പാലക്കാട് വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്ന കുടുംബത്തിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പിക്കപ്പ് വാഹനം കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് 5 ദിവസം മുമ്പ് കാണാതായത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനമാണ് രാവിലെ മലപ്പുറം ജില്ലയിലെ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വഴിക്കടവ് പൊലീസിന്റെയും ഷൊർണൂർ പൊലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ ബന്ധുവീടുകളിൽ അത്തരമൊരു ചടങ്ങ് നടന്നിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി ഇതോടെ ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇവർക്ക് 2 പിക്കപ്പ് വാഹനങ്ങളാണ് ഉള്ളത്. ഒന്ന് വീട്ടിൽ നിർത്തിയിട്ടുണ്ട്. കാണാതായ മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിന് സമീപത്താണ് ലഭിച്ചത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വമേധയാ മാറിനിൽക്കുകയാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യമാണോ ഉണ്ടായതെന്ന് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ് പൊലീസ്.