അതിവര്‍ഷത്തില്‍ ഇടിഞ്ഞ് കിഴക്കന്‍മല ; ചിത്രങ്ങള്‍
സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജമലയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷെഫീക്ക് മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍.
വെള്ളിയാഴ്ച വൻ മണ്ണിടിച്ചിലിൽ ദുരന്തമുണ്ടായ ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ രണ്ടാം ദിനവും തെരച്ചിൽ പുനരാരംഭിച്ചു. ഇനി ഇവിടെ നിന്ന് കണ്ടെത്താനുള്ളത് എട്ടു കുട്ടികൾ അടക്കം 48 പേരെയാണ്. ഇപ്പോള്‍ മരണം ഇരുപത്തിമൂന്നായി. ആറ് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. 15 പേരെ ഇന്നലെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു.
ഇന്നലെ മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്. നാലു ലയങ്ങളിലെ മുപ്പത് മുറികൾക്ക് മുകളിൽ വീണ മണ്ണും പാറകളും നീക്കം ചെയ്ത് ആളുകളെ കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്കരമാകും.
ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. 9 മണിയോടെ മന്ത്രി എംഎം മണി മൂന്നാറിൽ എത്തും. റവന്യൂമന്ത്രി 11 മണിയോടെ മൂന്നാറിലെത്തും.പെട്ടിമുടിയിൽ മരിച്ചവരുടെ സംസ്കാരം ഇവരുടെ ലയങ്ങൾക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം.
പോസ്റ്റ്‍മോർട്ടവും പെട്ടിമുടിയിൽ തന്നെ നടക്കും. ആർത്തലച്ച് കരയുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെയാണ് രാജമലയിലും ടാറ്റ ആശുപത്രിയിലും കാണാനാകുന്നത്. ഇവർക്കാർക്കും സ്വന്തമായി ഭൂമിയില്ല. ലയത്തിൽ താൽക്കാലികമായി തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് താമസിക്കാറ്.
കണ്ണൻദേവൻ തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഡോക്ടർമാരുടെ സംഘം ഇന്നലെത്തന്നെ എത്തിയിരുന്നു. അതിനാൽ പോസ്റ്റ്‍മോർട്ടം നടപടികൾ കഴിഞ്ഞാൽത്തന്നെ ഒരു കുഴിയിൽ ഒന്നിലധികം പേരെ സംസ്കരിക്കാനാണ് കണ്ണൻദേവൻ അനുമതി നൽകിയിരിക്കുന്നത്.
ഇന്നലത്തേതിനേക്കാൾ കൂടുതൽ സംഘടിതമായ രക്ഷാപ്രവർത്തനമാണ് ഇന്ന് നടക്കുന്നത്. ഒരു ചെറിയ വാഹനം വന്നാൽ പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് രാജമലയിലുള്ളത്. അതിനാൽത്തന്നെ ഇപ്പോൾ താൽക്കാലികമായി സാമാന്യം വലിയ വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന വഴി നിർമ്മിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
രാജമലയിൽ രക്ഷാപ്രവർത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയിൽ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തിൽപ്പെട്ട നിരവധിപ്പേർ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവർത്തകർ കണക്കുകൂട്ടുന്നു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് ചുമതല. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് ഇടുക്കി രാജമലയിലെ ദുരന്തം.
എസ്റ്റേറ്റ് ലയത്തിനു പിറകിലെ മലമുകളിൽ നിന്ന് പൊട്ടിയൊലിച്ചെത്തിയ കല്ലും മണ്ണും. ഉറക്കത്തിൽ നിന്നുണർന്ന് നിലവിളിക്കാൻപോലും കഴിയുംമുമ്പേ അവർക്ക് മേൽ മണ്ണും ചെളിയും വന്നുമൂടുകയായിരുന്നു.
ഡാമില്‍ തുടരുന്ന തര്‍ക്കം
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ മന്ത്രി എം എം മണി ഡാം തുറന്ന് അധിക ജലം പുറത്തേക്ക് വിടേണ്ടത് കേരളമല്ല തമിഴ്നാടാണ് അറിയിച്ചു. ഡാം തുറക്കുന്നതിന്‍റെ നിയന്ത്രണം അവർക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133.85 അടിയിലേക്ക് എത്തിയിരുന്നു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
136 അടിയിലെത്തിയാൽ രണ്ടാം നിർദ്ദേശം നൽകും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. ഈ ഘട്ടത്തിലെത്തിയാൽ സ്പിൽവെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.
ചപ്പാത്ത്, വള്ളക്കടവ് ,ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ കഴിഞ്ഞ ദിവസം മാറ്റിപ്പാർപ്പിച്ച് തുടങ്ങി. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സെക്കന്റിൽ പതിനാലായിരം ഘനയടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിട്ടുണ്ട്.
വൈദ്യുതി വിതരണവും തകരാറിലായിരിക്കുകയാണ്. അതേസമയം കോഴിക്കോട് വാണിമേൽ, വിലങ്ങാട്, മരുതോങ്കര മേഖലകളിൽ ശക്തമായ മഴയാണ് ഇപ്പോഴും. മൂന്ന് മണിക്കൂറായി മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ ഇരുന്നൂറിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. 37 വീടുകൾ പൂർണമായും 182 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്‍റ് ജോസഫ് ഹയർസെക്കന്‍ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
154 കുടുംബങ്ങൾ ഉൾപ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശംഖുമുഖത്ത് ഇന്നുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ അതീവജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അട്ടപ്പാടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുളള ഉണ്ണിമല ഉൾപ്പെടെയുളള മേഖലളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുളള നടപടികൾക്ക് തുടക്കമായി.
