പൊളിഞ്ഞ് വീഴാനായി മരുന്ന് നിറച്ച് മരട് ഫ്ലാറ്റുകള്‍; ഭീതിയോടെ നാട്ടുകാര്‍
വിവാദങ്ങള്‍ക്കിടെ മരട് ഫ്ലാറ്റുകളില്‍ വെടിമരുന്ന് നിറച്ച് തുടങ്ങി. എന്നാല്‍ ആശങ്കകള്‍ പലതും നിലനില്‍ക്കുന്നു. ഫ്ലാറ്റ് സമുച്ചയങ്ങള്‍ വെടിമരുന്ന് നിറച്ച് പൊളിച്ചു കളയുമ്പോള്‍ സമൂപത്തെ വീടുകളെ അതെങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മൂന്ന് മാസത്തേക്ക് മാറി നില്‍ക്കാനാണ് സമീപവാസികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ പ്രദേശവാസികളുടെ പ്രതിഷേധ സമരം ശക്തമായ സാഹചര്യത്തില്‍ മന്ത്രി എ സി മൊയ്തീൻ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവത് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ, തിരികെ വീടുകളിലേക്കുള്ള മടക്കം വൈകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എത്രനാള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ അധികൃതർക്കും വ്യക്തതയില്ല.
ആല്‍ഫാ ഇരട്ട ടവറുകളില്‍ നിന്നുള്ള കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായിരിക്കും ഏറ്റവുമധികം കാലതാമസം ഉണ്ടാവുക. ഇവിടുത്തെ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്തതാണ് കാരണം.
ചെറിയ വണ്ടികളില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൂർണമായും നീക്കം ചെയ്യുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. അതുവരെ ഉയരുന്ന പൊടിപടലങ്ങളും പ്രകമ്പനവും സമീപത്തെ ജനജീവിതം ദുസ്സഹമാക്കും.
ചതുപ്പ് നിലമായതിനാല്‍ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രകമ്പനങ്ങളുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
''മൂന്ന് മാസത്തേക്ക് മാറാനാണ് പറഞ്ഞിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഈ മൂന്ന് മാസം മാറിത്താമസിക്കേണ്ടി വരും. അത് കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകില്ലല്ലോ. വീട് പൊളിഞ്ഞ് പോവുകയാണെങ്കിൽ കൂടുതൽ കാലം മാറിത്താമസിക്കേണ്ടി വരും'', എന്ന് ആൽഫാ സെറീന്‍റെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടമ്മ ബിന്ദു പറയുന്നു.
എന്നാല്‍ കൂടുതല്‍ ദിവസം മാറി നില്‍ക്കാൻ ആരെയും നിർബന്ധിക്കില്ലെന്നാണ് കെട്ടിടം പൊളിക്കലിനുള്ള ചുമതലയുള്ള സബ് കളക്ടർ സ്നേഹില്‍കുമാർ പറയുന്നത്. എത്രകാലം മാറിനില്‍ക്കണമെന്ന് നാട്ടുകാർക്ക് തീരുമാനിക്കാം.
''തൊട്ടടുത്തുള്ളവരോട് മാത്രമേ മാറാൻ പറഞ്ഞിട്ടുള്ളൂ. അല്ലാത്തവർ മാറിത്താമസിക്കേണ്ടതില്ല. എത്ര കാലം ഇവർക്ക് മാറിത്താമസിക്കാൻ ആഗ്രഹമുണ്ടോ, അത് അവർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്'', എന്ന് സ്നേഹിൽ കുമാർ.
ജനവാസം കുറവുള്ള സ്ഥലങ്ങളിലെ മറ്റു ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവർക്ക് വേഗം തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. മാറിത്താമസിക്കുന്നവർക്ക് വേറെ താമസസൗകര്യം സർക്കാർ ഏർപ്പാടാക്കി നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാല്‍, മരടിൽ ഫ്ലാറ്റ് പൊളിയ്ക്കുന്നതിന് സമീപത്തുള്ള പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഫ്ലാറ്റ് പൊളിക്കൽ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട്. ജനുവരി 11-ന് ആദ്യം പൊളിക്കുന്ന ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ രണ്ട് പൈപ്പ് ലൈനുകൾക്ക് മുകളിൽ മണൽച്ചാക്ക് നിറയ്ക്കുന്ന പ്രക്രിയ തുടങ്ങി.
പെട്രോളും ഡീസലും ലിക്വിഫൈഡ് രൂപത്തിൽ കടന്നു പോകുന്ന പൈപ്പ് ലൈനാാണ് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിന് മുൻവശത്തുള്ളത്. കുണ്ടന്നൂർ കായലിന് കീഴെ നിന്ന് എത്തി ഫ്ലാറ്റിന്‍റെ മതിലിനോട് ചേർന്നാണ് ഈ പൈപ്പ് ലൈൻ കടന്നുപോകുന്നത്.
