കൊച്ചി സിറ്റി പോലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' എന്ന പ്രത്യേക പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി 20 കിലോയിലധികം കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ആക്രിക്കച്ചവടത്തിന്റെ മറവിലായിരുന്നു പ്രതി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
കൊച്ചി: കൊച്ചി സിറ്റി പോലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശിയായ സുർജിത്ത് ടി എസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തു നിന്നാണ് 20.272 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സിക്കന്ദർ മൊല്ലയെ പിടികൂടിയത്. ഇടപ്പള്ളിയിൽ ആക്രിക്കച്ചവടം നടത്തുന്ന ഇയാൾ, അതിന്റെ മറവിലാണ് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കളമശ്ശേരി വിടാകുഴ അമ്പാട്ടു ലൈനിന് സമീപത്തു നിന്നാണ് 6.08 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര കരിമക്കാട് സ്വദേശി സുർജിത്ത് പിടിയിലാകുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സുർജിത്തിനെതിരെ പോലീസ് കടുത്ത നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്.


