ഒടുവില്‍ ഒരുപിടി മണ്‍കൂനയായി... മരട് ഫ്ലാറ്റുകള്‍
തീരദേശ നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകളെല്ലാം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൊളിച്ച് നീക്കി. നീണ്ട വാദപ്രതിവാദങ്ങളും ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജിക്കള്‍ക്കും സമീപവാസികളുടെ ആശങ്കള്‍ക്കും ഇതോടെ അറുതിയായി. 30 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ 2019 മെയ് 8 നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനിടെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയതിനെ തുടര്‍ന്ന് ഫ്ലാറ്റ് പൊളിക്കല്‍ നീണ്ട് പോവുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ഷെഫീക്ക് മുഹമ്മദ്, രാജേഷ് തകഴി, അശ്വന്‍ എന്നിവര്‍ പകര്‍ത്തിയ കാഴ്ചകള്‍ കാണാം.
തിങ്കളാഴ്ച സുപ്രീം കോടതിയെ മരടിലെ എല്ലാ ഫ്ലാറ്റുകളും തകർത്ത കാര്യം സംസ്ഥാന സർക്കാർ അറിയിക്കും. സമീപത്തെ വീടുകൾക്കൊന്നും നാശനഷ്ടമില്ലാതെ ഫ്ലാറ്റ് പൊളിക്കാനായതിൽ സർക്കാറിന് ആശ്വസിക്കാം.
പക്ഷേ, തീരദേശപരിപാലന നിയമലംഘനത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിന്മേൽ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സർക്കാറിന് മുന്നിലെ വെല്ലുവിളിയാണ്.
ജെയ്ൻ കോറൽ കോവ് എന്ന ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ 350 കിലോ സ്ഫോടകവസ്തുക്കൾ വേണ്ടി വന്നെങ്കിൽ ഗോൾഡൻ കായലോരത്തിൽ ഉപയോഗിച്ചത് വെറും 14.8 കിലോ സ്ഫോടനവസ്തുക്കൾ മാത്രമാണ്. പക്ഷേ, ഇവ സജ്ജീകരിച്ചത് വളരെ ശാസ്ത്രീയമാണെന്ന് മാത്രം.
ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റ് സമുച്ചയം, മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ടതിൽ ഏറ്റവും ചെറുതായിരുന്നു. ഒരു പക്ഷേ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതിലൊന്നും.
ജെയ്ൻ കോറൽ കോവ് എന്ന വൻ പാർപ്പിടസമുച്ചയം പൊളിച്ചുനീക്കിയ എഡിഫൈസിന് ഇതൊരു വെല്ലുവിളിയായതിന് കാരണം ഒരു കുഞ്ഞ് കെട്ടിടമാണ്. ഗോൾഡൻ കായലോരത്തിന് വെറും രണ്ട് മീറ്റർ മാത്രം മാറി നിൽക്കുന്ന ഒരു അങ്കണവാടി.
പൊളിക്കേണ്ടിയിരുന്നവയിൽ ഏറ്റവും ചെറിയ ഗോൾഡൻ കായലോരത്തിലുണ്ടായിരുന്നത് 17 നിലകളാണ്, ഇവയിൽ 40 ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്.
വെറും രണ്ട് മീറ്റർ മാത്രം മാറി നിൽക്കുന്ന അങ്കണവാടിയാകട്ടെ മരട് നഗരസഭയുടെ കീഴിലാണ്.
ഇതിന്‍റെ പിൻവശത്തുള്ളത് ഇപ്പോൾ നിർമാണം നടന്നുവരുന്ന ഒരു ഫ്ലാറ്റും. ഇതിന് ഒരു തരത്തിലുള്ള കേടുപാടുമില്ലാതെ പൊളിച്ച് നീക്കുക എന്നത് ഒരു ഹിമാലയൻ ദൗത്യമായിരുന്നു, സങ്കീർണവും. എങ്കിലും ആ വെല്ലുവിളി എഡിഫൈസ് ഭംഗിയായി തന്നെ നിര്‍വഹിച്ചു.
വലിയ ശബ്ദത്തോടെ തകർന്നടിഞ്ഞ് വീണു ഗോൾഡൻ കായലോരം. സമയമെടുത്തതോ വെറും ആറ് സെക്കൻഡ് മാത്രം! പൊടിപടലങ്ങളടങ്ങിയപ്പോൾ എല്ലാവരും നോക്കിയത് ആ അങ്കണവാടിക്കെട്ടിടത്തിന് എന്ത് സംഭവിച്ചുവെന്നാണ്.
ഒരു പോറൽ പോലുമില്ല! ഒരു വിള്ളലുമില്ല. പൊടിപടലങ്ങൾ കയറാതിരിക്കാൻ മൂടിയ ഷീറ്റുകൾ ചാരനിറമായിക്കിടക്കുന്നുവെന്ന് മാത്രം.
