പെട്ടിമുടി; സ്വന്തമായി ആറടിമണ്ണില്ലാത്ത ജനത
''എന്‍റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്‍റെ മക്കളെ ഞാൻ കാണണ്ടേ?'', തൊണ്ടയിടറി കൊണ്ടായിരുന്നു രാമറ് സംസാരിച്ചത്. രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ മുകളിൽ വീടുണ്ടായിരുന്ന ഇടം നോക്കി തെരഞ്ഞ് തെരഞ്ഞ് നടക്കുകയാണ് രാമർ. മകളും പേരക്കുട്ടികളും സഹോദരങ്ങളുമടക്കം 13 പേരെയാണ് രാമറിന് ഒറ്റയടിക്ക് നഷ്ടമായത്. അവരെ കാണാതെ പോകില്ലെന്ന് രാമർ പറയുന്നു. ഇനിയാരും തിരികെ വരില്ലെന്ന് ഉറപ്പുണ്ടെങ്കിലും രാമർ മടങ്ങില്ല. ഒരിക്കലും ഒന്നുകൊണ്ടും നികത്താനാകാത്ത ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. രാമറ് ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലെ ഒരു സാധാരണ തൊഴിലാളിയാണ്. അദ്ദേഹത്തെ പോലെതന്നെയാണ് മറ്റുള്ളവരും. കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍. കമ്പനി നല്‍കുന്ന ലയമാണ് അവരുടെ ഏക ഇടം. സ്വന്തമായി ഭൂമിയെന്നത് ഇന്നും സ്വപ്നം മാത്രമായി ജീവിക്കുന്ന ജനത. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷഫീക്ക് മുഹമ്മദ്
അതിനിടെ രാജമലയിലെ പെട്ടിമുടിയിൽ മണ്ണൊലിപ്പിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് രാവിലെ ആറ് മൃതദേഹങ്ങൾ കൂടി ലഭിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ മാറി പുഴയിൽ നിന്നും വനമേഖലയില്‍ നിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചത്.
ഒരു സ്ത്രീയുടെയും പുരുഷന്‍റെയും അടക്കം ആറ് മൃതദേഹമാണ് ലഭിച്ചത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ 19 പേർ സ്കൂൾ വിദ്യാർത്ഥികളാണ്. രക്ഷാദൗത്യത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേരും.
''എന്‍റെ രണ്ട് മക്കളാണ്, സാറേ. രണ്ടാമത്തെ മോന്‍റെ പേര് നിധീഷ് കുമാർ. എന്‍റെ ചേട്ടന്‍റെ കൊച്ചുമകളുടെ ബർത്ത്ഡേയ്ക്ക് കേക്ക് മേടിച്ചിട്ട് വന്നതാണ്. മൂത്തവന്‍റെ ബോഡിയേ കിട്ടിയുള്ളൂ സാറേ, രണ്ടാമത്തെയാൾ ഈ മണ്ണിനടിയിലുണ്ട്. ഞാനിനിയാരോട് പറയും, സാറേ, എന്‍റെ എല്ലാം പോയില്ലേ...''.. പൊട്ടിക്കരഞ്ഞുകൊണ്ട് ദിനേഷ് പറയുന്നു.
രാജമലയിൽ തകർന്നടിഞ്ഞുപോയ ലയങ്ങൾ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തകർ ആരെയെങ്കിലും പുറത്തെടുക്കുമ്പോൾ വേദനയോടെ ഓടി വരുന്നവർ. തങ്ങളുടെ ആരെങ്കിലുമാകാമെന്നോർത്ത് കണ്ണീരോടെ കാത്തിരിക്കുന്നവർ. മക്കളെ തേടി അലയുന്ന അച്ഛനമ്മമാർ.
പെയ്തുവീഴുന്ന മഴ പോലെ കണ്ണീര് വീഴുകയാണ് പെട്ടിമുടിയിലെ മണ്ണിൽ. പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും അതീവദുഷ്കരമാണ്. മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് ഇപ്പോഴും സംശയമാണ്.
ബ്രിട്ടീഷ് ഭരണ കാലത്ത് ഇടുക്കിയിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കാനായിട്ടായിരുന്നു തമിഴ് നാട്ടില്‍ നിന്ന് തൊഴിലാളികളെ എത്തിച്ചത്. ബ്രിട്ടീഷ് ഭരണം മാറി രാജ്യം സ്വതന്ത്രമായി കാലമേറെക്കഴിഞ്ഞെങ്കിലും കേരളത്തിലെ ഹൈറേഞ്ചുകളിലേ തോട്ടം മേഖലയിലേക്ക് കാര്യമായ പുരോഗതികളൊന്നും എത്തിയില്ല.
പലപ്പോഴും കമ്പനിപ്പടിവരെ മാത്രമേ കാര്യങ്ങളെത്തിയൊള്ളൂ. അതിനപ്പുറത്തേക്ക് തൊഴിലാളികള്‍ക്ക് ആവശ്യമായ ഒരു സഹായവുമെത്തിക്കാന്‍ തൊഴിലാളി പാര്‍ട്ടിക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞില്ല. ഈ പ്രതിഷേധത്തില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സമരനേതൃത്വം ഗോമതിയിലെത്തിയെപ്പോള്‍ സംഘടനയെ തകര്‍ക്കാന്‍ പുറത്ത് നിന്നും ശ്രമങ്ങളുണ്ടായി. പിന്നീട് സമരക്കാരുടെ പ്രധാനപ്പെട്ട ആവശ്യമായ കൂലി വര്‍ദ്ധനവിന് കമ്പനി തയ്യാറായി. എന്നാല്‍ ഈ പുതുക്കിയ കൂലി പോലും പലപ്പോഴും നിഷേധിക്കുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു.
