സൂര്യഗ്രഹണം; കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം
ശാസ്ത്രകുതുകികൾ ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി. ഒന്‍പതരയോടെ വലയ ഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമായി. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും ഇന്ത്യയിൽ വലയ ഗ്രഹണം ദൃശ്യമായി. കാണാം ആ കാഴ്ചകള്‍.
കേരളത്തില്‍ വലയ സൂര്യഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, കുട്ടമത്ത് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു, എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എ എം രാജഗോപാല്‍ എന്നിവര്‍ സൂര്യഗ്രഹണം വീക്ഷിക്കുന്നു.
കുട്ടമത്ത് സ്കൂള്‍ ഗ്രൗണ്ടില്‍ സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണം.
രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തി. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും. (കോട്ടയത്ത് ഒരുക്കിയ സുര്യഗ്രഹണ നിരീക്ഷണം)
കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും ഈ അപൂർവ്വ പ്രതിഭാസം കാണാൻ കഴിയുക.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണ്ണ തോതിൽ ആസ്വദിക്കാം.
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്‍റെ 87–93 ശതമാനം വരെയും മറയും.
വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. സ്കൂളുകളും കോളേജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണാനായി പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജ് മൈതാനം, പുറമേരി നാദാപുരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിൽ ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ഒരു കാരണവശാലും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുവാൻ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല.
എക്സ്റേ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്‍റെ ( ചിത്രം പതിയാത്ത ഭാഗം ) പല ഷീറ്റുകൾ അടുക്കി വച്ച് വേണം നോക്കാൻ.
അധികം നേരം ഈ രീതിയുപയോഗിച്ച് സൂര്യനെ നോക്കരുത്, മൊബൈൽ ക്യാമറയിലൂടെ ഗ്രഹണത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പകർത്താൻ ശ്രമിക്കുമ്പോൾ സൂര്യനെ നേരിട്ട് നോക്കാൻ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്.
പിൻഹോൾ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാർ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
ഉയർന്ന നിലവാരത്തിലുള്ള വെൽഡേഴ്സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാൻ മാത്രമേ പാടുള്ളൂ തുടർച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നതും അപകടകരമാണ്.
12,13, 14 ഷേഡുകളിലുള്ള വെൽഡേഴ്സ് ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂവെന്നും ശാസ്ത്രലോകം നിഷ്ക്കര്‍ഷിക്കുന്നു.
കോഴിക്കോട് വടകര രാജാസ് ഹയർ സെക്കൻഡറി സ്കൂള്‍ മൈതാനത്ത് സജ്ജമാക്കിയ സ്ക്രീനില്‍ സൂര്യഗ്രഹണത്തിന്‍റെ തത്സമയ ദൃശ്യം കാണിക്കുന്നു.
നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് കഴിഞ്ഞു പോയത്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായി കാണാനായത്.
കോഴിക്കോട് വടകര രാജാസ് ഹയർ സെക്കൻഡറി സ്കൂള്‍ മൈതാനത്ത് സൂര്യഗ്രഹണം കാണാനായെത്തിയ ജനക്കൂട്ടം.
രാവിലെ 8.04 നാണ് സൂര്യഗ്രഹണം തുടങ്ങിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ശാസ്ത്രലോകം കാത്തിരുന്ന അത്ഭുത കാഴ്ച കാണാണ് അങ്ങിങ്ങായി ഒത്തുകൂടിയത്.
9.24 നാണ് കാസര്‍കോട് വലയ സൂര്യഗ്രഹണം ദൃശ്യമായത്. സെക്കന്‍റുകളുടെ വ്യത്യാസത്തിൽ മറ്റ് ജില്ലകളിലും വലയ സൂര്യഗ്രഹണം കാണാൻ സാധ്യമായി.
തെക്കൻ കേരളത്തിൽ തൃശൂര്‍ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും പൂര്‍ണമായല്ലെങ്കിലും വലയ സൂര്യഗ്രഹണം ദൃശ്യമായിരുന്നു.
ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയും പണ്ഡിറ്റ് കറുപ്പൻ വായനശാലയും സംയുക്തമായി കോട്ടപ്പുറം ആംഫി തിയറ്ററിൽ സൂര്യഗ്രഹണ നിരീക്ഷണ കേന്ദം പ്രവർത്തിപ്പിച്ചു.
