ഒരു മാസം പിന്നിട്ടിട്ടും കണ്ണീര്‍ തോരാതെ; പെട്ടിമുടിയില്‍ ഉറ്റവരെ ആശ്വസിപ്പിക്കാനാവാതെ അവര്‍ ഒത്തുചേര്‍ന്നു
ഇടുക്കി: നാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടുമുടിയില്‍ ഒരു മാസം കഴിയുമ്പോഴും കണ്ണീര്‍ തോരുന്നില്ല. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായി 41-ാം ദിവസത്തിലൊരുക്കിയ സര്‍വ്വ മത പ്രാര്‍ഥനയില്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും ബന്ധുക്കളെത്തി. ഓര്‍മ്മകള്‍ കണ്ണീരായി പൊഴിയുന്ന കാഴ്‌ചയാണ് പ്രാർത്ഥനാവേളയില്‍ പെട്ടിമുടിയില്‍ കണ്ടത്.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ 41-ാം ചരമ ദിനത്തിൽ, രാജമലയിലെ കുഴിമാടത്തിൽ സർവ്വ മത പ്രാർത്ഥന നടന്നപ്പോള്‍.
ദുരന്തത്തിൽ മരിച്ചവരുടെ തമിഴ്നാട്ടിലെ ബന്ധുക്കളടക്കമുള്ളവർ ചൊവ്വാഴ്ച നടന്ന സർവ്വ മത പ്രാർത്ഥനയിൽ പങ്കുചേർന്നു.
ഉറ്റവരെ ബന്ധുക്കള്‍ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന നൊമ്പര കാഴ്‌ചയാണ് ഒരു മാസത്തിനിപ്പുറവും പെട്ടിമുടിയില്‍ കണ്ടത്.
ദുരന്തത്തിൽ മരിച്ച ഉറ്റവരുടെ കുഴിമാടത്തിൽ മധുരപലഹാരങ്ങളും പൂക്കളും അർപ്പിച്ചു എത്തിയവര്‍. ശേഷം തയ്യാറാക്കിയിരുന്ന ഭക്ഷണം കഴിച്ചാണ് സ്‌നേഹാദരങ്ങളോടെ എല്ലാവരും മടങ്ങിയത്.
മൂന്നാർ മൗണ്ട് കാർമ്മൽദേവാലയ വികാരി ഫാ.വിൻസന്റ് പാറമേൽ, മുസ്ലീം ജമാഅത്ത് ഇമാം ഇല്യാസ് അൽ കാഫിൽ, സുബ്രമണ്യസ്വാമി ക്ഷേത്ര പൂജാരി കുമാർ അയ്യർ എന്നിവർ സർവ്വ മത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
എസ് രാജേന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി.
നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ മാത്രം.
ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായിരുന്നു. അപകടത്തില്‍ നിന്ന് 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
ദിവസങ്ങളെടുത്തിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്തത്ര വിശാലമായിരുന്നു ചിന്നിച്ചിതറിയ പെട്ടിമുടിയുടെ ഹൃദയം.