ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ തീര്‍ത്ഥാടകരുടെ മേല്‍ മരം ഒടിഞ്ഞുവീണു; 10 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
ഇന്നലെ അര്‍ദ്ധരാത്രിയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലേക്ക് മരം പൊട്ടി വീണ് പത്ത് പേര്‍ക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ് , പൊലീസ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഏഷ്യാനെറ്റ് ക്യാമറാമാന്‍ അതുല്‍ നെല്ലനാട് എടുത്ത ചിത്രങ്ങള്‍ കാണാം.
ശബരിമല മരക്കൂട്ടത്തായിരുന്നു അപകടം നടന്നത്.
ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലേക്ക് പെട്ടെന്ന് വലിയ ശബ്ദത്തോടെ മരം പൊട്ടി വീഴുകയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ പെട്ടെന്ന് മരം പൊട്ടി വീണപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് 10 തീർത്ഥാടകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ച് സന്നിധാനം സ്പെഷ്യൽ ഓഫീസർ റിപ്പോർട്ട് തേടി. മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡിലായിരുന്നു അപകടം.
ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ മുകളിലേക്ക് മരത്തിന്‍റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ്, രാമു, പത്തനംതിട്ട ചിറ്റാർ സ്വദേശി അനിൽകുമാർ, മലപ്പുറം തിരൂർ സ്വദേശി പ്രേമൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശി ശ്രീനു, ആന്ധ്രാ സ്വദേശികളായ രഘുപതി, ഗുരുപ്രസാദ് എന്നിവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ് , പൊലീസ് സേനാംഗങ്ങള്‍ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിന്‍റെ പശ്ചാത്തലത്തിലും, തീർത്ഥാടകരുടെ തിരക്കും പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.