തുല്യജോലിക്ക് തുല്യവേതനം; സ്കൂൾ കായികമേളയില്‍ പ്രതിഷേധമുയര്‍ത്തി അധ്യാപകര്‍
കോഴിക്കോട് ജില്ല സ്കൂൾ കായികമേള ഇന്ന് പ്രതിഷേധത്തിന്‍റെ മേളയായി മാറി. തുല്യ ജോലിക്ക് തുല്യവേതനം, കായിക അധ്യാപകരെ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തുക എന്നിവയായിരുന്നു കായിക അധ്യാപകരുടെ പ്രശ്നങ്ങള്‍. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ ചിറ്റമ്മനയമെന്ന് കായികാധ്യാപകര്‍ പറയുന്നു. അതുകൊണ്ട് തന്നെ പതിഷേധിക്കുവാനായിരുന്നു അവരുടെ തീരുമാനവും. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയകുമാര്‍ എസ് പകര്‍ത്തിയ പ്രതിഷേധക്കാഴ്ചകള്‍ കാണാം.
സംയുക്ത കായിക അധ്യാപക സംഘടനയുടെ നേതൃത്ത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ആദ്യം പ്രതിഷേധമുയര്‍ത്തിയത് കായികാധ്യാപകരായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ഇതോടെ പ്രതിഷേധം ശക്തമായി.
അധ്യാപകരുടെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളും ചേരുകയായിരുന്നു.
കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിലെ ബിപിഎഡ്, എംപിഎസ് വിദ്യാർത്ഥികളാണ് സമരരംഗത്തുണ്ടായിരുന്നത്.
കോഴിക്കോട് മേയർ തോട്ടത്തില്‍ രവീന്ദ്രന്‍ കായികമേള ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഗ്രൗണ്ടിന് നാലുഭാഗത്ത് നിന്ന് എത്തുകയും പ്രതിഷേധം ഉയര്‍ത്തുകയുമായിരുന്നു.
മേളയുടെ ഉദ്ഘാടന വേദിക്ക് മുന്നിലും കായിക വിദ്യാർത്ഥികൾ പ്രതിഷേധമുയര്‍ത്തിയത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.
കായിക അധ്യാപകർക്ക് പിന്തുണയുമായി പ്രതിഷേധിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടായതോടെ പൊലീസ് ലാത്തിവീശി.
തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിച്ചു.
ഇത് കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെച്ചു. വിദ്യാര്‍ത്ഥികളുമായി പൊലീസ് വാഹനം മുന്നേട്ടെടുത്തപ്പോള്‍ പെൺകുട്ടികൾ വാഹനത്തിന് മുന്നില്‍ കയറിനിന്ന് തടസം സൃഷ്ടിച്ചു.
പെണ്‍കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ വിട്ടയക്കുകയായിരുന്നു.
മറ്റ് അധ്യാപകരില്‍ നിന്നും കായികാധ്യാപകരോട് ഇതുവരെ വന്ന എല്ലാ സര്‍ക്കാറുകള്‍ക്കും ചിറ്റമ്മ നയമാണെന്ന് സമരക്കാര്‍ ആരോപിച്ചു.
പ്രതിഷേധത്തിനിടെ മേളയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ കായികാധ്യാപകും വിദ്യാര്‍ത്ഥികളും സിന്തറ്റിക്ക് ട്രാക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു.