കാട്ടാന ശല്യം; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ റോഡ് ഉപരോധിച്ചു
ലോക്ഡൗണ്‍ കാലത്ത് കാട്ടാലശല്യം വര്‍ദ്ധിച്ച മൂന്നാറില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പടയപ്പ, ഗണേശന്‍ എന്ന് നാട്ടുകാര്‍ തന്നെ പേരിട്ട കാട്ടാനകളാണ് മൂന്നാര്‍ ടൗണില്‍ ലോക്ഡൗണ്‍ കലത്ത് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്.
ലോക്ഡൗൺ കാലത്ത് മൂന്നാര്‍ ടൗണില്‍ ആളനക്കമില്ലാതായതോടെ കാട്ടാനകള്‍ ടൗണിലിറങ്ങുന്നത് പതിവായി. പടയപ്പ, ഗണേശന്‍ എന്ന് തദ്ദേശ വാസികള്‍ തന്നെ പേരിട്ട് വിളിക്കുന്ന കാട്ടാനകളാണ് ടൗണില്‍ അക്രമം അഴിച്ച് വിട്ടത്.
രാത്രിയില്‍ നഗരത്തിലെത്തുന്ന ആനകള്‍ പ്രധാനമായും പലചരക്ക് കടകളാണ് അക്രമിക്കുന്നത്. കടയുടെ ഷീറ്റുകള്‍ കുത്തി പൊളിച്ച്, അകത്തുള്ള പഴമടക്കമുള്ള ഫലങ്ങള്‍ എടുത്ത് കഴിച്ച് സ്ഥലം വിടുകയാണ് പതിവ്.
ലോക്ക് ഡൗൺ ആയതോടെ മൂന്നാർ ടൗണിൽ ജനസാന്നിധ്യമില്ലാതാകുകയും കാട്ടുകൊമ്പൻമാർ എത്തുന്നത് പതിവാകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
ഇതിനിടെയാണ് പാലക്കാട് പന്നിക്ക് വച്ച തോട്ട നിറച്ച തേങ്ങ കഴിച്ച് ഗര്‍ഭിണിയായ ഒരു കാട്ടാന ചരിഞ്ഞത്. ഈ സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയാവുകയും മേനകാ ഗാന്ധിയടക്കം കേന്ദ്രമന്ത്രിമാര്‍ വരെ കേരളത്തില്‍ ആനയ്ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുകയാണെന്നും ആരോപണമുന്നയിച്ചു.
ഇതിനിടെയാണ് മൂന്നാറില്‍ കാട്ടാന അക്രമണം രൂക്ഷമായത്. ഇതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ മൂന്നാറിലെ കടയുടമകള്‍ മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.
മൂന്നാർ മേഖലയിൽ തമ്പടിച്ചിരിക്കുന്ന പടയപ്പ എന്ന കാട്ടാനയെ കാടുകയറ്റുന്നതിന് അധികൃതർ അവശ്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
ഇന്നലെ രാത്രിയിലും മൂന്നാർ ടൗണിൽ ഇറങ്ങിയ ഒറ്റയാൻ വ്യാപകമായ നാശം വിതച്ചിരുന്നു ഇതേ തുടർന്നാണ് ഇന്ന് രാവിലെ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
രാവിലെ 9 മണിക്ക് ആരംഭിച്ച ഉപരോധസമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു.
അന്തർസംസ്ഥാന പാതയിൽ വാഹനഗതാഗതം പൂർണമായി നിലച്ചിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി 24 മണിക്കൂറിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് ഒപ്പം കടകളും കൃഷിയിടവും നഷ്ടമായ കർഷകർക്ക് സർക്കാർ സഹായം നൽകുന്നതിന് തയ്യാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
അതോടൊപ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രബല്യത്തില്‍ വന്ന ഇന്ന് തന്നെ നടത്തിയ റോഡ് ഉപരോധത്തില്‍ വാഹനങ്ങള്‍ ഏറെ നേരം റോഡില്‍ പിടിച്ചിടേണ്ടിവന്നത് ഗതാഗത തടസം സൃഷ്ടിച്ചു.