ഇതു കണ്ടാല്‍ ആരും പറയും, നാമെത്ര ഭാഗ്യവാന്‍മാര്‍!
യാത്രയ്ക്കിടയില്‍ ഫോട്ടോ സീരീസില്‍ ഇന്നും അജീബ് കൊമാച്ചിയുടെ ചിത്രങ്ങളാണ്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ നേര്‍ക്കാഴ്ചകള്‍.
.......................................................................................................................................................................................................................................................................
നിങ്ങള്‍ക്ക് യാത്രകളും ക്യാമറയും ഹരമാണോ? യാത്രകള്‍ക്കിടയില്‍ കണ്ട മനുഷ്യരെയും സ്ഥലങ്ങളെയും ക്യാമറയില്‍ പകര്‍ത്താറുണ്ടോ? എങ്കില്‍, ഫോട്ടോകളും ആ ഫോട്ടോകള്‍ക്ക് പിന്നിലെ കഥകളും ഞങ്ങള്‍ക്ക് അയക്കൂ. 2 ജിബിയില്‍ കൂടാത്ത jpg ഫോട്ടോകളും കുറിപ്പും നിങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.inഎന്ന വിലാസത്തില്‍ അയക്കണം. സബ്ജക്ട് ലൈനില്‍ യാത്രയ്ക്കിടയില്‍ എന്നെഴുതാന്‍ മറക്കരുത്.
.......................................................................................................................................................................................................................................................................
പുറമേനിന്നു നോക്കുമ്പോള്‍ ഇന്ത്യ മിന്നിത്തിളങ്ങുക തന്നെയാണ്. കോടികളുടെ ഇടപാടുകള്‍. മിന്നിത്തിളങ്ങുന്ന ജീവിതങ്ങള്‍. വില കൂടിയ കാറുകള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍. വിര്‍ച്വല്‍ റിയാലിറ്റിയുടെ ലോകങ്ങള്‍. എന്നാല്‍, ഇത്തിരി അകത്തേക്കു പോവുമ്പോള്‍ അതു പോലല്ല. നമ്മുടെ ധാരണകള്‍ക്ക് നേരെ എതിര്‍വശത്താണ് യാഥാര്‍ത്ഥ്യങ്ങള്‍. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ പല കാലങ്ങളില്‍ ക്യാമറയുമായി നടത്തിയ യാത്രകള്‍ ഉറപ്പിച്ചത് അക്കാര്യമാണ്. പുറമേ നാം കാണുന്ന ജീവിതാനന്ദങ്ങളുടെ ഓരത്ത്, ജീവിക്കാനുള്ള കൊടുംപോരാട്ടത്തിലാണ് ഇവിടങ്ങളിലെ മനുഷ്യര്‍.
ബോധപൂര്‍വ്വം പകര്‍ത്തിയതല്ല ഈ ചിത്രങ്ങളൊന്നും. പല യാത്രകളിലായി അവ അരികിലേക്ക് വന്നു ചേര്‍ന്നതാണ്. ഈ ചിത്രങ്ങളിലെ മനുഷ്യരുടെയൊക്കെ ജീവിതം ഇപ്പോഴും ഇങ്ങനെ തന്നെയായിരിക്കും. മരണമല്ലാതെ മറ്റൊരു രക്ഷാമാര്‍ഗ്ഗങ്ങളുമില്ലാത്ത വിധം പരീക്ഷീണമായ അഭ്യാസങ്ങള്‍. സഹിച്ചു സഹിച്ച് ശീലമായിപ്പോയ നിസ്സഹായതകള്‍. സത്യത്തില്‍, ഈ മനുഷ്യരുടെ മുന്നില്‍ ക്യാമറയുമായി നില്‍ക്കുമ്പോള്‍ നമുക്കും തോന്നുക അതു തന്നെയാണ്. നിസ്സഹായത. ഒന്നും ചെയ്യാനില്ലാതെ, പടമെടുത്തുള്ള രക്ഷപ്പെടുലുകള്‍. ഈ ചിത്രങ്ങളെല്ലാം ഒന്നിച്ചു കാണുമ്പോള്‍ ഉള്ളില്‍ നിറയുന്നത് ആ നിസ്സഹായതകളെല്ലാമാണ്.
വരൂ കാണൂ നമ്മുടെ തെരുവുകളിലെ നിലവിളികള്‍!
യാത്രയ്ക്കിടയില്‍ ഫോട്ടോ സീരീസില്‍ ഇന്നും അജീബ് കൊമാച്ചിയുടെ ചിത്രങ്ങളാണ്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ നേര്‍ക്കാഴ്ചകള്‍.
ഒരു കുഞ്ഞ് വളര്‍ന്നു തുടങ്ങുന്നു. എന്തൊക്കെ ആയിരിക്കും ജീവിതം അവനു മുന്നില്‍ ഒരുക്കി വെച്ചിരിക്കുന്നത്!
കുട്ടികളെ സമാധാനിപ്പിക്കാന്‍ വേണ്ടി പാത്രത്തില്‍ വെള്ളം മാത്രം വേവിച്ചുകൊണ്ടിരുന്ന ഒരമ്മയുടെ കഥയുണ്ട്. അതോര്‍മ്മ വന്നു, ഈ അടുക്കളയില്‍ കയറിയപ്പോള്‍. ഈ അമ്മയെ കണ്ടപ്പോള്‍. മറ്റു പലയിടങ്ങളിലെയും പോലെ ഈ ബീഹാര്‍ ഗ്രാമത്തിലും പട്ടിണി തന്നെയാണ് ജീവിതങ്ങളെ എരിക്കുന്നത്.
കടുത്ത പനി കാരണം തല നിലത്തുനില്‍ക്കുന്നില്ല ഈ വൃദ്ധന്. ആശുപത്രി ഏഴു കിലോമീറെര്‍ ദൂരെ. കൊണ്ടുപോവാന്‍ വണ്ടിയൊന്നുമില്ല. ആകെയുള്ള സൈക്കിള്‍ തന്നെ അഭയം. ക്ഷീണം കൊണ്ട് ഇടയ്ക്കിടയ്ക്ക് മയങ്ങി വീഴുന്ന വൃദ്ധനും ബാലന്‍്‌സ് തെറ്റുന്ന സൈക്കിളും വടക്കേ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ മുഖചിത്രം കൂടിയാണ്.
ബാലവിവാഹവും നിരന്തര പ്രസവങ്ങളും വേണ്ടത്ര പോഷക ഭക്ഷണമില്ലായ്മയും. ഇതൊക്കെ ചേര്‍ന്നതാണ് വടക്കേ ഇന്ത്യന്‍ ഗ്രാമീണ സ്ത്രീയുടെ ശരീരം. കടുത്ത ശൈത്യത്തോടും കനത്ത ഉഷ്ണത്തോടും പോരടിച്ചാല്‍ മാത്രം പോര അവള്‍ക്ക്. ജീവിക്കുകയും വേണം.
ലിവിംഗ് റൂം, ഡൈനിംഗ് റൂം, ബെഡ് റൂം , കിച്ചണ്‍ അങ്ങിനെ അങ്ങിനെ പലതുമായി വേര്‍തിരിച്ച കേരളത്തിലെ വീടുകളുടെ ഒരുപാട് ചിത്രങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. എന്നാല്‍, എല്ലാ മുറികളും ഒരൊറ്റ മുറിയില്‍ ഒതുങ്ങുന്ന ഇതുപോലൊരു വീട് ഞാനാദ്യമായാണ് പകര്‍ത്തിയത്. വളരെ കുനിഞ്ഞാണ് ഈ കൂരയിലേക്ക് കയറിയത്. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞും ഭക്ഷണം പാകം ചെയ്യുന്ന അമ്മയും പുകയുന്ന അടുപ്പും പറഞ്ഞുതന്നു ഇവര്‍ ജീവിക്കുന്ന ജീവിതം!
കല്ലില്‍ പടുത്ത ചുമര്. സിമന്റ് കൊണ്ടുള്ള തേപ്പ്. പുട്ടികൊണ്ടുള്ള മിനുസപ്പെടുത്തല്‍. പൂപ്പല്‍ വരാത്ത പെയിന്റിംഗ്. ഇത്രയോക്കെയാണ് നമ്മുടെ ചുമരുകള്‍. എന്നാല്‍ വടക്കേ ഇന്ത്യയിലെ വലിയ ശതമാനം ചുമരുകളും പക്ഷെ ഇങ്ങിനെയൊക്കയാണ്
ഇഴജന്തുക്കള്‍ കയറാത്ത, തണുപ്പും വെയിലും ബാധിക്കാത്ത ചുമരോടെ ഒരു വീട്. അതാണിവരുടെ സ്വപ്നം. അമ്പതിനായിരം മുതല്‍ എഴുപതിനായിരം വരെയാണ് ഒരു വീടിന്റെ ചെലവ്. എഎന്നിട്ടുമത് നടക്കുന്നില്ല. ബംഗാളിലെ ഹരിങ്കോല ഗ്രാമത്തില്‍നിന്നുള്ള ദൃശ്യം
അരമണിക്കൂര്‍ പവര്‍കട്ടു പോലും സഹിക്കാന്‍ കഴിയാത്ത ഒരു ആള്‍ക്കൂട്ടമാണിന്ന് നമ്മള്‍. ഇരുട്ടിനെ മണ്ണെണ്ണ വിളക്കുകൊണ്ട് മറികടക്കുന്ന ഈ മനുഷ്യരെ ബംഗാളിലെ ഒരു ഗ്രാമത്തിലാണ് കണ്ടുമുട്ടിയത്. വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ ഇവിടെ ഒരതിശയമേയല്ല!
ബീഹാറിലെ മഹബൂബ് നഗറില്‍ ഏതാനും ചിത്രങ്ങള്‍ എടുക്കുന്നതിന്നിടയില്‍ അയാള്‍ എന്റെ അടുത്തേക്ക് വന്നു. വലിയോരാഗ്രഹമാണ്, ഭാര്യയോടൊപ്പം വീട്ടില്‌നിന്നൊരു പടം എടുക്കണമെന്നത്. പടം എടുത്തു തരാമെന്നു പറഞ്ഞപ്പോള്‍ കൊണ്ടുപോയത് അയാളുടെ കിടപ്പ് മുറിയിലേക്കായിരുന്നു. അടുക്കളയും ബാത്ത് റൂമും കോലായയും നടുമുറിയും കുട്ടികളുടെ റൂമും എല്ലാം അത് തന്നെയായിരുന്നു. ഒട്ടും പരിചിതമല്ലാത്ത ആ ഒറ്റ മുറിയിലെ മൂലയില്‍നിന്നു പഴയ റേഡിയോ മൂളുന്നത് മാത്രം ഏതോ പരിചിത ശബ്ദത്തിലായിരുന്നു
പടമെടുക്കാന്‍ ക്യാമറ പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടികള്‍ അടുത്തുകൂടും. പക്ഷെ ഇവിടെ അവന്‍ അടുത്തേക്ക് വന്നില്ല. ഭീതിയോടെ അകന്നു നിന്നു. എങ്ങിനെ അടുത്തുവരും, ക്യാമറയെപോലും അവന്‍ പേടിക്കുന്നു. വര്‍ഗീയ വംശീയ കലാപങ്ങള്‍ നടന്ന ആസാമിലെ ഒരു ഗ്രാമത്തിലെ സ്‌കൂള്‍ മുറിയിലാണ് അവനെ കണ്ടത്. ഉറ്റവര്‍ കണ്‍മുന്ില്‍ കൊല്ലപ്പെട്ടതിനാലാണത്രേ ഭയമാണ് അവന്റെ സ്ഥായീ വികാരം.
