ഇനിയും തലപൊക്കാന്‍ അനുവദിക്കാതെ... നിപയുടെ ഉറവിടം തേടി...
നിപയുടെ ഉറവിടം തേടിയുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിശോധനകളോടൊപ്പം ക്യാമറയുമായി റോണി ജോസഫ്.
കഴിഞ്ഞ വര്‍ഷം അക്ഷരാര്‍ത്ഥത്തില്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു നിപ വൈറസ് കേരളത്തില്‍ വ്യാപിച്ചത്. പേരാമ്പ്രയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി ജില്ല മുഴുവനും പടരാന്‍ തുടങ്ങും മുമ്പ് ആരോഗ്യവകുപ്പ് കൃത്യമായി ഇടപെടുകയും നിപയുടെ വ്യാപനം തടയുകയും ചെയ്തു. എന്നിട്ടും സിസ്റ്റര്‍ ലിനി അടക്കം 21 ജീവനുകള്‍ കേരളത്തിന് നഷ്ടമായി.
കഴിഞ്ഞ വര്‍ഷത്തെ ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍ക്കും മുമ്പ് വീണ്ടും നിപയെത്തി. എന്നാല്‍ ഇത്തവണ വൈറസിനെ മുളയിലെ നുള്ളാന്‍ നമ്മുക്ക് കഴിഞ്ഞു. ഒറ്റ ജീവന്‍ പോലും വിട്ടുകൊടുക്കാതെ കാത്ത് വെക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ ഊര്‍ജ്ജസ്വലതയ്ക്ക് കഴിഞ്ഞു.
എന്നാല്‍ നാം സുരക്ഷിതരല്ല. എപ്പോള്‍ വേണമെങ്കില്‍ തിരിച്ചടിക്കാന്‍ ശക്തിയുള്ള വൈറസാണ് നിപ. പ്രത്യേകിച്ച് കേരളം ഇനി മണ്‍സൂണ്‍ കാലത്തിലൂടെ കടന്നുപോകുമ്പോള്‍.
ആദ്യ നിപ കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഇതുവരെയായും നിപയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉറവിടം കണ്ടെത്തി മുളയിലേ നുള്ളാനുള്ള പരിശ്രമത്തിലാണ് നമ്മുടെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ എ ബി സുദീപിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും പരിശോധനയില്‍ സഹകരിക്കുന്നുണ്ട്. നിപ ഉറവിട പരിശോധനകൾക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ സംഘം ഇന്ന് തൊടുപുഴയിൽ പരിശോധന നടത്തി.
നിപ രോഗം സ്ഥികരിച്ച വിദ്യാർത്ഥിയുടെ കോളേജിനും താമസസ്ഥലത്തിനും സമീപത്തെ വവ്വാൽ ആവാസ കേന്ദ്രത്തിൽ നിന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്. 100 ലധികം വവ്വാലുകളുടെ ശരീര സ്രവങ്ങളാണ് ശേഖരിക്കുന്നത്.
ശേഖരിക്കുന്ന സാമ്പിളുകള്‍ പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ച് പരിശോധിക്കും . 10 പേരടങ്ങുന്ന സംഘം ഒരാഴ്ച പ്രദേശത്ത് തങ്ങി സാമ്പിളുകൾ ശേഖരിക്കും. ആദ്യ ദിവസം വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ ഭൂമിയിലും മറ്റുമുള്ള വവ്വാലുകളുടെ ശ്രവങ്ങളും അവശിഷ്ടങ്ങളും പരിശോധനയ്ക്കായി ശേഖരിക്കും.
കൂടാതെ മരങ്ങളിലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളില്‍ പ്രത്യകതരം വല ഉപയോഗിച്ച് കവര്‍ ചെയ്ത് വെയ്ക്കും. അടുത്ത ദിവസങ്ങളില്‍ ഇത്തരം കവറുകള്‍ ശേഖരിച്ച് ലഭ്യമായ അവശിഷ്ടങ്ങളും പരിശോധനയ്ക്ക് അയക്കും. അതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.