തൃശ്ശൂര്‍ പൂരം അപകടം ; വേദനയ്ക്കിടയില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഏറെ കരുതലോടെ നടന്ന തൃശ്ശൂര്‍ പൂരം നടത്തിപ്പിനിടെ അര്‍ദ്ധരാത്രിയോടെ വേദനാജനകമായ വാര്‍ത്തയെത്തി. അർദ്ധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്തെ കൂറ്റൻ ആൽമരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ ചടങ്ങുകളെല്ലാം നേരത്തെയാക്കി. ചടങ്ങുകള്‍ കുറച്ചു. സാധാരണഗതിയില്‍ ഉച്ചയോടെ നടക്കേണ്ട ഉപചാരം ചൊല്ലിപിരിയല്‍ ഇത്തവണ നേരത്തെയാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ അപകടം നടക്കുമ്പോള്‍ മഴയോ, കാറ്റോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആല്‍ത്തറയ്ക്ക് കീഴില്‍ വാദ്യഘോഷം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ആല്‍മരത്തിന്‍റെ വലിയൊരു ശാഖ പൊട്ടിവീണത്. തൃശൂർ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്. ദുരന്തത്തില്‍ 25 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു അപകടം. ബ്രഹ്മസ്വം മഠത്തിന്‍റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിന്‍റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്. ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു.
വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആളുകളെ പുറത്തെടുക്കുകയായിരുന്നു. ഏറെ പഴക്കമുള്ള ആൽമരമാണ് ഒടിഞ്ഞ് വീണത്. കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ സമീപത്തെ പന്തലിൽ തിടമ്പേറ്റി നിന്നിരുന്ന കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ പരിഭ്രാന്തിയിൽ ഓടി. ആനയെ പെട്ടെന്ന് തളയ്ക്കാന്‍ കഴിഞ്ഞത് കൂടുതല്‍ ദുരന്തങ്ങളൊഴിവാക്കി. ഇന്നലത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വവും ഇന്ന് ആനകളെ കുറച്ചു. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും തിടമ്പേറ്റിയ ആനകള്‍ തെക്കേ നടയില്‍ നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. അതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരാഘോഷ ചടങ്ങുകള്‍ കഴിയും. ഇന്നലെ പകല്‍ നടന്ന തൃശ്ശൂര്‍ പൂരാഘോഷത്തിന്‍റെ ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ചന്ത്രു പ്രവത്, ശരത്ത്, അനീഷ് നെട്ടൂരാന്‍.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മരം വീണ ഉടൻ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതാഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് അമ്പതോളം പേര്‍ മാത്രമാണ് അപ്പോള്‍ അവിടെയുണ്ടായിരുന്നത്.
പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു. യുന്നത്.
തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് തിരുവമ്പാടിയും പാറമേക്കാവും. കളക്ടറും പെസോ അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് വേണ്ടെന്ന തീരുമാനമെടുത്തത്. അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു.
നിറച്ച വെടിക്കെട്ടുകള്‍ നിര്‍വീര്യമാക്കുന്നത് അപകടമായതിനാല്‍ പൊട്ടിച്ച്, നശിപ്പിച്ച് കളയാനാണ് തീരുമാനമെടുത്തത്. കുഴികളില്‍ വെടിമരുന്ന് നിറച്ചത് പ്രതിസന്ധിയാണെന്ന് മന്ത്രി സുനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. പൊട്ടിച്ച് കളയാതെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. .
തുടര്‍ന്ന് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിനായി ഒരുക്കിയ വെടിക്കോപ്പുകൾ പൊട്ടിച്ചു തീർത്തു. ഫലത്തിൽ പൊട്ടിച്ച് തീർക്കൽ വെടിക്കെട്ട് തന്നെയായി മാറി.
തിരുവമ്പാടിയായിരുന്നു ആദ്യം തീ കൊളുത്തിയത്. നഗരത്തെ പ്രകമ്പനം കൊള്ളിച്ചായിരുന്നു വെടിക്കോപ്പുകൾ പൊട്ടിയത്. തിരുവമ്പാടിയും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് സാമഗ്രികൾ നേരത്തെ ഒരുക്കിയിരുന്നു.
ദേശക്കാരെ പൂർണമായും മൈതാനത്ത് നിന്ന് നീക്കിയ ശേഷമാണ് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അപകടം ഇല്ലാതിരിക്കാൻ പല തവണ വെടിക്കെട്ട് സാമഗ്രികൾ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോൾ പുലർച്ചെ അഞ്ച് മണി കഴിഞ്ഞിരുന്നു.
ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങള്‍ പാലിക്കണമെന്ന് പറഞ്ഞപ്പോള്‍ ഘടക പൂരങ്ങളില്‍ ചിലര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും കൊവിഡ് സ്ഥിരികരണ നിരക്ക് പിടിവിട്ട് ഉയരുകയും ചെയ്തതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പൂരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം. പൂരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പടുത്തിയതോടെ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് തൃശ്ശൂര്‍ പൂരം ലൈവ് യൂറ്റൂബില്‍ സംപ്രക്ഷണം ചെയ്തു. അഞ്ചേ മുക്കാല്‍ മണിക്കൂറോളമുണ്ടായിരുന്ന തത്സമയ സംപ്രക്ഷണം അമ്പതിനായിരത്തോളം പേര്‍ കണ്ടു.
പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം പൊലീസിന്‍റെ കര്‍ശന നിയന്ത്രനത്തിൽ ആയിരുന്നു. 2,000 പൊലീസുകാരെയാണ് പൂരം സുരക്ഷക്കായി വിന്യസിച്ചത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തിയത്.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം.
കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തി ചേര്‍ന്നു.
ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു പാറമേക്കാവിന്‍റെ എഴുന്നള്ളത്ത്. ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തിയത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകളും ചുരുക്കിയാണ് നടത്തിയത്.
പാറമേക്കാവ് ക്ഷേത്രത്തിന്റെ പുറത്ത് 15 ആനകള്‍ എഴുന്നള്ളിയ ശേഷമാണ് ഇലഞ്ഞിറത്തമേളത്തിലേക്ക് നീങ്ങിയത്. പെരുവനം കുട്ടന്‍മാരാരായിരുന്നു, ഇലഞ്ഞിത്തറമേളത്തിന് മേളപ്രമാണി. ഇലഞ്ഞിത്തറമേളത്തിന് ശേഷമായിരുന്നു തെക്കേട്ടിറക്കം.
ഭഗവതിമാരുടെ കൂടിക്കാഴ്ചയായ തെക്കോട്ടിറക്കം കഴിഞ്ഞ് കുടമാറ്റവും നടന്നു. കുടമാറ്റ നേരങ്ങളില്‍ തേക്കിന്‍കാട് മൈതാനത്ത് പുരഷാരം നിറഞ്ഞ് നിന്നിരുന്ന കാഴ്ചകളാണ് ഇതുവരെ തൃശ്ശൂര്‍ നഗരം കണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇത്തവണ ജനപങ്കാളിത്തം വളരെ കുറവായിരുന്നു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരുന്നു ജനപങ്കാളിത്തം കുറച്ചത്. ഇലഞ്ഞിത്തറമേളത്തിന് പങ്കെടുത്ത വാദ്യക്കാര്‍ക്കും സംഘാടകര്‍ക്കും കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നടത്തിയിരുന്നു. പൊതുജനത്തിന് പാസ് ഏര്‍പ്പെടുത്തിയതും. യാത്ര നിയന്ത്രണമേര്‍പ്പെടുത്തിയതും ജനപങ്കാളിത്തം കുറയാന്‍ കാരണമായി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ നഗരം കനത്ത പൊലീസ് വലയത്തിലായിരുന്നു. പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു തൃശ്ശൂർ പൂരം നടത്തിപ്പ്.
സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടച്ചു. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നൊള്ളൂ.
32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തിയത്. വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്.
പൊതുജനങ്ങളെ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിച്ചില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആനപ്പാപ്പാന്മാര്, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസ്സുകൾ നല്‍കിയാണ് പ്രവേശനം നല്‍കുക. ആറ് ഡെപ്യൂട്ടി കലക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.
നഗരഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടിരുന്നു.
മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവര്‍ത്തിക്കാൻ അനുവദിച്ചില്ല. പൂരദിവസം സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.
അതിനിടെ ഇന്നലെയും തൃശ്ശൂര്‍ ജില്ലയില്‍ 2,952 പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചു. ഇന്നലെ കേരളത്തില്‍ 28,447 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയുണ്ടായ 27 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇത്തവണത്തെ തൃശ്ശൂര്‍ പൂരം ആഘോഷങ്ങള്‍ക്ക് അവസാനം കുറിച്ച് വടക്കംനാഥന്‍ ക്ഷേത്രം തെക്കേ ഗോപുരനടയില്‍ നിന്ന് പറമേക്കാവ് , തിരുവമ്പാടി ക്ഷേത്ര ദേവിമാരുടെ തിടമ്പേറ്റിയ ആനകള്‍ ഉപചാരം ചൊല്ലി പിരിയുന്നു.