ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ അക്രമണം; പ്രതിക്കായി വ്യാപക തെരച്ചില്‍
മുളന്തുരുത്തിക്ക് സമീപം ഒലിപ്പുറത്ത് വച്ച് ഇന്നലെ രാവിലെ ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചറില്‍ വച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതിക്കായി റെയിൽവേ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് യുവതിയെ അക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എറണാകുളം സെൻട്രൽ റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവെടുപ്പിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് കെ വി സന്തോഷ് കുമാര്‍, ബൈജു വി മാത്യു.
ആക്രമിക്ക് ഒരു കണ്ണിനും, കാലിനും സ്വാധീനക്കുറവുണ്ടെന്ന യുവതിയുടെ മൊഴിയാണ് പ്രതിയെ വേഗം തിരിച്ചറിയാൻ ആർപിഎഫിനെ സഹായിച്ചത്. ട്രെയിനിൽ സ്ഥിരം മോഷണം നടത്തുന്ന നൂറനാട് സ്വദേശി ബാബുവിന്‍റെ ഫോട്ടോ യുവതിയും തിരിച്ചറിഞ്ഞു. ( പൊലീസ് പുറത്ത് വിട്ട ബാബുക്കുട്ടന്‍റെ ചിത്രം. )
പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍റെ ഫോട്ടോ ഇന്നലെ തന്നെ പൊലീസ് പുറത്ത് വിട്ടിരുന്നു. റെയിൽവേ പൊലീസിന്‍റെ കേരളത്തിലെ പതിമൂന്ന് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം ഇയാള്‍ക്കായി തെരച്ചിൽ നടത്തുന്നുണ്ട്.
വീടുമായി വലിയ ബന്ധമില്ലാതെ കഴിയുന്നയാളാണ് പ്രതി ബാബുക്കുട്ടൻ. അതിനാൽ മുൻപ് ഇയാളെ കണ്ടിട്ടുള്ള സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ട്രെയിനിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് എട്ട് കേസുകൾ ഇയാള്‍ക്ക് എതിരെ ഉണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്‌ഥലത്ത് റയിൽവേ പൊലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
സയന്‍റിഫിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി. യുവതിയെ രക്ഷപ്പെടുത്തിയ ആളുകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ടെയിനിൽ നിന്നും ചാടി പരുക്കേറ്റ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരന്‍റെ (32) ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
യുവതിയുടെ തലക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണം തുടരും.
ചെങ്ങന്നൂരിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫീസിൽ സീനിയർ ക്ലാർക്കാണ് അക്രമിക്കപ്പെട്ട ആശ മുരളീധരന്‍. രാഹുൽ സദാനന്ദനാണ് ഭര്‍ത്താവ്.
ബുധനാഴ്ച രാവിലെ മുളന്തുരുത്തി സ്റ്റേഷനില്‍ നിന്നാണ് ആശ ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചറിലെ വനിതാ കമ്പാര്‍ട്ട്മെന്‍റില്‍ കയറിയത്.
ഈ സമയം തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍റിലുണ്ടായിരുന്ന പ്രതി, വനിതാ കംമ്പാര്‍ട്ട്മെന്‍റില്‍ മറ്റൊരുമില്ലെന്ന് മനസിലാക്കി ട്രെയിന്‍ പുറപ്പെട്ട സമയത്ത് ബോഗി മാറി കയറുകയായിരുന്നു.
സ്ക്രൂ ഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാലയും, വളയും ഊരി നൽകാൻ ആവശ്യപ്പെട്ടു. ഇത് കൈക്കലാക്കിയ പ്രതി യുവതിയിൽ നിന്ന് മൊബൈൽ ഫോണും പിടിച്ച് പറിച്ച് പുറത്തേക്ക് എറിഞ്ഞു.
പ്രതി ആക്രമിക്കുമെന്ന ഭീതിയിൽ സ്വയരക്ഷക്കായി യുവതി ട്രെയിന്‍റെ വാതിൽ പിടിച്ച് നിന്നു. ലെവൽ ക്രോസിന്‍റെ സമീപം ട്രെയിൻ വേഗത കുറച്ചപ്പോൾ പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു.
പുറത്തേക്ക് തെറിച്ച് വീണ ആശയെ അതുവഴി പോയ കുഞ്ഞുമോന്‍ കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഏറെ ആശ്വാസമായി.
ആശയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കൈയിലെ ചെറുവിരലിനും ഇടുപ്പെല്ലിനും പൊട്ടലുമുണ്ട്. ഐസിയുവിൽ കഴിയുന്ന യുവതിയെ പരിശോധനകൾക്ക് ശേഷം മുറിയിലേക്ക് മാറ്റിയേക്കും. സംഭവത്തിൽ വനിത കമ്മീഷനും കേസ് എടുത്തിരുന്നു.
2011 ഫെബ്രുവരി ഒന്നിന് രാത്രി 8.30 ന് എറണാകുളം - ഷോര്‍ണ്ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യ (23), ഗോവിന്ദ ചാമിയാല്‍ ആക്രമിക്കപ്പെട്ടതായിരുന്നു കേരളത്തില്‍ ഏറെ കൊളിളക്കം സൃഷ്ടിച്ച സമീപ കാലത്തെ ആദ്യ ട്രെയിന്‍ ആക്രമണം. ഗോവിന്ദചാമിയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അന്ന് ട്രെയിനില്‍ നിന്നും ചാടിയ സൗമ്യ രക്തം വാര്‍ന്നാണ് മരിച്ചത്.
ആശയെ ആദ്യം കണ്ടെത്തിയ കുഞ്ഞുമോന്‍ പൊലീസിനോട് സംഭവം വിശദീകരിക്കുന്നു.
' കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'