ബിനീഷ് കോടിയേരിക്ക് എട്ടിടത്ത് പൂട്ടിട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച് കേരളത്തിലെ എട്ടിടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബംഗളൂരു എൻഫോഴ്സ്മെന്‍റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുന്നത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാർ പാലസിന്‍റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദ് പദ്മനാഭന്‍റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് ബംഗളൂരുവില്‍ നിന്നുള്ള ഇ ഡി സംഘം ഓരേ സമയം റെയ്ഡ് നടത്തുന്നത്.
ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസിന്‍റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധനയെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.
കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. തിരുവനന്തപുരത്ത് മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്‍റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
പിന്നീട് കുടുംബാംഗങ്ങൾ എത്തിയാണ് വീട് തുറന്ന് നൽകിയത്. അര മണിക്കൂറോളം ഉദ്യോഗസ്ഥര്‍ വീടിന് മുന്നിൽ താക്കോലിനായി കാത്ത് നിന്നു.
ബിനീഷ് അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് വരെ മരുതുംകുഴിയിലുള്ള കോടിയേരി എന്ന ഈ വീട്ടിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഭാര്യയും താമസിച്ചിരുന്നത്.
അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോടിയേരി എകെജി സെന്‍ററിന് മുന്നിലുള്ള പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് താമസം മാറുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നത്. ബിനീഷിന്‍റെ ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിന്‍റെ വീട്ടിലും ഇയാളുടെ കാര്‍ പാലസ് എന്ന് പേരുള്ള സ്ഥാപനത്തിലും റെയ്ഡ് നടക്കുകയാണ്.
ബിനീഷിന്‍റെ ബിനാമി എന്ന് സംശയിക്കുന്ന അബ്ദുൾ ജാഫറിന്‍റെ വീട്ടിലും രാവിലെ തന്നെ ഉദ്യോസ്ഥര്‍ പരിശോധനക്ക് എത്തിയിരുന്നു.
ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദ് പദ്മനാഭന്‍റെ കുടപ്പനകുന്നിലെ വീട്ടിലും കെകെ റോക്ക്സ് ഉടമ അരുൺ വർഗീസിന്‍റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പുറമെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. ഇത് സംമ്പന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഇഡി കണ്ടെത്തിയ, ബിനീഷ് കൊടിയേരിയുടെ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്‍റെ നടപടിക്ക് കാരണം.
കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്‍റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
സാമ്പത്തിക ഇടപാടുകൾക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങൾ എത്തുന്ന രീതിയിലേക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന.
കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇതിന്‍റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്.
ബിനീഷിന്‍റെ സുഹൃത്ത് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു മുഹമ്മദ് അനസ്. ഇദ്ദേഹത്തിന്‍റെ വീട്ടിലാണ് ഇഡി സംഘം പരിശോധന നടക്കുന്നത്. അനസിന്‍റെ വീടിനകത്തും പരിസരങ്ങളിലും ഇഡി പരിശോധന നടത്തി.
വീടിന് സമീത്ത് നിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തിയെന്നാണ് വിവരം. രേഖകൾ ഭാഗികമായി കത്തിച്ചിരുന്നു.
അനസ് സ്ഥലത്തില്ലാത്തതിനാൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങുകയായിരുന്നു. ശിവശങ്കരന്‍റെ അറസ്റ്റിന് പുറകേ പാര്‍ട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായത് സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുത്ത കാലത്ത്.