കടലാക്രമണത്തില്‍ പൊന്തിവന്നത് ബുള്ളറ്റ്; മോഷണകേസില്‍ തുമ്പ് കിട്ടിയതില്‍ ആശ്വസിച്ച് പൊലീസ്
തിരൂര്‍: മഹ ചുഴലിക്കാറ്റ് തീരദേശ മേഖലയില്‍ മത്സ്യതൊഴിലാളികള്‍ക്ക് ദുരിതം വിതച്ചപ്പോള്‍ ഏറെനാളായി അന്വേഷിക്കുന്ന ഒരു കേസിന് തുമ്പുണ്ടാക്കാനായതിന്‍റെ ആശ്വാസത്തിലാണ് തിരൂര്‍ പൊലീസ്. രാഷ്ട്രീയ വിരോധത്തില്‍ തട്ടിക്കൊണ്ടുപോയി കടപ്പുറത്ത് കുഴിച്ചിട്ട ഒരു ബുള്ളറ്റ് ബൈക്കാണ് കടലാക്രണത്തില്‍ കുഴിയില്‍ നിന്ന് പുറത്തുവന്നത്. കാണാം ആ മോഷണ മുതലിന്‍റെ കഥ. വിനോദ് കുളപ്പട പകര്‍ത്തിയ ചിത്രങ്ങള്‍. പ്രശാന്ത് നിലമ്പൂരിന്‍റെ റിപ്പോര്‍ട്ടിങ്ങ്.
ഇന്നലെ കേരളത്തിന്‍റെ തീരപ്രദേശം മുഴുവനും മഹ ചുഴലിക്കാറ്റിന്‍റെ പിടിയിലായിരുന്നു.
മലപ്പുറത്തെ തീരദേശ മേഖലയിലും രൂക്ഷമായ കടലാക്രണമായിരുന്നു ഇന്നലെ.
രാവിലെ മുതല്‍ തിരമാലകള്‍ കരയിലേക്ക് വീശിയടിച്ചു കയറി.
തീരമൊന്ന് ശാന്തമായപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ പറവണ്ണ കടപ്പുറത്തെത്തിയത്.
കടപ്പുറത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ തീരത്തെ മണ്ണ് മാറിയ നിലയില്‍ ബുള്ളറ്റിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി.
മത്സ്യതൊഴിലാളികള്‍ പരിശോധിച്ചപ്പോള്‍ ഇത് കുഴിച്ചിട്ടതാണെന്ന് വ്യക്തമായി.
ശക്തമായ തിരമാലയില്‍ കുഴിയിലെ മണല്‍ നീങ്ങിയപ്പോള്‍ ബുള്ളറ്റ് ബൈക്ക് പുറത്ത് വന്നതാണ്.
വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചതില്‍ രണ്ട് വര്‍ഷം മുമ്പ് കൂട്ടായ സ്വദേശിയും സി പി എം പ്രവര്‍ത്തകനുമായ കുഞ്ഞുട്ടിയെന്നയാളില്‍ നിന്ന് തട്ടിയെടുത്ത് കൊണ്ടുപോയ വണ്ടിയാണ് ഇതെന്ന് വ്യക്തമായി.
പറവണ്ണയിലെ ഭാര്യ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടയിലായിരുന്നു ഒരു സംഘം ആളുകള്‍ കുഞ്ഞുട്ടിയെ തടഞ്ഞു നിര്‍ത്തി ബുള്ളറ്റ് ബൈക്ക് ബലമായി കൊണ്ടുപോയത്.
തീരദേശമേഖലിലെ രാഷ്ട്രീയ വിരോധമാണ് ബുള്ളറ്റ് ബൈക്ക് തട്ടിക്കൊണ്ടുപോകാനും കുഴിച്ചിടാനും കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടയിലാണ് മഹ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണം ബുള്ളറ്റ് ബൈക്ക് കണ്ടെത്താൻ പൊലീസിന് സഹായകരമായത്.
പൂര്‍ണ്ണമായും നശിച്ചതിനാല്‍ ഇനി ഉപയോഗിക്കാനാവില്ലെങ്കിലും വണ്ടി കണ്ടെത്തിയതോടെ ഇനി പ്രതികളെ എളുപ്പത്തില്‍ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരൂര്‍ പൊലീസ്.