ദാ, ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു.. ഷേണായീസ്... !
മലയാളിക്ക് ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മകളാണ് സിനിമാ കൊട്ടകകള്‍ സമ്മാനിച്ചത്. തുറസായ സ്ഥലത്ത് വെറും നിലത്ത് പാ വിരിച്ച് കാണാനിരുന്ന ടൂറിങ്ങ് ടാകീസില്‍ നിന്ന് സിനിമാ കൊട്ടകയിലേക്ക് മലയാളി കൂടുമാറിയത് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ്. ഏതാണ്ടിതേ കാലത്ത് തന്നെ മലയാളിയുടെ കാഴ്ചയ്ക്ക് പുതുലോകം കാട്ടിക്കൊടുക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന ഒരു സിനിമാ തീയറ്ററാണ് എറണാകുളം നഗര ഹൃദയത്തിലെ ഷേണായിസ്. 1969 മുതല്‍ അഭ്രപാളിയിലെ അത്ഭുതങ്ങള്‍ കാണിച്ച് എറണാകുളം എംജി റോഡില്‍ ഷേണായിസ് ഉണ്ടായിരുന്നു. കാലമേല്‍പ്പിച്ച മുറിവുകളുണക്കി ഇന്ന് ഷേണായിസ് വീണ്ടും തുറക്കുകയാണ്. പുതിയൊരു കാഴ്ചാസുഖത്തിലേക്ക്... ചിത്രങ്ങള്‍: ഷഫീഖ് മുഹമ്മദ്, വിവരണം: അഖിലാ നന്ദകുമാര്‍.
അതെ, കൊച്ചിയുടെ ചരിത്രത്തിനൊപ്പം നടന്ന ഷേണായീസ് തീയറ്റര്‍ ന്യൂജെന്നായി കാലത്തിനൊപ്പം സഞ്ചരിക്കാനായി തിരിച്ചെത്തിയിരിക്കുന്നു. അഞ്ച് സ്ക്രീനുകളിലായി ഇരുപത് കോടി രൂപയിലധികം ചിലവിട്ട് നവീകരിച്ച തിയറ്റർ സമുച്ചയം ഇന്ന് മുതൽ സിനിമാ പ്രേമികള്‍ക്കായി തുറക്കും. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക.)
ചരിത്രത്തിന്‍റെ തന്നെ ഭാഗമായി ഏഷ്യയിലെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷൻ സംവിധാനം (120 എം എം സ്ക്രീന്‍) ഷേണായീസാണ് കൊണ്ടുവരുന്നത്.
മലയാളത്തിലെ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളും ആദ്യ സിനിമാ സ്കോപ് ചിത്രവുമായ തച്ചോളി അമ്പു, ആദ്യമലയാളം 70 എം എം ചിത്രമായ പടയോട്ടം എന്നിവ ആദ്യമായി പ്രദര്‍ശിപ്പിച്ച തീയറ്ററും ഷേണായിസാണ്.
എംജി റോഡിലെ വൃത്താകൃതിയിലുള്ള ഷേണായീസ് തിയറ്ററും, റാമ്പും സിനിമാ പ്രേമികളുടെ ഒരു ഗൃഹാതുരമായ ഓര്‍മ്മകളാണ്.
നാല് വർഷം മുൻപ് പുതുക്കി പണിയുന്നതിനായി അടച്ചിട്ട ഷേണായീസിൽ വീണ്ടും വെള്ളിത്തിര ഉയരുമ്പാള്‍ പഴയ ഓര്‍മ്മകളെ തുടച്ച് നീക്കിയിട്ടില്ലെന്നത് പുതിയ തലമുറയുടെ ഓര്‍മ്മകളിലേക്കും ഷേണായിസിന് ഒരിടം നല്‍കുമെന്നുറപ്പാണ്.
ആധുനിക സൗകര്യങ്ങളോടെ 5 സ്ക്രീനുകളിലായി 743 സീറ്റുകൾ. സോണി 4K ദൃശ്യമികവ്. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും. 100 സീറ്റുകളുള്ള റെസ്റ്റോറന്‍റ്, മൾട്ടി ലെവൽ പാർക്കിംഗ്. എന്നീ സൌകര്യങ്ങളാണ് സിനിമാ പ്രേമികള്‍ക്കായി ഷേണായീസില്‍ ഒരുക്കിയിരിക്കുന്നത്.
സിനിമാ പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് ഷേണായീസിന്‍റെ പ്രശസ്തമായ വൃത്താകൃതിക്ക് മാറ്റമൊന്നും വരുത്താതെയായിരുന്നു നവീകരണം.
അഞ്ച് പതിറ്റാണ്ടായി ഷേണായീസിനൊടൊപ്പം നിന്ന് കൊച്ചി കണ്ട കാഴ്ചകളും പുതിയ തിയറ്ററിലെ ചുമരില്‍ ഓര്‍മ്മകളുടെ ചില്ലുകൂട്ടില്‍ തൂങ്ങി നില്‍ക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ കാഴ്ചാ ശീലങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുമ്പോള്‍ ഷേണായിസീലെ സ്ക്രീനില്‍ 'വെള്ളം', 'ഓപ്പറേഷൻ ജാവ', 'സാജൻ ബേക്കറി', 'യുവം' എന്നീ ചിത്രങ്ങളാണ് ഇടം പിടിക്കുന്നത്.
ഉദ്ഘാടന ദിവസം ഒരു തിയേറ്ററില്‍ 3 ഷോ മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രാത്രി 9:00 വരെ മാത്രമേ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയൊള്ളൂ.
ഷേണായിസ് തിയേറ്റര്‍ എറണാകുളത്തെ ജനങ്ങളുടെ തീയേറ്ററാണ്. അതുകൊണ്ട് വലിയ രീതിയിലുള്ള ഉദ്ഘാടന പരിപാടികളൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ജനങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്തു കയറിക്കോളുമെന്നും ഉടമ സുരേഷ് ഷേണായ് പറഞ്ഞു.
ഷേണായിസ് തീയറ്ററിന്‍റെ മുഖമുദ്രയായിരുന്ന വൃത്താകൃതി പൊളിക്കരുതെന്നായിരുന്നു പുതുക്കിപ്പണിയാന്‍ തീരുമാനിച്ചപ്പോള്‍ സിനിമാ പ്രേമികളുടെ ഏറ്റവും വലിയ ആവശ്യം. നിരവധി തവണ പ്ലാന്‍ വരച്ചും മാറ്റിയും ഒടുവിലാണ് വൃത്താകൃതി നിലനിര്‍ത്തികൊണ്ട് തന്നെയുള്ള ഒരു പ്ലാന്‍ ശരിയായത്. ഇത് മൂലം പണി കഴിയാന്‍ അല്‍പം താമസിച്ചെന്നും സുരേഷ് പറഞ്ഞു.