'പൊടിക്കാറ്റാകാന്‍' മരട് ഫ്ലാറ്റ്; വെള്ളം തളിച്ച് അധികൃതര്‍
അനധികൃതമായി നിര്‍മ്മിച്ച മരടിൽ ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങൾ വേർതിരിക്കുന്നതിന് മുൻപ് പൊടിശല്യം കുറയ്ക്കാൻ വെള്ളം തളിച്ചു തുടങ്ങി. ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നെട്ടൂരിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ് പകര്‍ത്തിയ മാലിന്യക്കൂമ്പാരമായ മരട് ഫ്ലാറ്റുകളുടെ ചിത്രങ്ങള്‍ കാണാം.
ഇന്നലെ അശാസ്ത്രീയമായി അവശിഷ്ടങ്ങൾ വേർതിരിച്ചു തുടങ്ങിയപ്പോൾ ഉയർന്ന പൊടി കാരണം നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വെള്ളം തളിച്ച ശേഷം മാത്രം ഇന്ന് ജോലികൾ വീണ്ടും തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത്.
എച്ച്2ഒ, ആൽഫാ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലിയാണ് ഇന്ന് തുടങ്ങിയത്. പൊളിക്കാൻ കരാറെടുത്ത വിജയ് സ്റ്റീൽസും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രോംപ്റ്റ് എന്ന കമ്പനിയും ചേർന്നാണ് വെള്ളം തളിക്കുന്നത്.
കായലിൽ നിന്നാണ് ഇതിനായി വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം തളിക്കാൻ അഗ്നിശമന സേനയുടെ സഹായം തേടിയെങ്കിലും കിട്ടിയില്ലെന്ന് ആരോപണമുണ്ട്.
ആരോഗ്യ വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ നെട്ടൂരിൽ ഇന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരുൾപ്പെടെ 12 പേരാണ് ക്യാമ്പിൽ ഉള്ളത്. നാളെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ഡോക്ടർമാർ എത്തും.
വരും ദിവസങ്ങളിൽ നാലിടത്ത് നിന്നും ഒരേസമയം അവശിഷ്ടങ്ങൾ വേർത്തിരിച്ച് തുടങ്ങും. 70 ദിവസം വേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും 45 ദിവസങ്ങൾക്കകം ജോലികൾ തീർക്കാനാകുമെന്ന് കമ്പനികൾ പറയുന്നു.
അതിനിടെ കഴിഞ്ഞ ദിവസം മരട് ഫ്ലാറ്റ് പൊളിച്ചത് കാരണം ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചിരുന്നു.
പൊടി ശല്യം മൂലം വിട്ടിലിരിക്കാൻ പറ്റുന്നില്ലെന്നും കുട്ടികൾക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. വീടുകളിലിരിക്കാൻ പറ്റാത്ത അത്രയും ഗുരുതരമായ അവസ്ഥയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
ഫ്ലാറ്റ് പൊളിച്ച അവശിഷ്ടങ്ങളിൽ നിന്നും കാറ്റടിക്കുമ്പോൾ വീടുകളിലേക്ക് പൊടി കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉടൻ പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.
വെള്ളം തളിക്കുകയെന്നത് മാത്രമാണ് തൽക്കാലം ചെയ്യാവുന്ന പരിഹാര നടപടിയെന്ന് നഗരസഭ അധികൃതർ വിശദീകരിച്ചു.
മരടിൽ ഫ്ലാറ്റുകൾ തകർത്തപ്പോൾ 76,000 ടൺ കോൺക്രീറ്റ് മാലിന്യമാണ് അടിഞ്ഞ് കൂടിയിട്ടുള്ളത്. ജനവാസമുള്ള ഹോളിഫെയത്, ആൽഫ സെറിൻ പരിസരത്ത് ഏതാണ്ട് രണ്ട് നിലയോളമാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ കുന്ന് കൂടി കിടക്കുന്നത്.
കായലിനോട് ചേർന്ന ഭഗാമായതിനാൽ എപ്പോഴും കാറ്റടിക്കുന്നത് മൂലം ഇവിടെ നിന്ന് പൊടി വീടുകളിലേക്ക് പറക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോഴും പൊടിയടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
70 ദിവസമാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാൻ സ്വകാര്യ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്, അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പ് കമ്പികൾ വേർതിരിച്ചതിന് ശേഷം മാത്രമാണ് കോൺക്രീറ്റ് അവശിഷ്ടം നീക്കുക. 13
അതുവരെ പൊടിശല്യം നേരിയ തോതിൽ നാട്ടുകാർക്ക് അനുഭവപ്പെടും. ഇതിന്‍റെ തീവ്രത കുറയ്ക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷ പ്രതിഷേധക്കാരെ അറിയിച്ചുവെങ്കിലും പ്രതിഷേധം തണുത്തില്ല.
അതിനിടെ, മരട് പാഠമാകണമെന്നും ദൗത്യം ജയിച്ചതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഫ്ലാറ്റ് ഉടമകളുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും ടോം ജോസ് പറഞ്ഞു. കൂടുതല്‍ കയ്യേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടനില്ലെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്.
പരിശോധനയ്ക്ക് സാവകാശം വേണം, റിപ്പോര്‍ട്ട് വൈകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ തീരുമാനം വിധിപകര്‍പ്പ് കിട്ടിയശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവ്.
തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. മരടിലെ ഫ്ലാറ്റ് പൊളിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ഉടമകള്‍ക്കെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്.