മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മുന്നൊരുക്കം വന്‍ദുരന്തം ഒഴിവാക്കി
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെടുന്ന മേപ്പാടി മുണ്ടക്കൈ മലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി. ജനവാസ പ്രദേശമായ പുഞ്ചിരിമട്ടത്തിന് സമീപത്താണ് പാറക്കൂട്ടങ്ങളും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തിയത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മുണ്ടക്കൈ എല്‍.പി.സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. എന്നാല്‍ മുന്നൊരുക്കം നടത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാക്കാന്‍ സാധിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ വയനാട് നേരത്തെ ഇടം പിടിച്ചിരുന്നു. ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഗണ്യമായി വർദ്ധിച്ച 7 ജില്ലകളുടെ പട്ടികയിലാണ് വയനാടും ഉള്ളത്. കേരള സർവ്വകലാശാലയുടെ ജിയോളജി വിഭാഗം നടത്തിയ പഠനത്തില്‍ മലബാറിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ല വയനാടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലയും വയനാടാണ്. 2018 ല്‍ കേരളത്തിലെ ആദ്യ അതിവര്‍ഷകാലത്ത് ചെറുതും വലുതുമായ 247 ഉരുൾപൊട്ടലുകളാണ് വയനാട് ജില്ലയില്‍ മാത്രമുണ്ടായത്. കഴിഞ്ഞ വർഷം പുത്തുമല കേരളത്തിലെ ഏറ്റവും വലിയ ദുരന്തമുഖമായി മാറി. മുണ്ടെക്കൈ ഉരുള്‍പൊട്ടല്‍ ചിത്രങ്ങള്‍ കാണാം.
വയനാടിന്‍റെ വടക്ക്, വടക്ക് പടിഞ്ഞാറ്, പടിഞ്ഞാറ്, കിഴക്ക് ഭാഗത്തുള്ള മലനിരകളിലാണ് ഉരുൾപൊട്ടൽ സാധ്യത ഏറ്റവും കൂടുതലുള്ളതായി പഠങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 15 ഡിഗ്രിയിലധികം ചെരിവുള്ള സ്ഥലങ്ങളിലെല്ലാം ഉരുൾപൊട്ടാനിടയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
പ്രദേശത്തിന്‍റെ ചെരിവ്, മണ്ണിന്‍റെ സ്വഭാവം, ആഴം, പാറകളുടെ സ്വഭാവം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കൊപ്പം ഇത്തരം പ്രദേശങ്ങളിലെ ചില നിർമാണപ്രവർത്തനങ്ങളും ഉരുൾപൊട്ടലിന്‍റെ ആഘാതം വർധിപ്പിക്കാനിടയാക്കുന്നുണ്ട്.
വയനാട്ടിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മഴയുടെ തീവ്രതയിലും വര്‍ദ്ധനവുണ്ട്. മഴയുടെ തീവ്രത കൂടിയതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയ പ്രദേശത്ത് തുടർച്ചയായ പെരുമഴപ്പെയ്ത്താണ് സംഭവിക്കുന്നത്.
ഇത്രയേറെ ജലം പെട്ടെന്ന് വന്ന് വീഴുമ്പോള്‍ ഭൂമിക്ക് ജലത്തെ ഉള്‍ക്കൊള്ളാനുള്ള കരുത്തുണ്ടാകുന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടിക്കാട് വെട്ടലും ഇതിന് കാരണമാണ്.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ നേരത്തെ നിബിഡ വനമേഖലയായിരുന്നു. പിന്നീട് തോട്ടങ്ങളായി തരം മാറ്റുകയായിരുന്നു. ഇതോടെ, ഇവിടങ്ങളിലെ നീർച്ചാലുകളുടെ ഘടന തകിടം മറിഞ്ഞു.
വനനശീകരണം ഉൾപ്പെടെ ജനങ്ങളുടെ ഇടപെടൽ കൂടിയതോടെ ഈ പ്രദേശങ്ങളില്‍ ഉരുൾപൊട്ടൽ സാധ്യതയും വർധിച്ചെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പാഠങ്ങളില്‍നിന്ന് മുന്നൊരുക്കം നടത്തിയതിനാലാണ് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാകാതിരുന്നത്.
