കൊറോണാ വൈറസ്; ഭയമല്ല, മുന്‍കരുതലാണ് വേണ്ടതെന്ന് പെരിങ്ങോംകാര്‍, പഴുതടച്ച് പ്രതിരോധവും
രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ ആദ്യത്തെ കൊവിഡ് 19 രോഗിയെ തിരിച്ചറിഞ്ഞതിലൊന്ന് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് നിന്നായിരുന്നു. പെരിങ്ങോത്ത് കൊറോണാ വൈറസ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നതോടെ അധികൃതര്‍ ജാഗരൂകരായി ബോധവത്‍ക്കരണമടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പക്ഷേ ആളുകള്‍ നഗരത്തില്‍ നിന്നൊഴിഞ്ഞു. ഭയം വേണ്ടാ ജാഗ്രത മതിയെന്ന് സര്‍ക്കാറും ആരോഗ്യവകുപ്പും നാഴികയ്ക്ക് നാപ്പത് വട്ടം പറഞ്ഞിട്ടും ജനങ്ങള്‍ തെരുവുകളില്‍ നിന്ന് ഒഴിഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും അനാവശ്യ ഭീതിയും ആയതോടെ ബസുകളിലെ സീറ്റുകള്‍ മിക്കതും ഒഴിഞ്ഞുതന്നെയിരുന്നു. ഓട്ടോ റിക്ഷകള്‍ സ്റ്റാന്‍റില്‍ തന്നെ കിടന്നു. നാട്ടുകാരില്‍ ചിലര്‍ നഗരത്തില്‍ വന്നുംപോയുമിരുന്നു. നാട്ടുകാരുടെ കടകളെല്ലാം തന്നെ തുറന്നിരുന്നു. ഞങ്ങള്‍ സംസാരിച്ച എല്ലാവരും രോഗത്തെ കുറിച്ചും അതിന്‍റെ മുന്‍കരുതലിനെകുറിച്ചും തീര്‍ത്തും ബോധവാന്മാരായിരുന്നു. ഭയമല്ല, മുന്‍കരുതലാണ് വേണ്ടെതെന്നും വ്യക്തിശുചിത്വം പാലിക്കേണ്ടതിനെ കുറിച്ചും സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ചും അവര്‍ ബോധവാന്മാരാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയും പഴുതില്ലാതെ പ്രതിരോധം തീര്‍ത്തും പഞ്ചായത്തും ആരോഗ്യപ്രവര്‍ത്തകരും രംഗത്തുണ്ട്. ബോധവത്‍ക്കരണത്തിനും പ്രതിരോധത്തിനുമായി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ വാര്‍ റൂമും സജ്ജമാക്കി. കൊറോണ വൈറസ് പോസറ്റീവാണെന്ന റിപ്പോര്‍ട്ട് കിട്ടിയ ഉടൻതന്നെ സ്‍ക്വാഡ് പ്രവര്‍ത്തനമടക്കം തുടങ്ങുകയും വീടുകള്‍ കയറിയിറങ്ങി ബോധവത്‍ക്കരണം നടത്തുകയും ചെയ്‍തെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി നളിനി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി പകര്‍ത്തിയ പെരിങ്ങോത്ത് നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.
പെരിങ്ങോമിലേക്കുള്ള ബസ്സുകൾ അധികവും വിജനമായിരുന്നു. സ്ത്രീകളുടെ സീറ്റുകളെല്ലാം ഒഴിഞ്ഞു കിടന്നു. സീറ്റുകളിൽ അടുത്താരും ഇരിക്കാത്ത അവസ്ഥ. ബസ്സ് വരുമാനം പകുതിയായി കുറഞ്ഞു.പല സർവ്വീസും നഷ്ടത്തിലാണ്.
" കൊറോണ പോസറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നയുടൻ തന്നെ പഞ്ചായത്തും ആരോഗ്യപ്രവര്‍ത്തകരും സ്ക്വാഡ് പ്രവർത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഭയമല്ല വേണ്ടത്. മുന്‍കരുതലാണ്. നമ്മുടെ നാട്ടുകാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. വ്യാജപ്രചരണങ്ങളെ ഒറ്റക്കെട്ടായി നേരിടണം. പകര്‍ച്ചവ്യാധിയെ നമ്മുടെ നാട് തുരത്തുക തന്നെ ചെയ്യും. അനാവശ്യ ഭീതി വേണ്ടേ വേണ്ട. എല്ലാ മേഖലയില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. പഞ്ചായത്ത് പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തരും രാഷ്‍ട്രീയപ്രവര്‍ത്തകരും പൊലീസും ഒത്തൊരുമിച്ച് ഒന്നായി പ്രവര്‍ത്തിക്കുകയാണ്. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് നാടൊന്നാകെ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും." ആത്മവിശ്വാസത്തോടെ പഞ്ചായത്ത് പ്രസിഡൻറ് പി നളിനി പറഞ്ഞു.