20,700 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് ജെയിൻ കോറൽ കോവ് തകര്‍ന്ന് വീണതോടെ മണ്ണടിഞ്ഞത്. ഞായറാഴ്ചയും അവധി ദിവസവും ആയതിനാൽ വലിയ ആൾക്കൂട്ടം കെട്ടിടം തകര്‍ന്ന് വീഴുന്നത് കാണാൻ മരട് മേഖലയിൽ കേന്ദ്രീകരിച്ചിരുന്നു. ഏറെ പാടുപെട്ടാണ് പൊലീസ് ആൾത്തിരക്ക് നിയന്ത്രിച്ചത്.
വളരെ ശാസ്ത്രീയമായാണ് നിയന്ത്രിതസ്ഫോടനം എഡിഫൈസ് ആസൂത്രണം ചെയ്തത്. ഗോൾഡൻ കായലോരത്തിന്‍റെ പിൻഭാഗത്ത് 17 നിലയാണുണ്ടായിരുന്നത്. മുൻഭാഗത്ത് 10 നിലയും.
ഏറ്റവും വലിയ ഉയരം പിൻഭാഗത്തെ 17 നിലകളുള്ള ഭാഗത്തിനാണ്. ഇതിനെ രണ്ടായി പിളർത്താനായിരുന്നു എഡിഫൈസിന്‍റെ പദ്ധതി. കൂടുതൽ ഉയരമുള്ള പിൻഭാഗം ആൾത്താമസമില്ലാത്ത പിൻഭാഗത്തേക്ക് പതിപ്പിക്കുന്നു. മുൻഭാഗം അങ്കണവാടിയുടെ നേർഎതിർവശത്തേക്ക് പതിപ്പിക്കുന്നു.
അതിന് വേണ്ട തരത്തിലാണ് കെട്ടിടത്തിന്‍റെ അകത്ത് സ്ഫോടകവസ്തുക്കൾ ക്രമീകരിച്ചത്. ഓരോ തൂണുകളിലുമായി തുരന്ന് സ്ഫോടകവസ്തുക്കൾ വച്ച്, അതിനെ കമ്പി വളച്ച് കെട്ടി പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രദ്ധിച്ച് പിന്നീട് ജിയോഷീറ്റുകൾ കൊണ്ട് മൂടിയാണ് സൂക്ഷിക്കുന്നത്. ഇതിനെ രണ്ടായി പിളർത്തുന്ന തരത്തിൽ സ്ഫോടകവസ്തുക്കൾ ക്രമീകരിച്ചു.
കഴിഞ്ഞ ദിവസത്തിൽ നിന്ന് വ്യത്യസ്ഥമായി വൻ പൊടിപടലമാണ് ഫ്ലാറ്റ് തകര്‍ന്ന് വീണതോടെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്.
പൊടിപടലങ്ങൾ നിയന്ത്രിക്കാൻ ഫയര്‍ ഫോഴ്സ് സംഘം അടക്കം നേരത്തെ തന്നെ സജ്ജമായിരുന്നു. കായലുമായി ചേര്‍ന്നിരിക്കുന്ന വീടുകളും നിറയെ മത്സ്യതൊഴിലാളികളും ഉള്ള പ്രദേശമായതിനാൽ സുരക്ഷ മുൻനിര്‍ത്തി എല്ലാവരേയും ഒഴിപ്പിച്ചിരുന്നു.
കായലിലേക്ക് അവശിഷ്ടങ്ങൾ കായലിക്ക് വീണില്ല. ഓപ്പറേഷൻ പൂര്‍ണ്ണ വിജയമായിരുന്നു എന്ന് ജില്ലാ കളക്ട്ര്‍ പ്രതികരിച്ചു. ഇന്നത്തെ സ്ഫോടനം കൂടുതൽ കൃത്യമാണെന്ന് ഫ്ലാറ്റ് പൊളിക്കൽ കരാറെടുത്ത കമ്പനി എംഡി ഉത്കര്‍ഷ് മേത്തയും പ്രതികരിച്ചു.
അങ്ങനെ സർക്കാരിന്‍റെ 'മരട് മിഷൻ' പൂർത്തിയാവുകയാണ്. നാല് ഫ്ലാറ്റുകളും വിജയകരമായി പൊളിച്ച് നീക്കിക്കഴിഞ്ഞു. ഇനി കൃത്യമായി നഷ്ടപരിഹാരം ഫ്ലാറ്റുടമകൾക്ക് നൽകുക എന്നതാണ്.
അവശിഷ്ടങ്ങളെല്ലാം നീക്കാൻ ഏതാണ്ട് 70 ദിവസത്തെ സമയമെടുത്തേക്കാം. അതിനുള്ളിൽ പൂർത്തിയാക്കുക എന്നത് പൊളിക്കൽ ചുമതലയുള്ള കമ്പനിയുടേതും സർക്കാരിന്‍റേതുമാണ് താനും.
17 നിലകളിലായി 40 ഫ്ലാറ്റുകളുണ്ടായിരുന്ന ഗോൾഡൻ കായലോരത്തിന് സമീപത്തുണ്ടായിരുന്ന അങ്കണ്‍വാടി കെട്ടിടം പോറലേല്‍ക്കാതെ.