പൊതുജനങ്ങൾക്ക് ഗ്രഹണത്തെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ വിശദീകരിച്ചു കൊണ്ട് ബ്രേക് ത്രൂ സയൻസ് സൊസൈറ്റി പ്രവര്‍ത്തക സുനിത ആര് സംസാരിച്ചു.
സോളാർ ഫിൽറ്ററിന്റെയും ശാസ്ത്ര കലണ്ടറിന്റെയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടേയും വിതരണം ഇതോടനുബന്ധിച്ച് നടന്നു.
നിരീക്ഷണ പ്രവർത്തനങ്ങൾക്ക് യു ടി പ്രേംനാഥ്, നന്ദ ഗോപൻ, രാജീവൻ, രാധിക, ഓ എം ശ്രീജ, സുജ ആൻറണി എന്നിവർ നേതൃത്വം നൽകി.
തൃശൂര്‍ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും 92 ശതമാനത്തിനടുത്ത് ഗ്രഹണം ദൃശ്യമായിരുന്നു.
പകൽ തുടക്കത്തിൽ തന്നെ സന്ധ്യയായ പോലെയുള്ള പ്രതീതിയാണ് സൂര്യഗ്രഹണം അനുഭവപ്പെട്ടത്.
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സമയത്ത് സൂര്യൻ പൂര്‍ണ്ണമായോ ഭാഗികമായോ മറക്കപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യ ഗ്രഹണം എന്ന് പറയുന്നത്.
വലയ രൂപത്തിൽ ചന്ദ്രൻ സൂര്യനെ മറച്ച ശേഷം സാവധാനം പുറത്തേക്ക് വരുന്ന രീതിയിലാണ് സൂര്യഗ്രഹണം ദൃശ്യമായത്.
ഗ്രഹണം കാണാൻ സംസ്ഥാനത്ത് ഒരുക്കിയ സജീകരണങ്ങളിൽ ഏറെയും പ്രയോജനപ്പെടുത്തിയത് കുട്ടികളായിരുന്നു. എല്ലായിടങ്ങളിലും സ്കൂളുകളുടേയും സയൻസ് ക്ലബുകളുടേയും മറ്റും നേതൃത്വത്തിൽ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ എത്തുകയും ചെയ്തിരുന്നു.
സൂര്യഗ്രഹണം എന്ന അപൂര്‍വ്വ പ്രതിഭാസം കാണാനും അതിനെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും ഉള്ള സൗകര്യങ്ങളാണ് എല്ലായിടങ്ങളിലും ഒരുക്കിയിരുന്നത്.
നൂറ്റാണ്ടിലെ തന്നെ വലിയ ആകാശ വിസ്മയത്തിനാണ് വലയ സൂര്യഗ്രഹണം വേദിയൊരുക്കിയത്. ഇത്തരമൊരു കാഴ്ചക്ക് ഇനി 2031 വരെ കാത്തിരിക്കണം.
കാര്യവട്ടം ഗവ കോളേജിൽ നിന്ന് ദൃശ്യമായ സൂര്യഗ്രഹണം.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു കാര്യവട്ടം ഗവ കോളേജ് ക്യാമ്പസില്‍ സൂര്യഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയത്. ഇതോടൊപ്പം ഗ്രഹണം കാണാനെത്തിയവര്‍ക്ക് കപ്പ പുഴുങ്ങിയതും മുളകരച്ചതും കട്ടൻചായയും നൽകി.
ശാസ്ത്രസാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റിന്റെ നേതൃത്വത്തില്‍ മടവൂർ പാറയിൽ സൂര്യഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയപ്പോള്‍.
ഇവിടെയും സൂര്യഗ്രഹണം കാണാനെത്തിയവര്‍ക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത് കുടവൂർ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളാണിക്കൽ പാറയില്‍ സൂര്യഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയപ്പോള്‍.
ഗ്രഹണത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങളെ നിരാകരിച്ചുള്ള ചര്‍ച്ചകളും സംവാദവും നടന്നു.
അതോടൊപ്പം ഭക്ഷണവിതരണവും ഉണ്ടായിരുന്നു.