ഷഹല ഷെറിന്‍റെ മരണം; അധ്യാപകന്‍റെ അറസ്റ്റാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
വയനാട് സുല്‍ത്താന്‍ബത്തേരി ഗവ.സര്‍വജന വിഎച്ച്എസ് സ്കൂളില്‍ ക്ലാസ് മുറിയിലിരിക്കെ പാമ്പ് കടിച്ച് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹല ഷെറിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ സമരത്തില്‍. സ്കൂള്‍ ഉപരോധിച്ച് കൊണ്ടാണ് കുട്ടികള്‍ സമരം നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ട പിടിഎ, സ്കൂളിനുള്ളിൽ കയറി പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് കുട്ടികളുടെ പ്രതിഷേധം. ഏഷ്യാനെറ്റ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട് പകര്‍ത്തിയ ആ പ്രതിഷേധങ്ങള്‍ കാണാം.
അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ പ്രധാന ആരോപണം.
ഷഹലയുടെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളുമായാണ് കുട്ടികളുടെ ഉപരോധം.
സസ്പെൻഡ് ചെയ്ത അധ്യാപകരെ പിരിച്ചുവിടണമെന്നും കേസിൽപ്പെട്ട നാല് പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുട്ടികൾ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിൽ തുടരുകയാണ്.
കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹൈസ്കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ മോഹൻകുമാർ, പ്രിൻസിപ്പാൾ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങുകയായിരുന്നു.
ഉടൻ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസിന്‍റെ തീരുമാനമെന്നറിയുന്നു.
വൈകീട്ട് 3.15 ന് ക്ലാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിനെ 6.30 ഓടെ കൂടിയാണ് ആന്‍റിവെനമുള്ള ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്.
ഇതിനിടെ കുട്ടിയുടെ ശരീരത്തില്‍ പാമ്പിന്‍ വിഷം വ്യാപിക്കുകയും കുട്ടി മരിക്കുകയുമായിരുന്നു.
പാമ്പ് കടിയേറ്റ ഷഹലയും മറ്റ് കുട്ടികളും കടിച്ചത് പാമ്പാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ കുട്ടിയേ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ ആരോപിക്കുന്നു.
അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് പ്രധാനകാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
സ്മാര്‍ട്ടായ ക്ലാസ് റൂമികളുടെ വാര്‍ത്തകള്‍ക്കിടെ ക്ലാസ് റൂമിലിരുന്ന് കുട്ടിക്ക് പാമ്പ് കടിയേറ്റ് മരിക്കേണ്ടി വന്നത് ഇടത് പക്ഷസര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാക്കി.
കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാത്തത് കുട്ടികളെ സമരപരിപാടികളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
അതിനിടെ ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ സ്കൂളിലെ അധ്യാപകര്‍ക്കും പിടിഎയ്ക്കുമെതിരെ രംഗത്തെത്തിയത് ചിലരെ പ്രകോപിച്ചെന്നും ഇവര്‍ മറ്റ് കുട്ടികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നു.
കുട്ടികളുടെ കാര്യത്തില്‍ സ്കൂളിലെ അധ്യാപകര്‍ക്ക് ഉത്തരവാദിത്വമില്ലാത്തത് പോലെയാണ് പെരുമാറുന്നതെന്നും കുട്ടികള്‍ ആരോപിച്ചിരുന്നു.
സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ചിത്രമെുത്ത് വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്തെന്ന് പരസ്യം കൊടുക്കുന്ന സര്‍ക്കാറിന്‍റെ കീഴിലുള്ള ഒരു സ്കൂളില്‍ ക്ലാസ് റൂമിലിരിക്കവേ പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ചത് സര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടും അധ്യാപകര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്നതും തന്‍റെ റിസ്കില്‍ കുട്ടിക്ക് ആന്‍റിവെനം നല്‍കാന്‍ തയ്യാറാകാതിരുന്ന ഡോക്ടറും കുട്ടിയുടെ മരണത്തിന് കരണക്കാരാണെന്നാണ് കുട്ടികള്‍ ആരോപിക്കുന്നത്.
മാത്രമല്ല, മറ്റ് കുട്ടികള്‍ക്ക് ഇല്ലാത്ത ചില സൗകര്യങ്ങള്‍ അധ്യാപകരുടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭ്യമാണെന്നും കുട്ടികള്‍ ആരോപിക്കുന്നു. സ്കൂളിലെ ശോചനീയമായ ബാത്ത് റൂമികളും വെള്ളം ലഭ്യമല്ലാത്തതും തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കുട്ടികള്‍ സ്കൂളിനെതിരെ ഉന്നയിക്കുന്നത്.
ഷഹല ഷെറിന്‍റെ മരണത്തെ തുടര്‍ന്ന് സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ക്ലാസ്റുമുകളിലെ കുഴികള്‍ അടക്കുന്ന പരിപാടികള്‍ പുരോഗമിക്കുന്നു. നിലവിലെ പിടിഎയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ച് വിട്ടിരുന്നു. എന്നാല്‍ ഇവര്‍ ഇന്ന് സ്കൂളില്‍ വൃത്തിയാക്കാനും ക്ലാസ് റൂമുകളിലെ കുഴിയടയ്ക്കാന്‍ ശ്രമിച്ചതുമാണ് കുട്ടികളെ പ്രകോപിപ്പിച്ചത്.