നിശ്ചലം തലസ്ഥാനം; വീട്ടിലിരുന്ന് മഹാമാരിയെ തടഞ്ഞ് കേരളം, ചിത്രങ്ങള്‍ കാണം
കൊവിഡ് 19 ന്‍റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വനം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കുമെന്ന് അറിയിച്ചത്. ഇതോടെ ഞായറാഴ്ച കേരളം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. തലസ്ഥാനനഗരത്തിന്‍റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം സീനിയര്‍ സബ് എഡിറ്റര്‍ സജീഷ് അറവങ്കര പകര്‍ത്തിയ തിരുവനന്തപുരത്തെ ജനതാ കര്‍ഫ്യു ചിത്രങ്ങള്‍ കാണാം.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ ഒറ്റക്കെട്ടായി നേരിട്ട് കേരളം രാജ്യത്തിന് തന്നെ മാതൃകയായി. കക്ഷി രാഷ്ട്രീയവും പക്ഷ ഭേദങ്ങളും എല്ലാം മാറ്റിവച്ച് മുഴുവൻ സമയവും വീട്ടിലിരിക്കുകയായിരുന്നു മലയാളി. എന്നാല്‍, മഹാമാരിയുടെ ഭയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും തെരുവോര കച്ചവടം ചെയ്തിരുന്നവരും യാചകരും നഗരത്തില്‍പ്പെട്ടു പോയി. പലപ്പോഴും ഇവര്‍ക്ക് പൊലീസാണ് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തത്.
ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഒഫീസുകളും കടകളും എല്ലാം അടച്ചിട്ടു. നഗരങ്ങൾ നിശ്ചലമാണ്. കൊവിഡ് കരുതലിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് മാതൃകയാകാൻ മന്ത്രിമാര്‍ തന്നെ മുന്നിട്ടിറങ്ങി.
ജനം ഒരു മനസോടെ ഒറ്റക്കെട്ടായി നിന്നാൽ മാത്രമെ കൊവിഡ് മാഹാമാരിയെ നേരിടാനാകു എന്ന തിരിച്ചറിവിലാണ് കേരളം ജനതാ കര്‍ഫ്യുവിനോട് ഐക്യപ്പെട്ടത്. ഉച്ചത്തിലുള്ള ആഹ്വാനങ്ങളോ നിര്‍ബന്ധിച്ച് കര്‍ഫ്യു അടിച്ചേൽപ്പിക്കുകയോ കേരളത്തിലെവിടെയും ഉണ്ടായില്ലെന്നും ശ്രദ്ധേയമാണ്.
കൊവിഡിനെ നേരിടാൻ സംസ്ഥാന സര്‍ക്കാര് കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാന വ്യാപകമായി അഗ്നിശമന സേനാംഗങ്ങൾ പൊതു ഇടങ്ങൾ അണുവിമുക്തമാക്കി.
വാഹനങ്ങൾ പോലും അപൂര്‍വ്വമായി മാത്രമെ നിരത്തിലൂണ്ടായിരുന്നുള്ളു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും എല്ലാം വീട്ടിൽ തന്നെ തുടര്‍ന്നു.
കൊവിഡിന് നേരിടാനുള്ള അത്ഭുത പരിഹാരങ്ങളൊന്നും നിലവിലില്ലെന്നും വൈറസിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ സൂചിപ്പിച്ചു
കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഒപ്പം ജനജീവിതം സ്തംഭിക്കാതിരിക്കാൻ ഇടവിട്ട തൊഴിൽ മണിക്കൂറുകൾ എന്ന ആശയം പ്രതിപക്ഷ നേതാവും മുന്നോട്ടുവച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ വീട്ടിലിരുന്നാണ് പൊലീസിനെ നിയന്ത്രിച്ചത്.
കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞു.
ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.
രോഗ പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഡിജിപി പറഞ്ഞു.
കൊവിഡ് 19 ന്‍റെ സമൂഹ വ്യാപനം തടയാൻ ജനമൈത്രി പൊലിസ് കാര്യക്ഷമമായി ഇടപെടുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവർക്കൊപ്പം വിദേശ താമസിച്ചിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളിൽ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കൈമാറും. തനിച്ച് താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സേവനവും വീടുകളിൽ പൊലീസ് എത്തിക്കും.
ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ഒപ്പം അവര്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ച വക്കുന്ന പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് കൂടി അഭിവാദ്യം അര്‍പ്പിക്കാൻ തയ്യാറാകണമെന്നും ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു.
ജനതാ കര്‍ഫുവുമായി പൂര്‍ണ്ണമായും സഹകരിച്ചായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവര്‍ത്തനം. പൊലീസ് സേനയെ വീട്ടിലിരുന്നാണ് ഡിജിപി നിയന്ത്രിച്ചത്.
അത്യാവശ്യ ഘട്ടം ഉണ്ടായാൽ മാത്രമെ പുറത്തിറങ്ങു എന്നാണ് ലോക്നാഥ് ബെഹ്റയുടെ തീരുമാനം. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറി ഉപേക്ഷിച്ച് ഔദ്യോഗിക കാര്യങ്ങലെല്ലാം ബെഹ്റ നിറവേറ്റിയത് വീട്ടിലിരുന്നാണ്.