കൂടി വരികയാണ്. സ്വദേശികളും വിദേശികളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. (കൂടുതല്‍ വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക.)
ക്ഷേത്ര ദർശനം കഴിഞ്ഞ് ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ തെങ്ങിന്‍ തോപ്പിലൂടെ, കാഴ്ചയ്ക്ക് സുന്ദരമായ പറക്കെട്ടുകളിലേക്ക് ആളുകള്‍ ഇറങ്ങുന്നതാണ് അപകടത്തിന് പ്രധാന കാരണം. കടലിലേക്ക് നീണ്ട് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടെ ആഞ്ഞടിക്കുന്ന കടല്‍ വൈകുന്നേരങ്ങളില്‍ ശാന്തമായി കിടക്കുന്നത് കണ്ടാകും സഞ്ചാരികള്‍ കടല്‍ തീരത്തേക്കിറങ്ങുക.
എന്നാല്‍ വൈകീട്ട് ആറരയോടെ സൂര്യന്‍ അസ്തമിക്കുകയും ഇവിടെ പെട്ടെന്ന് ഇരുള്‍ പരക്കുകയും ചെയ്യുന്നതോടെ കടലില്‍ തിരകള്‍ക്ക് ശക്തി കൂടും. ഇതോടെ സെല്‍ഫികളെടുക്കാന്‍ പാറക്കെട്ടുകളില്‍ നില്‍ക്കുന്നവര്‍ കാല്‍ തെന്നിയും മറ്റും പാറകളിലടിച്ച് കടലില്‍ വീണാണ് അപകടങ്ങളുണ്ടാകുന്നത്.
കണ്ടാൽ ശാന്തമായി കിടക്കുന്ന കടലില്‍ അപ്രതീക്ഷിതമായി ആർത്തിരമ്പി വരുന്ന തിരമാലകളാണ് പലപ്പോഴും ജീവന്‍ അപഹരിച്ച് പോകുന്നത്. കടലിന്‍റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നല്ല നീന്തൽ അറിയാവുന്നവർക്ക് പോലും പിടിച്ച് നിൽക്കാനാവില്ലെന്ന് പ്രദേശത്തെ മത്സ്യതൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ അടിമലത്തുറ സ്വദേശികളായ നാല് പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അതിൽ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടലിൽ കുളിക്കാൻ ഇറങ്ങിയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവിന്‍റെ ജീവനും നഷ്ടപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തിരയിൽപ്പെട്ട് രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമായതാണ് അവസാനത്തെ സംഭവം.
ഉയരമുള്ള പാറകൂട്ടങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ തീരം സഞ്ചാരികളുടെ മനം മയക്കും. വിശാലമായ മണൽപ്പരപ്പില്‍ ശാന്തമായ തിരയിളക്കം കണ്ട് ഉല്ലസിച്ച് നടക്കുന്നവർ പതിയിരിക്കുന്ന അപകടം അറിയാതെ കടലിലിറങ്ങുന്നത് ചതിക്കുഴികള്‍ പതിയിരിക്കുന്ന തിരയിലേക്കാകും.
കാഴ്ചയിൽ ആഴമില്ലെന്ന് തോന്നുമെങ്കിലും പാറക്കൂട്ടങ്ങള്‍ക്കിടെയില്‍ ചുഴികളും കയങ്ങളും വെള്ളത്തിനടിയിലെ കുത്തനെയുള്ള ചരിവും പാറക്കൂട്ടങ്ങളും കൂടിച്ചേരുമ്പോള്‍ നീന്തലറിയാവുന്ന സഞ്ചാരികള്‍ പോലും അപകടത്തില്‍പ്പെടുന്നു. അപകടത്തിൽപ്പെട്ട് കടലിലേക്ക് വീഴുന്നവർ പലപ്പോഴും ആഴങ്ങളിലെ പാറയിടുകളിൽ അകപ്പെട്ട് രക്ഷപ്പെടാൻ പറ്റാതയോ പാറകെട്ടുകളിൽ തലയടിച്ചോ ആണ് അധികവും മരിക്കുന്നത്.
അടുത്തകാലത്തായി സഞ്ചാരികള്‍ ഏറിയതിനാല്‍ ആഴിമലയ്ക്കും മുല്ലൂരിനും ഇടയിലെ തീരത്ത് അപകടം നടന്നാല്‍ ചിപ്പിവാരുന്നവരോ മത്സ്യത്തൊഴിലാളികളോ തീരത്തുണ്ടെങ്കില്‍ മാത്രമേ ഉടനടി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്നൊള്ളൂ.
ആഴിമലയ്ക്ക് സമീപത്തെ ബീച്ചിൽ മാത്രമാണ് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ സേവനമുള്ളത്. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് ഇവിടെയും കോസ്റ്റല്‍ ഗാര്‍ഡിന്‍റെ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് സമീപത്ത് കൂടിയോ കടൽ തീരം വഴിയോ ആരെങ്കിലും നടന്ന് വിജനമായ പ്രദേശത്തിന് ഉള്ളിലേക്ക് പോയാൽ ശ്രദ്ധിക്കാനോ തടയാനോ സാധിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച്, കോസ്റ്റൽ വാർഡന്മാരുടെ സേവനവും പൊലീസ് എയ്ഡ് പോസ്റ്റും ഉടനടി ഇവിടെ നടപ്പിലാക്കിയില്ലെങ്കിൽ ഇനിയും കൂടുതൽ ജീവനുകൾ ഇവിടെ പൊലിയുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുമ്പ് പല തവണ ഈ ആവശ്യങ്ങൾ ഉയർന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇതോടൊപ്പം സ്ഥലത്തിന്‍റെ നിഗൂഢമായ പ്രത്യേകത കാരണം ഇവിടെ ലഹരി മാഫികള്‍ പിടിമുറുക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പാറകൂട്ടങ്ങൾക്ക് ഇടയിലെ ചെറിയ ഗുഹ പോലുള്ള പ്രദേശവും ഇതിന് സമീപത്തെ പാറ ഇടുക്കുകളുമാണ് സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളം. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.