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളെയും ഏറെ ബാധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ധനസഹായം ഇന്നും പലര്‍ക്കും കിട്ടിയിട്ടില്ല.
കമ്പനി തൊഴിലാളികള്‍ പലരും തമിഴ്നാട്ടില്‍ നിന്ന് വന്നവരുടെ പിന്‍തലമുറക്കാരായിരുന്നതിനാല്‍ പലപ്പോഴും നിയമപ്രശ്നം പറഞ്ഞ് ഇവര്‍ക്കുള്ള ധനസഹായം നിഷേധിക്കുകയാണെന്ന പരാതിയും ഉയര്‍ന്നു. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നെങ്കില്‍ കൂട്ടം കൂടി താമസിക്കേണ്ടി വരില്ലായിരുന്നെന്നും അങ്ങനെയെങ്കില്‍ മരണസംഖ്യ ഏറെ കുറയ്ക്കാമെന്നുമാണ് ഒരു വാദം.
ഇതിനിടെ, ഇത്തവണയുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ പെട്ടിമുടിയിലെ ജനങ്ങളെ അവഗണിക്കുകയാണെന്ന വിവാദം വീണ്ടും ശക്തമായി. കരിപ്പൂരിലെ വിമാന ദുരന്ത സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ പാവപ്പെട്ട തൊഴിലാളികളെ സന്ദര്‍ശിക്കാനെത്താതിരുന്നതാണ് വിവാദങ്ങളെ ചൂട് പിടിപ്പിച്ചത്.
മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായധനത്തെച്ചൊല്ലിയും വിവാദം കനത്തു.
കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്ത് ലക്ഷം രൂപ നൽകിയതിനെ ഒരിക്കലുമെതിർക്കില്ലെന്നും, എന്നാൽ അതേ സഹായം തന്നെ ലഭിക്കാൻ പെട്ടിമുടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കും അവകാശമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കരിപ്പൂരിൽ ഓടിയെത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തുമെന്നാണ് താൻ കരുതിയതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. രമേശ് ചെന്നിത്തലയും വി മുരളീധരനും പെട്ടിമുടി സന്ദർശിച്ചു.
"കരിപ്പൂരിലുള്ളവർക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കിൽ, രാജമലയിലുള്ളവർക്കും പത്ത് ലക്ഷം തന്നെ സഹായധനം നൽകണം. കരിപ്പൂരിലുള്ളവർക്ക് ഇൻഷൂറൻസ് തുക അടക്കം ലഭിക്കും. അത് പോലെയല്ല പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികൾ. കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതിനെ താനൊരിക്കലും എതിർക്കില്ല. എത്ര സഹായം നൽകിയാലും മരിച്ചുപോയ ഒരാൾക്ക് പകരമാകില്ലല്ലോ. അവർക്ക് അർഹതപ്പെട്ടതാണ് അത്രയും സഹായം. അതുപോലെയുള്ള സഹായം രാജമലയിലുള്ളവർക്കും അവകാശപ്പെട്ടതാണ്. ആളുകൾക്കിടയിൽ ആശങ്ക ഉയർന്നുവരുന്നു. അതിന് സർക്കാർ മറുപടി നൽകണം'', എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
അതിനിടെ പെട്ടിമുടിയില്‍ മരിച്ച പതിനെട്ട് പേര്‍ക്ക് പെട്ടിമുടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി വനമേഖലയോട് ചേര്‍ന്ന് അന്ത്യവിശ്രമമൊരുക്കിയെന്ന വാര്‍ത്തയെത്തി. പതിനെട്ട് പേരെയും ഒറ്റക്കുഴിയില്‍ ഒരുമിച്ച് അടക്കം ചെയ്യുകയായിരുന്നു.
സ്വന്തമായി ആറടി മണ്ണില്ലാത്ത ജനതയെ വനമേഖലയോട് ചേര്‍ന്ന് ഒറ്റകുഴിയില്‍ അന്ത്യവിശ്രമമൊരുക്കിയതിനെതിരെയും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. ഇത്രകാലമായിട്ടും തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ആറട് മണ്ണ് എന്തുകൊണ്ട് വാങ്ങാന്‍ കഴിയുന്നില്ലെന്ന് ചോദ്യങ്ങളുയര്‍ന്നു.
ഇതിന്‍റെ തുടര്‍ച്ചയെന്നവണ്ണമാണ് ഇന്നത്തെ (10.8.2020) പത്രസമ്മേളനത്തില്‍, ലയങ്ങള്‍ ഇനിയെങ്കിലും ഒഴിവാക്കണമെന്നും അത് പഴയ ആശയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. കണ്ണന്‍ ദേവന്‍കമ്പനിയുമായി സംസാരിച്ച് തൊഴിലാളികള്‍ക്ക് ഒറ്റ മുറി വീടുകളെങ്കിലും പണിത് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്പോഴും പൊട്ടിമുടിയില്‍ സ്ഫോടക വസ്തുക്കൾ വച്ച് ചെറു സ്ഫോടനങ്ങള്‍ നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള അവസാന ശ്രമത്തിലാണ് അധികാരികള്‍. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നു.
തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും ഇന്ന് കൊവിഡ് പരിശോധന നടത്തും. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്.
മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നെത്തിയവരാണ്. പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ടവരും അങ്ങനെ തന്നെ. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരത്തിലേറെ പേർ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ളവരെ ചെക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും' 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്.
ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേർക്ക് പരിശോധന നടത്തിയിരുന്നു. ആർക്കും കൊവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി.
പെട്ടിമുടിയിൽ തെരച്ചിലിനെത്തിയ ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂർണ്ണമായും ക്വാറന്റീനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു.