ആലുവ റെയിൽവേ സ്റ്റേഷനിൽ ലക്ഷങ്ങളുടെ ഹെറോയിൻ വേട്ട. ദിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസിൽ എത്തിയ അസം സ്വദേശികളിൽനിന്ന് 40.80 ലക്ഷം രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. ഇൻവെർട്ടറിനുള്ളിൽ സഞ്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്.
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ യാത്രക്കാരിൽനിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി. ഇൻവെർട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. സംഭവത്തിൽ അസം സ്വദേശികളായ നസീർ ഉദ്ദീൻ (33), കസ്വാർ അഹമ്മദ് മഞ്ജുദാർ (32) എന്നിവരെ അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 40.80 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു. ദിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പ്രതികൾ ആലുവ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് പരിശോധന നടത്തിയത്. ഓപ്പറേഷൻ നർക്കോസിന്റെ ഭാഗമായി ആർപിഎഫ്, റെയിൽവെ പൊലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇൻവെർട്ടറിന് അസാധാരണമായി ഭാരം കുറഞ്ഞിരുന്നതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തിയത്.