കഴിഞ്ഞ ഏഴാം തീയ്യതി രാവിലെയാണ് മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെടുന്ന മേപ്പാടി മുണ്ടക്കൈ മലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. ജനവാസ പ്രദേശമായ പുഞ്ചിരിമട്ടത്തിന് സമീപത്താണ് പാറക്കൂട്ടങ്ങളും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തിയത്.
എന്നാല്‍ അധികൃതര്‍ മുന്‍കൂട്ടി ഇവിടെയുള്ള ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇവിടെ ഒരു കുടുംബം കുടുങ്ങിയതായി ആദ്യം വിവരം ലഭിച്ചെങ്കിലും അപകത്തില്‍പ്പെട്ടിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ( ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട മുണ്ടക്കൈയിലെ സ്വകാര്യ റിസോട്ട്. )
പഠനങ്ങളുടെ ഫലമായി അപകടസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് നിന്ന് ആദിവാസികളടക്കമുള്ള അമ്പതോളം കുടുംബങ്ങളെ ഉരുള്‍പൊട്ടലുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ജില്ല ഭരണകൂടം ഇടപ്പെട്ട് ഒഴിപ്പിച്ചിരുന്നു.
രണ്ട് വീടുകളും പാലവും പൂര്‍ണമായും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വലിയ പാറക്കല്ലുകളും മരങ്ങളും വെള്ളത്തോടൊപ്പം ഒഴുകിയെത്തിയിരുന്നു. ആളുകളെ ഒഴിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പുത്തുമലയേക്കാളും വലിയ ദുരന്തം മുണ്ടക്കൈയില്‍ സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.( മുണ്ടക്കൈ പുഞ്ചിരിമറ്റം മരുതയ്യിയുടെ വീട് ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. )
കഴിഞ്ഞ ദിവസങ്ങളില്‍ അപകടസ്ഥലം ഉള്‍പ്പെടുന്ന വടക്കേ വയനാട്ടില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയിരുന്നത്. മഴക്കണക്ക് കൃത്യമായി വിലയിരുത്തി ദുരന്തസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതാണ് മുണ്ടക്കൈയ്യിലെ അപകടം ഒഴിവാക്കിയത്.
മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനായി സ്വാകാര്യ തോട്ടങ്ങളിലടക്കം മഴമാപിനികള്‍ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം വനപ്രദേശങ്ങളില്‍ നിന്നുള്ള മഴകണക്കും ശേഖരിച്ചു. ( ഇവിടെയുണ്ടായിരുന്ന റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചു പോയി. )
കവളപ്പാറ, പുത്തുമല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല മണ്ണ് പരിശോധന വകുപ്പിലെ ഉദ്യോഗസ്ഥരും കൈമെയ് മറന്ന് പണിയെടുത്തു. ഉദ്യോഗസ്ഥര്‍ ദുരന്തസാധ്യതാ സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. (മടക്കയിൽ സുകുമാരന്‍റെ വീട് നിന്നിരുന്നത് ഇവിടെയായിരുന്നു.)
തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിനായി മുന്നിട്ടറി. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെയെല്ലാം ജില്ലകലക്ടറുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിച്ചത് കാരണം വയനാട്ടില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായില്ല.( മടത്തിൽ വിജയന്‍റെ വീട് നിന്നിരുന്ന സ്ഥലം. തറയൊഴികെ മറ്റെല്ലാം ഉരുള്‍പൊട്ടല്‍ കൊണ്ട് പോയി. )
ഇടുക്കി പെട്ടിമല ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത സ്ഥലമെന്ന നിരീക്ഷണത്തിലായിരുന്നുവെന്നതാണ് ദുരന്തവ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ( രവീന്ദ്രന്‍ പൂക്കോട്ട്, കാതിയമ്മു എന്നിവരുടെ വീടുകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലും മണ്ണും ഓലിച്ചെത്തിയ നിലയില്‍. )
കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതോടെ മഴ പെയ്യുന്നതിന്‍റെ അളവിലുണ്ടായ വലിയ വ്യതിയാനം സഹ്യപര്‍വ്വതത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശത്തെ എപ്പോള്‍ വേണമെങ്കിലും വലിയൊരു ദുരന്തമുഖമാക്കാം.
ഇതൊഴിവാക്കാനായി കാലാവസ്ഥാ വകുപ്പും, ജിയോളജി വകുപ്പും കൃത്യമായ പഠനങ്ങള്‍ നടത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ നല്‍കുന്ന പാഠം.