എല്ലാ ഹര്‍ത്താലിനും ഞാനെന്തിനിങ്ങനെ കല്ലേറ് കൊള്ളണം ? ഹര്‍ത്താല്‍ ദിനത്തില്‍ ഒരു കെഎസ്ആര്‍ടിസി വിലാപം
നാട്ടിലെന്ത് പ്രശ്നമുണ്ടെങ്കിലും ഏറ് മൊത്തം കെഎസ്ആര്‍ടിസിക്ക് എന്ന് പറഞ്ഞത് പോലായി കാര്യങ്ങള്‍. പൗരത്വ നിയമ ഭേദഗതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്നതിനെതിരെ നടന്ന പ്രതിഷേധത്തില്‍ മൊത്തം ഏറും ഏറ്റ് വാങ്ങിയത് സംസ്ഥാനത്തിന്‍റെ സ്വന്തം കെഎസ്ആര്‍ടിസി. കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പതിവായി റെയില്‍വേ സ്റ്റേഷനിലും പോസ്റ്റോഫീസിലുമായിരുന്നു ഇതുവരെ നടത്തിയിരുന്നത്. എന്നാല്‍ ഇത് ആദ്യമായാണ് കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇത്രയധികം നഷ്ടം നേരിടേണ്ടിനവന്നത്. സംസ്ഥാനത്തെ ഏതാണ്ട് ഒട്ടുമിക്ക സ്ഥലത്ത് നിന്നും കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറുണ്ടായി.
വയനാട് വെളളുണ്ട മംഗലശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ് ഉണ്ടായി. കൽപ്പറ്റ - തലശ്ശേരിയിലും ബസ്സിന് നേരെ കല്ലെറിഞ്ഞു. ബസ്സിന്‍റെ ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല, ആക്രമികളെ കണ്ടെത്തിയിട്ടില്ല. അതേസമയം കെഎസ്ആര്‍ടിസി വിവിധയിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിരവധി സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നുണ്ട്. എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ക്ക് പ്രമുഖ്യ ഭാഗങ്ങളില്‍ വാഹനങ്ങള്‍ വ്യാപകമായി തടയുകയാണ്. പുല്‍പ്പള്ളിയില്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലെറിഞ്ഞ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്‍റെ ഭാഗമായി നാല് എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കെഎസ്ആർടിസി ബാസ്സ് സ്റ്റാൻഡിന് മുന്നിൽ റോഡ് ഉപരോധിച്ച 25 ഓളം ഹർത്താലനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിൽ തമിഴ്‌നാട് ബസ്സിന് നേരെയും കല്ലേറുണ്ടായി.