നാട്ടകത്തെ അസ്ഥികൂടം തിരിച്ചറിഞ്ഞു; പോസ്റ്റ്മോര്‍ട്ടം ഇന്ന്
ഇന്നലെ കോട്ടയം നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യ സഹകരണ സംഘത്തിന്‍റെ ഭൂമിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ജൂൺ മൂന്നിന് കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് നിഗമനം. കാടുപിടിച്ച് കിടന്ന ഭൂമിയില്‍ അഴുകി എല്ല് മാത്രമായ രീതിയിലായിരന്നു മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും എല്ലുകളും പാന്‍റും അഴുകിയ നിലയില്‍ ഒരു കാവിമുണ്ടുമാണ് ഇന്നലെ പൊലീസിന് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത്.
നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസിന്‍റെ മകൻ ജിഷ്ണു (23)വിന്‍റെതാണെന്നാണ് തിരിച്ചറിഞ്ഞത്.
വസ്ത്രങ്ങളും ചെരുപ്പും ജിഷ്ണുവിന്‍റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് പോസ്റ്റ്മോർട്ടം ചെയ്യും.
യുവാവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
ജൂൺ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു.
രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിൾ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു.
യാത്രക്കിടെ ബാറിൽ ജീവനക്കാരനായ സുഹൃത്തിനെ ജിഷ്ണു ഫോണ്‍ വിളിച്ചിരുന്നു.
എന്നാല്‍ എട്ടേമുക്കാലോടെ ജിഷ്ണുവിന്‍റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല.
രാത്രി ഏഴ് മണിയോടെ ബാർ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്.
അന്ന് രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് പക്ഷേ, 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് ഇന്നലെ സര്‍ക്കാര്‍ ഭൂമിയിലെ കാട് വെട്ടിത്തെളിക്കുമ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.