നേന്ത്രക്കുലകളുമായി കുന്നംകുളം താഴത്തെ പാറയിലെ പഴുന്നാന്‍ മാത്യൂസ് സജീവം. 55 വര്‍ഷമായി കച്ചവടകം തുടരുന്ന മാത്യൂസിൻ്റെ പിതാവും അപ്പൂപ്പനും നേന്ത്രപ്പഴ കച്ചവടക്കാരായിരുന്നു.

തൃശൂര്‍: അത്തം പിറന്നതോടെ നേന്ത്രക്കുലകളുമായി സജീവമായി കുന്നംകുളം താഴത്തെ പാറയിലെ പഴുന്നാന്‍ മാത്യൂസ് (69). കടയ്ക്ക് മുന്നില്‍ നേന്ത്രക്കുലകള്‍ നിരന്നുതുടങ്ങിയ കച്ചവടം 55 വര്‍ഷമായി തുടരുകയാണ്. ഓണക്കാലത്ത് നേന്ത്രക്കുലകളുമായി സജീവമായ പഴുന്നാന്‍ മാത്യൂസിന്റെ ജീവിതത്തില്‍ ഈ കച്ചവടം ഉപജീവനമാര്‍ഗം മാത്രമല്ല, തലമുറകളായി കൈമാറിവന്ന കുടുംബപാരമ്പര്യം കൂടിയാണ്.

മാത്യൂസിന്റെ അപ്പൂപ്പന്‍ വറീതില്‍നിന്ന് തുടങ്ങി പിതാവ് കുര്യനിലൂടെ മാത്യൂസിലേക്ക് എത്തിയതാണ് നേന്ത്രപ്പഴ കച്ചവടത്തിന്റെ മൂന്ന് തലമുറകളുടെ പാരമ്പര്യം. ആദ്യകാലത്ത് വലിയ അങ്ങാടിയിലായിരുന്നു വറീത് കച്ചവടം നടത്തിയിരുന്നത്. പിന്നീട് പിതാവ് കുര്യന്‍ കച്ചവടം ഏറ്റെടുത്തു താഴത്തെ പാറയിലേക്ക് മാറ്റുകയായിരുന്നു. അപ്പന്റെ കൈപിടിച്ച് 14-ാം വയസ്സില്‍ കച്ചവടത്തിന്റെ വഴിയിലേക്ക് എത്തിയ മാത്യൂസ് പിന്നീട് അതുതന്നെ ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയായിരുന്നു.

ഓണം അടുത്തെത്തുമ്പോള്‍ കച്ചവടത്തില്‍ വിലയേക്കാള്‍ വലുതാണ് വിശ്വാസത്തിന്റെ ബന്ധമെന്ന് മാത്യൂസ് പറയുന്നു. നാടന്‍ നേന്ത്രക്കുലകളുടെ വരവ് കുന്നംകുളത്തെ ഓണവിപണിയെ സജീവമാക്കുകയാണ്. ഓണക്കാലത്ത് പ്രധാനമായും ചെങ്ങാലിക്കോടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ നേന്ത്രപ്പഴത്തിനാണ് ആവശ്യക്കാര്‍ എത്തുന്നത്. മഴക്കെടുതിയില്‍ വാഴക്കര്‍ഷകര്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ നാടന്‍ നേന്ത്രക്കുലകളുടെ വരവിനെ ബാധിക്കാനും സാധ്യതയുണ്ട്.