ഈ പ്രദേശത്ത് കൂടി, നൂറ് മീറ്റർ നീളത്തിലാണ് എം-സാൻഡ് നിറച്ച മണൽച്ചാക്കുകൾ രണ്ട് തട്ടായി നിറയ്ക്കുന്നത്. സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ പൊളിഞ്ഞ് വീഴുമ്പോൾ, ഈ പൈപ്പുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് മണൽച്ചാക്കുകൾ നിറച്ച് വയ്ക്കുന്നത്.
പൊളിക്കുന്നതിന് തൊട്ടുമുമ്പുള്ള തീയതികളിൽ ഈ പൈപ്പ് ലൈനുകൾ വഴിയുള്ള പെട്രോൾ, ഡീസൽ വിതരണം പൂർണമായും നിർത്തി വയ്ക്കും. പകരം ഈ പൈപ്പ് ലൈനുകളിൽ വെള്ളം നിറയ്ക്കും. ഈ മാസം എട്ടാം തീയതിയോടെയാകും ഈ പ്രക്രിയകൾ നടക്കുക.
സ്ഫോടനം കഴിഞ്ഞ ശേഷം, കെട്ടിടങ്ങളിലെ അവശിഷ്ടങ്ങളടക്കം എടുത്ത് മാറ്റിയ ശേഷം മാത്രമേ ഇത് വഴിയുള്ള ഇന്ധനവിതരണം പുനഃസ്ഥാപിക്കൂ. അതും പൈപ്പ് ലൈനുകൾക്ക് കേടുപാടുകളോ, ചോർച്ചയോ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ വിദഗ്‍ധരെത്തി വിശദമായ പരിശോധന നടത്തിയ ശേഷം മാത്രം.
എല്ലാ ഫ്ലാറ്റുകൾക്ക് മുന്നിലും പ്രവേശനം നിരോധിച്ച് ജില്ലാ ഭരണകൂടം ബോർഡുകളും ഫ്ലക്സുകളും സ്ഥാപിച്ച് കഴിഞ്ഞു. അപായം എന്നെഴുതിയിരിക്കുന്ന ബോർഡുകളിൽ, സ്ഫോടനം നടക്കുന്ന മേഖലയിലേക്ക് അംഗീകൃത വ്യക്തികൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യം സ്ഫോടനം നടക്കുന്നത് ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ സെറീൻ ഫ്ലാറ്റുകളുടെ ഇരട്ടസമുച്ചയങ്ങൾ എന്നിവിടങ്ങളിലാണ്. ജനുവരി 11-നാണ് ആദ്യസ്ഫോടനം. രണ്ടാം സ്ഫോടനം നടക്കുന്നത് ജെയ്ൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളിലാണ്.
ഇതിനിടെ മരടില്‍ നിരാഹാരം തുടരുന്ന സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഇന്ന് ചർച്ച നടത്തും. നെട്ടൂരിലെ ആല്‍ഫാ സെറീൻ ഫ്ലാറ്റിന് സമീപം ഇന്നലെയാണ് നാട്ടുകാർ നിരാഹാരസമരം തുടങ്ങിയത്.
സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീൻ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്താണ് യോഗം. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, പൊളിക്കല്‍ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹില്‍ കുമാർ, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, മരട് നഗരസഭാ അധ്യക്ഷ എന്നിവർക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
ഫ്ലാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം ഹർത്താല്‍ ആചരിക്കാൻ നെട്ടൂരിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുമായും നിരന്തരം ചർച്ചകള്‍ നടത്തി വരുന്നതായി കളക്ടർ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആറ് മണിക്കൂർ നീളുമെന്നാണ് കണക്കുകൂട്ടല്‍. പിഴവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ട്രയല്‍ റണ്ണും നടത്തും.
ഇതിനിടെ, മരടിലെ ആല്‍ഫാ സെറീൻ ഇരട്ടസമുച്ചയങ്ങളില്‍ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷൻ സാങ്കേതിക അനുമതി നല്‍കി. ഇരുപത്തിയഞ്ചിലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ മുൻനിര്‍ത്തിയാണ് അനുമതി.
സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റില്‍ എത്തിക്കാൻ ജില്ലാ കളക്ടറും അനുമതി നല്‍കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ മറ്റന്നാള്‍ എത്തിക്കും. നിലവില്‍ സ്ഫോടകവസ്തുക്കൾ അങ്കമാലിയിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം 11ന് വിജയ് സ്റ്റീല്‍സാണ് സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുക.