പരല്‍ മീനിന് സംരക്ഷണമൊരുക്കാന്‍ അടിമുടി മാറാനൊരുങ്ങി പൂക്കോട് തടാകം
പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ വയനാട്ടിലെ തടാകങ്ങളില്‍ ഒന്നാണ് പൂക്കോട്. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ കണ്ട് മനസ് നിറഞ്ഞാണ് ഓരോ സഞ്ചാരിയും തിരിച്ച് പോകുന്നത്. എന്നാല്‍ ഇതുവരെ ഒരു സാധാരണ തടാകം മാത്രമായി ടൂറിസം വകുപ്പിന്‍റെ കീഴിലുണ്ടായിരുന്ന പൂക്കോട് അടിമുടി മാറുകയാണ്. വയനാട്ടില്‍ മാത്രമുള്ള അത്യപൂര്‍വ്വ ശുദ്ധജല മത്സ്യമായ പൂക്കോടന്‍ പരലിനെയും മറ്റ് ജീവജാലങ്ങളെയും സംരക്ഷിക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. പൂക്കോടന്‍ പരലിന്‍റെ സംരക്ഷണത്തിന് ഒമ്പത് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ഐ.യു.സി.എന്നിന്‍റെ (IUCN) റെഡ് ഡാറ്റാ ബുക്ക് പ്രകാരം, ഇന്ത്യയിലെ 47 ജീവിവർഗ്ഗങ്ങൾ ഗുരുതരമായ വംശനാശത്തിന്‍റെ വക്കിലാണ് (5 സെപ്റ്റംബർ 2011—ലെ കണക്കുപ്രകാരം). 'റിയൊ +20' ഭൗമ ഉച്ചകോടിയിൽ അവതരിപ്പിച്ച ചുവപ്പുപട്ടിക പ്രകാരം ഇന്ത്യയിൽ 132 സസ്യ-ജീവിവർഗ്ഗങ്ങൾ വംശനാശത്തിന്‍റെ വക്കിലാണ്.
അതിലുള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള രണ്ട് മീനുകളാണ് വയനാടൻ പരലും പൂക്കോടൻ പരലും. പുന്‍ടിയ്‌സ് എന്ന കുടുംബത്തിലുള്‍പ്പെട്ട പൂക്കോടൻ പരല്‍ എന്ന അപൂര്‍വ്വ പരലിന്‍റെ സംരക്ഷിക്കാനായി പൂക്കോടൻ തടാകത്തിലെ ചെളിയും പായലും നീക്കും. ഈ പ്രവൃത്തിക്കും അടിസ്ഥാന സൗകര്യവികസനത്തിനുമുള്‍പ്പെടെയാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒമ്പത് കോടി രൂപ അനുവദിച്ചത്.
പുന്‍ടിയ്‌സ് എന്ന കുടുംബത്തിലുള്‍പ്പെട്ട ഈ അപൂര്‍വ്വ പരലിനെ സംരക്ഷിക്കാനായി തടാകത്തിലെ ചെളിയും പായലും നീക്കും. ഈ പ്രവൃത്തിക്കും അടിസ്ഥാന സൗകര്യവികസനത്തിനുമുള്‍പ്പെടെ ഒമ്പത് കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചു.
പൂക്കോടന്‍ പരലിന്‍റെ നിലനില്‍പ്പ്, തടാകത്തിലെ വെള്ളത്തിന്‍റെ ഗുണമേന്മയെ അടിസ്ഥാനമാക്കി മാത്രമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ധാരാളം സഞ്ചാരികള്‍ എത്തുന്ന തടാകത്തിലെ വെള്ളത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. കര്‍ശന പ്ലാസ്റ്റിക് നിരോധിത മേഖലയാണ് തടാകവും പരിസരവും.
പെഡല്‍ ബോട്ടും റോ-ബോട്ടും മാത്രമാണ് സഞ്ചാരികള്‍ക്ക് തടാകത്തില്‍ ഉപയോഗിക്കാനാവുക. കഴിഞ്ഞ രണ്ട് പ്രളയത്തിലടക്കം അടിഞ്ഞുകൂടിയ ചെളിയും അതില്‍ വളരുന്ന പായലുകളുമാണ് പരല്‍മീനുകളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിനാണ് (വാപ്കോസ്) തടാകത്തിന്‍റെ ശുചീകരണച്ചുമതല. അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ ഭാഗമായി തടാകക്കരയിലുള്ള പഴയകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. പകരം പ്രകൃതിസൗഹൃദ കെട്ടിടങ്ങള്‍ ഒരുക്കും.
സഞ്ചാരികള്‍ക്ക് തടാകവളപ്പില്‍ സഞ്ചരിക്കാനായി ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍ സജ്ജമാക്കും. തടാകപരിസരത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ടോയ്ലെറ്റ് ബ്ലോക്ക് നിര്‍മിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ് (കിറ്റ്കോ) നിര്‍മാണചുമതല. പദ്ധതികൾക്കുള്ള ഭരണാനുമതി ലഭിച്ചു. ഇനി സാങ്കേതിക അനുമതി ലഭിക്കണം.
ജെവവൈവിധ്യ സമൃദ്ധമാണ് തടാകവും പരിസരവും. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം എഴുപതില്‍ അധിക ഇനം പക്ഷികളുടേയും വിവിധയിനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്.
ഫിഷറീസ് വകുപ്പിന്‍റെ കൈവശത്തിലുള്ള തടാകവും പരിസരവും തൊണ്ണൂറുകളിലാണ് വിനോദസഞ്ചാര കേന്ദ്രമാക്കിയത്. ഒമ്പതുലക്ഷത്തോളം വിനോദസഞ്ചാരികള്‍ വര്‍ഷം തോറും തടാകത്തില്‍ എത്തുന്നുവെന്നാണ് കണക്ക്.
13 ഏക്കറില്‍ വൃസ്തൃതമായ തടാകപരിസരത്തെ കുന്നുകളില്‍ കൃഷിയും മറ്റ് നിര്‍മാണങ്ങളും തടയണമെന്ന് പൊതുതാത്പര്യ ഹര്‍ജികളെ തുടര്‍ന്ന് 2006 -ലും 2013 -ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പരിസ്ഥിതിത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന നിര്‍മ്മാണങ്ങള്‍ പൂക്കോട് മലയടിവാരത്തില്‍ അനുവദിക്കരുതെന്ന് നിയമസഭ പരിസ്ഥിതി സമിതിയും നിര്‍ദേശിച്ചിരുന്നു.