ലോക്ഡൗണ്‍ കാലത്ത് മൂന്നാര്‍ അടക്കിവാണ് കാട്ടുകൊമ്പന്‍മാര്‍
ലോക്ഡൗൺ കാലത്ത് മനുഷ്യര്‍ വീടുകളല്‍ അടച്ചിരുന്നപ്പോള്‍ മൂന്നാറില്‍ രാവും പകലും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം. രാത്രിയില്‍ മൂന്നാര്‍ ടൗണിലിറങ്ങുന്ന കാട്ടുകൊമ്പന്മാര്‍ നേരം പുലര്‍ന്നാലും കാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ എന്ന കാട്ടാന ഫോറസ്റ്റ് ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പടയപ്പയും ഗണേശനും ഒന്നിച്ചാണ് നഗരത്തിലെ കടകളില്‍ നിന്നുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നത്. കാണാം ആ രാത്രിവിഹാരം.
മൂന്നാർ നല്ലതണ്ണി പാലത്തിന് സമീപമുള്ള കടയിലെത്തിയ കാട്ടാനകള്‍ കടകളെ മറച്ച് വച്ചിരുന്ന ടാർപോളിൻ ഷീറ്റ് കൊമ്പുകൾ കൊണ്ട് കുത്തിതുറന്നാണ് അകത്തുള്ള പച്ചക്കറികൾ കൈയ്യടക്കുന്നത്.
പുലർച്ചെ നാലു മണിയോടെയെത്തി പച്ചക്കറികൾ അകത്താക്കി വെട്ടം വീഴുന്നതിന് മുമ്പേ കൊമ്പൻമാർ കാടു കയറുകയും ചെയ്തു.
നാലു ദിവസങ്ങൾക്കു മുമ്പ് പടയപ്പ തനിച്ച് ഈ കടയിൽ എത്തിയിരുന്നു.
ലോക്ക് ഡൗൺ ആയതോടെ തനിച്ച് ടൗണിലെത്തിയ കാട്ടാന ഇപ്പോൾ കൂട്ടിന് ആളെയും കൂട്ടിയാണ് എത്തിയത്.
കഴിഞ്ഞ ദിവസം ഈ കാട്ടാനകൾ വൈകിട്ട് മുതൽ നല്ല തണ്ണി ഹോളി ക്രോസ് ജംഗ്ഷനിൽ തമ്പടിച്ചിരുന്നു.
പുലർച്ചെ രണ്ടു മണിയോടെ അന്തോണിയാർ കോളനിലെത്തിയ കാട്ടാനകൾ കോളനിവാസികളുടെയും ഉറക്കം കെടുത്തിയിരുന്നു.
ലോക്ക് ഡൗൺ ആയതോടെ മൂന്നാർ ടൗണിൽ ജനസാന്നിധ്യമില്ലാതാകുകയും കൊമ്പൻമാർ എത്തുന്നത് പതിവാകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
കൊമ്പൻമാർ മൂന്നാർ ടൗൺ കൈയ്യടക്കാൻ തുടങ്ങിയതോടെ സന്ധ്യയ്ക്ക് ആറു മണിക്ക് ശേഷം ഏതു സമയത്തും കാട്ടാനയെത്തുവാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.