കടലിൽ ഇറക്കാനാകില്ല കരയിലേക്ക് ഇടിച്ച് കയറിയ ട്രോളർ ബോട്ട് പൊളിച്ചു നീക്കി തുടങ്ങി
First Published Mar 4, 2021, 9:19 AM IST
തിരുവനന്തപുരം: പൊഴിക്കരയിലേക്ക് ഇടിച്ച് കയറിയ മത്സ്യബന്ധന ട്രോളർ ബോട്ട് തിരികെ കടലിൽ ഇറക്കാനുള്ള ശ്രമം വിഫലം ആയതോടെ പൊളിച്ചു നീക്കി തുടങ്ങി. ബോട്ടിന്റെ എഞ്ചിൻ ഉൾപ്പടെയുള്ളവ ഇപ്പോഴും പകുതി മണ്ണിൽ താഴ്ന്നു കിടക്കുന്നതിനാൽ ഇവ തിരികെ എടുക്കാൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.

ശക്തമായ തിര ഉള്ളതിനാൽ പരമാവധി 4 മണികൂർ മാത്രമേ നിലവിൽ ഒരു ദിവസം ബോട്ട് പൊളിച്ചു മാറ്റുന്ന ജോലികൾ ചെയ്യാൻ സാധിക്കുന്നുള്ളൂ. അഞ്ച് ദിവസം കൂടി തുടർന്നാൽ മാത്രമേ പൂർണമായും ബോട്ട് പൊളിച്ചു മാറ്റാൻ കഴിയു.

എന്നിരുന്നാലും ബോട്ടിന്റെ പ്രധാന ഭാഗമായ എഞ്ചിൻ ഉൾപ്പടെയുള്ള ഇപ്പോഴും പകുതി മണ്ണിൽ പുതഞ്ഞ അവസ്ഥയിലാണ്. ഇത് തിരികെ എടുക്കാനും അറ്റകുറ്റപണികൾ ചെയ്യാനും കഴിയുമോ എന്ന ആശങ്ക ഉള്ളതായി മറിയം ബോട്ട് ഉടമ കൊല്ലം ശക്തികുളങ്ങര കൈത്തോപ്പിൽ ഇഗ്നേഷ്യസ് ലയോള പറഞ്ഞു.

നിലവിൽ ബോട്ടിന്റെ ഒരു വശം കടലിനെ അഭിമുഖീകരിച്ചു കിടക്കുന്നതിനാൽ ഈ ഭാഗം പൊളിച്ചു മാറ്റുന്നതിൽ തടസങ്ങൾ ഏറെയാണ്. ഗ്യാസ് കട്ടറുകളുടെയും ഹിറ്റാച്ചിയുടെയും സഹായത്തോടെയാണ് ബോട്ട് പൊളിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുന്നത്. പൊളിച്ചു വിറ്റാലും ഒന്നര കോടി മുടക്കി നിർമ്മിച്ച ബോട്ടിന് നിലവിൽ 15 ലക്ഷം രൂപവരെ മാത്രമേ ലഭിക്കുയെന്നും ഇത് പൊഴിയൂരിൽ തന്നെ ഇതുവരെ ചെലവായി എന്നും ബോട്ട് ഉടമ പറഞ്ഞു.

ബോട്ട് പൊളിച്ചതോടെ വരുമാന മാർഗ്ഗം ഇല്ലാതായതിനാൽ ബോട്ടിന്റെ 43 ലക്ഷം രൂപ വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്ന ആശങ്കയിലാണ് ഇഗ്നേഷ്യസ്. ബോട്ട് കരയിലേക്ക് കയറി നാലാം ദിവസം മുതൽ തന്നെ ശക്തമായ തിരയടിയേറ്റ് തകർന്ന് തുടങ്ങിയിരുന്നു. ബോട്ട് തിരികെ കടലിലേക്ക് ഇറക്കാനുള്ള ശ്രമങ്ങൾ വിഭലമായതോടെയാണ് പൊളിച്ചു വിക്കാമെന്ന തീരുമാനത്തിലേക്ക് ഉടമ എത്തിയത്.

സർക്കാർ സഹായം ഇതുവരെ ലഭിച്ചില്ല എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരം ബോട്ട് ഉടമ ഇഗ്നേഷ്യസ് ബുധനാഴ്ച കൊല്ലത്തെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. കടൽ ശാന്തമായൽ വീണ്ടും കൊല്ലത്ത് നിന്ന് ഖലാസികളെ എത്തിച്ച് ബോട്ടിന്റെ ശേഷിക്കുന്ന ഭാഗം കരയിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഇഗ്നേഷ്യസ് പറഞ്ഞു.
Post your Comments