അയ്യന്‍റെ പൂങ്കാവനം; ഭക്തി, വിപണിക്ക് കുടപിടിക്കുമ്പോള്‍ വിശപ്പടക്കാന്‍ പാടുപെടുന്ന വന്യജീവികള്‍
കഴിഞ്ഞ ദിവസം ശബരിമലയില്‍ സൈനീക വേഷത്തില്‍ 'പുണ്യം പൂങ്കാവനം' പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ഡിജിപി ലോക്നാഥ് ബഹ്റ വരുന്ന വഴിയില്‍തന്നെ ഭക്തര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്തുകൊണ്ടാണ് എരുമേലി പേട്ടതുള്ളല്‍ പാതയിലൂടെ കടന്ന് പോയത്. ഇതില്‍ ഒരു പ്രകടനപരതയുണ്ടെങ്കിലും ഇന്ന് അയ്യന്‍റെ പൂങ്കാവനം നാശത്തിന്‍റെ വക്കിലാണ്. അയ്യന്‍റെ വാഹനമായ കടുവയുടെ സങ്കേതമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലം കൂടിയാണ് പൂങ്കാവനം. പക്ഷേ പ്രഖ്യാപനങ്ങള്‍ വിപണിയുമായി ഏറ്റുമുണ്ടുമ്പോള്‍ പിന്നിലാകുന്നു. പതിനെട്ട് കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന പൂങ്കാവനത്തിന്‍റെ യഥാര്‍ത്ഥ അവകാശികളെ കാണാം... ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല പകര്‍ത്തിയ ശബരിമല പൂങ്കാവനത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം.
വ്രതശുദ്ധിയില്‍ മല ചവിട്ടിയ ഏതാ ഭക്തനുപേക്ഷിച്ച കഫ്സിറപ്പിന്‍റെ കുപ്പിയാണ് കുരങ്ങന്‍റെ കൈയില്‍.
ഏതോ കാലത്ത് ഉപേക്ഷിക്കപ്പെട്ട കുപ്പിയുടെ മൂടി തുറന്ന് അകത്തുള്ള കഫ്സിറപ്പ് മുഴുവനും കുരങ്ങ് കുടിച്ചു തീര്‍ത്തു.
വിശപ്പായിരിക്കണം കുരങ്ങനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. പൂങ്കാവനത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല.
വിശന്ന് വലയുന്ന മൃഗങ്ങള്‍ പ്ലാസ്റ്റിക്ക് പോലും ഭക്ഷ്യവസ്തുവാണെന്ന് കരുതി കഴിക്കുകയും. ഇതിനെ തുടര്‍ന്ന് കഴിട്ട പ്ലാസ്റ്റിക്ക് ദഹിക്കാതെ അജീര്‍ണ്ണം ബാധിച്ച് മരിച്ച് വീഴുകയും ചെയ്യുന്നു.
കേരളത്തിന്‍റെ വനാതിര്‍ത്തിക്കുള്ളില്‍ ഇതിന് മുന്നേ പ്ലാസ്റ്റിക്ക് കഴിച്ച് എരണ്ടക്കെണ്ട് വന്ന് മരിച്ചു വീണ ആനകളുടെയും മാനുകളുടെയും കഥകള്‍ ഒരുപാടുണ്ട്.
ഭക്തിയുടെയും വിനോദത്തിന്‍റെയും പേരില്‍ കാടുകയറുന്ന മനുഷ്യന്‍ കാട്ടിലെ സഹജീവികളെ തങ്ങളുടെ ആനന്ദത്തിന് വേണ്ടിയുണ്ടാക്കിയതാണെന്ന് തോന്നല്‍ ഒഴിവാക്കാത്തിടത്തോളം കാലം കാട്ടിലെ മൃഗങ്ങള്‍ക്ക് രക്ഷയില്ല.
പ്ലാസ്റ്റിക് നിരോധനം ഒരു പരിധി വരെ പാലിക്കപ്പെട്ടുവെന്ന് പറയാമെങ്കിലും പുതുതായി എത്തിച്ചേരുന്ന ഭക്തര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങളെ അപ്പപ്പോള്‍ തന്നെ ഒഴിവാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്.
അയ്യപ്പന്മാർ പമ്പയിൽ നിന്നും വരുന്ന വഴിവക്കിൽ വന്യമൃഗങ്ങൾക്ക് ആഹാരം നൽകരുതെന്ന പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നു.
ഇത്തരത്തില്‍ ആഹാരം കഴിച്ച് ശീലിക്കുന്ന വന്യമൃഗങ്ങള്‍ പിന്നീട് ഇത് കിട്ടാതാകുമ്പോള്‍ ഭക്തരെ അക്രമിക്കുന്ന അവസ്ഥവരെയുണ്ടാകുന്നു.
കാടുകളും പുഴകളും നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കണ്ടു മറയുന്ന വന്യ ജീവികളും ഇതിൽ ഉൾപ്പെടുന്നു.
കാടും മേടും ഇവരുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാതായി തീർന്നിരിക്കുന്നു,
വ്രതശുദ്ധിയില്‍ അയ്യനെ കാണാനെത്തുന്ന സ്വാമിമാര്‍ പക്ഷേ, ശബരിമലയില്‍ അവശേഷിപ്പിക്കുന്നത് പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവമാലിന്യങ്ങളാണ്.
മാസന്തോറുമെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് കാടിന്‍റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടാതെ കടന്നുപോകാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ അതിന്‍റെ ജൈവസ്വാഭാവികത നിലര്‍ത്താനുള്ള കടമ ഭരണകൂടത്തിനാണ്.
ശബരിമലയുടെ ആവാസവ്യവസ്ഥയെ നിലര്‍ത്താനായി പുണ്യം പൂങ്കാവനം എന്ന പദ്ധതി ആരംഭിച്ചിട്ട് ഒമ്പത് വര്‍ഷമായെങ്കിലും എല്ലാ മണ്ഡലകാലത്തിന്‍റെ തുടക്കത്തിലുണ്ടാകുന്ന ആവേശം മണ്ഡലകാലം കഴിയുമ്പോഴേക്കും ഇല്ലാതാകുന്നു.
ഭക്തര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളെ പൂങ്കാവനത്തില്‍ ബാക്കിയാക്കുന്നു. ഇത്തരം അജൈവ മാലിന്യങ്ങള്‍ ഭക്ഷിക്കുന്ന മൃഗങ്ങള്‍ അജീര്‍ണ്ണം ബാധിച്ച് മരിച്ചു വീഴുന്നു.
അയ്യന്‍റെ പൂങ്കാവനത്തിലെ മൃഗങ്ങള്‍ അയ്യനോടുള്ള മനുഷ്യന്‍റെ ഭക്തിയില്‍ മരിച്ചുവീഴുന്നു.
പ്ലാസ്റ്റിക്ക് കുടലില്‍ കുടുങ്ങി മരിച്ചു വീഴുന്ന ആനകളുടെയും കുരങ്ങുകളുടെയും വാര്‍ത്തകളില്‍ നിന്ന് അയ്യന്‍റെ പൂങ്കാവനവും മുക്തമല്ല.