മഴ ശക്തമായാൽ അഗളി എൽ പി സ്കൂൾ, മുക്കാലി എം ആർ എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാംപുകളിലേക്ക് ഇവരെ മാറ്റും. കഴിഞ്ഞ വർഷം ഉരുൾ പൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർച്ചു.അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ 22 അംഗ എൻഡിആർഫ് സംഘം പാലക്കാട്ടുണ്ട്.
മണ്ണിടിഞ്ഞ ഗതാഗതം തടസപ്പെട്ട നെല്ലിയാമ്പതി ചുരം, പറമ്പിക്കുളം തൂണക്കടവ് എന്നിവിടങ്ങളിലെ തടസ്സം നീക്കി. ആലത്തൂർ ഉൾപ്പെടെ 4 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പാലക്കാട് തുറന്നിട്ടുള്ളത്. തൃശ്ശൂർ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടത്തോടുകളും നിറഞ്ഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്.
കുട്ടനാട്
കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തിപ്രാപിച്ചതോടെ അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി. മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകളാണ് വെള്ളത്തില്‍ മുങ്ങിയത്. രണ്ടു ദിവസമായിനിര്‍ത്താതെ പെയ്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവും ഏറിയതോടെ പമ്പയിലും, മണിമല ആറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു.
തലവടി ചക്കുളം കുതിരച്ചാല്‍ കോളനി വെള്ളത്തില്‍ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറി. കോളനിയിലെ ഇ.കെ തങ്കപ്പന്റെ വീട്ടിലാണ് ആദ്യം വെള്ളം തയറിയത്. തുടര്‍ന്ന് മറ്റ് കോളനി നിവാസികളുടെ വീടുകളിലും വൈകിട്ടോടെ വെള്ളം കയറി.
കോളനിയില്‍ നിന്ന് പുറത്തുകടക്കുന്ന റോഡ് അരയറ്റം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. കോളനി നിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. തിരുവല്ല-എടത്വാ സംസ്ഥാനപാതയും എ.സി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടാര്‍-കിടങ്ങറ റോഡില്‍ കുമരങ്കരി പള്ളിക്ക് സമീപവും, എടത്വാ-തായങ്കരി-വേഴപ്ര റോഡില്‍ പടനിലത്തിന് സമീപവും, വീയപുരം-ചെറുതന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാഞ്ചിരംതുരുത്ത് റോഡും, തലവടി ഷാപ്പുപടി-പൂന്തുരുത്തി റോഡുകളും ഗ്രാമപ്രദേശത്തെ ഇടറോഡുകളുമാണ് വെള്ളത്തില്‍ മുങ്ങിയത്.
റോഡുകള്‍ക്കൊപ്പം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. മഴ തുടര്‍ന്നാല്‍ സംസ്ഥാനപാതയും എ.സി റോഡുമായി ബന്ധിപ്പിക്കുന്ന മൂന്നോളം ബൈറൂട്ടുകളിലെ വാഹന ഗതാഗതം സ്തംഭിക്കും. കുട്ടനാട്ടിലെ റോഡുകളുടെ ഉയരക്കുറവാണ് വെള്ളം പെട്ടന്നുകയറാന്‍ കാരണമാകുന്നത്.
ബസ് സര്‍വീസ് ഇല്ലാത്ത കാഞ്ചിരംതുരുത്ത് റോഡിലും വെള്ളം കയറി. ഷാപ്പുപടി-കളത്തിക്കടവ് റോഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങള്‍ മടിക്കുന്നുണ്ട്.
റവന്യു, പഞ്ചായത്ത് പോലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വെള്ളം പൊങ്ങിയ സ്ഥലങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.
സ്കൂളുകള്‍, പതുസെന്ററുകള്‍ എന്നിവ സജ്ജീകരിച്ച് ജനങ്ങളെ മാറ്റാനാണ തീരുമാനം. രണ്ട് ദിവസം കൂടി തുടരുന്ന മഴ വീണ്ടുമൊരു പ്രളയസാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
ആലപ്പുഴയില്‍ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാവുക്കര, ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ വൈദ്യൻ കോളനി, ഇടത്തെ കോളനി, പാവുക്കര പടിഞ്ഞാറ് മന്തറ കോളനി, അങ്കമാലി, ചെറ്റാ ളപറമ്പിൽ, കല്ലുപുരക്കൽ കോളനി എന്നിവിടങ്ങളിലായി 500 ഓളം വീടുകളിളാണ് വെള്ളപ്പെക്ക ഭീഷണി നേരിടുന്നത്.
നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി.കനത്ത മഴയില്‍ റോഡുകളും, തോടുകളും മുങ്ങി. പഞ്ചായത്ത് ഒന്നാം വാർഡിൽ വള്ളക്കാലിയിൽ ശക്ത്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതപോസ്റ്റുകൾ നിലംപതിച്ചു.
വള്ളക്കാലി ചക്കിട്ട പാലത്തിനു സമീപം വൈദ്യുത ലൈനിനു മുകളിൽ മുള, ആഞ്ഞിലിമരങ്ങൾ വീണ് മൂന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. മാന്നാർ- പരുമല കോട്ടയ്ക്കൽ കടവിന്റെ വടക്കുഭാഗം വെള്ളം കയറി.