എന്നാല്‍ വ്യാജ വാട്സപ്പ് പ്രചരണങ്ങൾ കാരണം ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതുകൊണ്ട് പല കടകളും അടഞ്ഞ് തന്നേ കിടക്കുന്നു .
" എന്നാപ്പിന്നെ കൊറോണക്ക് ഇരിക്കട്ടെ ഒരു ചെക്ക്. കൊറോണ വന്നെന്ന് കരുതി ഞങ്ങക്ക് പേടിച്ച് വീട്ടിലിരിക്കാൻ പറ്റുമോ. ഇടക്ക് ടൌണിലിറങ്ങി ചെസ്സ് കളിക്കും. കാശു കൊടുക്കാൻ ഉള്ളവരുപോലും വരുന്നില്ല. പിന്നേ എപ്പഴേലും തന്നാ മതി എന്നാണ് വിളിക്കുമ്പോള്‍ പറയുന്നേ. ആരോഗ്യ വകുപ്പ് ബോധവത്കരണം നടത്തി ആശങ്ക പരിഹരിക്കണം. " സുരേഷേട്ടൻ പറഞ്ഞു.
ഭയപ്പെടേണ്ടതില്ല, മുന്‍കരുതല്‍ മതി എന്ന് തിരിച്ചറിഞ്ഞ പലരും കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കുന്നു. പക്ഷേ ജനങ്ങള്‍ തെരുവുകളെ മറന്നു...
നമ്മക്കെല്ലാം പതിവ് പോലെ. നമ്മുടെ കാര്യങ്ങൾ നടക്കാൻ പെരിങ്ങോത്ത് വന്നല്ലേ പറ്റൂ. വ്യാജ പ്രചരണങ്ങൾ മൈൻറാക്കാറില്ല. പിന്നെ ടൌണില് ആള് കുറയുന്നത്... പുറത്ത് നിന്നുള്ളവര്‍ വരാത്തത് കൊണ്ടാണ്... പെരിങ്ങോത്ത്കാരെല്ലാം പെരിങ്ങോത്തെത്തും. അല്ലാണ്ടേട പോവാനാന്ന്...
നാട്ടുകാര്‍ക്കെല്ലാം പതിവ് പോലാണ്. ജനങ്ങൾ ഇങ്ങ് വന്നാമതി. വീടുകളിൽ നിരിക്ഷണത്തിൽ കഴിയുന്നവരും ഭയപ്പാടൊന്നും ഇല്ല. കരുതല് വേണം. അത്രേന്നെ.
തദ്ദേശീയരെല്ലാം കടകളിലെത്തുന്നുണ്ട്. പക്ഷേ റോഡുകള്‍ വിജനമാണ്.
ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തും കൃത്യമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. രോഗം സ്ഥിരീകരിക്കപ്പട്ടെതോടെ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടവരോടും ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെയും തെരഞ്ഞ്പിടിച്ച് ഊര്‍ജ്ജിതമായ ബോധവത്ക്കരണം നടത്തുന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് നളിനി, വൈസ് പ്രസിഡന്‍റ് പി പ്രകാശന്‍, പെരിങ്ങോം എസ് ഐ പി സി സഞ്ജയ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി എസ് ജോണ്‍ എന്നിവര്‍ നേരിട്ടാണ് പെരിങ്ങോത്ത് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കടകളിലും വീടുവീടാന്തരവും കയറിയിറങ്ങിയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാനും കൈ കഴുകുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിക്കുക തുടങ്ങിയവയോടൊപ്പം പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തിര ചികിത്സയും നിരീക്ഷണവും സാധ്യമാക്കുക തുടങ്ങി വൈറസ് വ്യാപനത്തെ തടയുന്നതിനായി കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പെരിങ്ങോം പഞ്ചായത്തില്‍ നടക്കുന്നത്.
കൊറോണ വൈറസിനെ തുരത്താതെ വിശ്രമമില്ലെന്നാണ് പെരിങ്ങോത്തെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും പറയുന്നത്. എട്ട് ടീമുകളായി തിരിഞ്ഞാണ് ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനം. പഞ്ചായത്തിന്‍റെ എല്ലാവിധ പിന്തുണയും ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും അവര്‍ പറയുന്നു. രാവിലെ തുടങ്ങുന്ന ക്യാമ്പൈയിന്‍ രാത്രിവരെ നീളുന്നു. പലരും പാതിരാത്രികഴിഞ്ഞാണ് വീടുകളിലേക്ക് മടങ്ങുന്നത്.
വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. പെരിങ്ങോത്ത്... ഞങ്ങളെക്കാണാന്‍ ആദ്യമെത്തിയത് ഏഷ്യാനെറ്റ് ന്യൂസാണ്. എല്ലാം ശരിയായിട്ട് നിങ്ങളൊന്നൂടെ വരണം. ഞങ്ങൾ അതിജീവിക്കും നാട്ടുകാർ പറഞ്ഞു.