അന്നന്നത്തെ അന്നത്തിന്നായി രക്ഷിതാക്കള്‍ക്കൊപ്പം പാടത്തിറങ്ങുന്ന ഈ കുട്ടികള്‍ കൊയ്തു മാറ്റാന്‍ ശ്രമിക്കുന്നത് പട്ടിണിയാണ്. ബിഹാര്‍ ബംഗാള്‍ ഹൈവയില്‍ നക്‌സല്‍ബാരിക്കടുത്ത് നിന്ന്.
'എന്തേ സ്‌കൂളില്‍ പോകുന്നില്ലേ' എന്ന എന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അവളുടെ ആദ്യ ഉത്തരം. വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. 'ഇതുവരെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. രക്ഷിതാക്കളെ സഹായിക്കണം. അതിനാല്‍, സ്‌കൂളിലേക്ക് പോവാനാവില്ല. സ്‌കൂളില്‍ പോകാനുള്ള ആഗ്രഹവുമായി എത്രയെത്രെ കുട്ടികള്‍. .ബീഹാറിലെ ആരെരിയ ജില്ലയില്‍ നിന്ന്
അന്നന്നത്തെ അന്നത്തിന്നായി രക്ഷിതാക്കള്‍ക്കൊപ്പം പാടത്തിറങ്ങുന്ന ഈ കുട്ടികള്‍ കൊയ്തു മാറ്റാന്‍ ശ്രമിക്കുന്നത് പട്ടിണിയാണ്. ബിഹാര്‍ ബംഗാള്‍ ഹൈവയില്‍ നക്‌സല്‍ബാരിക്കടുത്ത് നിന്ന്.
കുഞ്ഞുനാളിലെ നമ്മള്‍ പാടാന്‍ തുടങ്ങിയതാണ്, ഇവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന്. കാലങ്ങളായി നമ്മുടെ കാനേഷുമാരി കണക്കുകളില്‍ പെടാത്ത മനുഷ്യര്‍. സ്വാതന്ത്ര്യത്തിന്റെ ആണ്ടാഘോഷങ്ങള്‍ പൊടിപൊടിക്കുന്ന നമ്മള്‍ ആലോചിക്കുന്നുപോലുമില്ല ഇങ്ങനെയാണ് നമ്മുടെ സഹജീവികളുടെ ജീവിതമെന്ന്
ഇങ്ങനെയാണ് ഈ നഗര,ഗ്രാമങ്ങളില്‍ മനുഷ്യര്‍ സഞ്ചരിക്കുന്നത്
ഇത്ര വയസ്സായിട്ടും കുട്ടിപ്പുരയുണ്ടാക്കി കളിക്കുകയാണോ എന്നാണ് ഇത് കണ്ടപ്പോള്‍ രണ്ടാം ക്ലാസ്സുകാരിയായ മകള്‍ ചോദിച്ചത്. അവള്‍ക്കറിയില്ലല്ലോ വടക്കേ ഇന്ത്യയിലെ പലര്‍ക്കും വീട് ഇതുതന്നെയാണെന്ന്
നമ്മളെത്ര ഭാഗ്യവാന്‍മാരാണ് എന്ന ചിന്തയാണ് ഉത്തരേന്ത്യന്‍ ഗ്രാമീണ ജീവിതം അടുത്തറിയുമ്പോള്‍ തോന്നാറ്. ഇങ്ങനെയാരു ജീവിതത്തിലേക്ക് പറിച്ചു നടാതിരിക്കാനുള്ള പ്രാര്‍ത്ഥന മാത്രമാണ് അന്നേരം മുന്നില്‍ ഉണ്ടാവുന്നുള്ളൂ.
തലയില്‍ വെച്ചാല്‍ പേനരിക്കും താഴെ വെച്ചാല്‍ ഉറുമ്പരിക്കും...ഇങ്ങിനെയൊക്കെയാണ് നമ്മള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. കിടക്കാന്‍ മെത്തകള്‍, തണുപ്പ് അകറ്റാന്‍ പുതപ്പുകള്‍, ഫാന്‍, തണുപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍...ഇവിടെയുമൊരു കുഞ്ഞാണ്. ബീഹാറിലെ മുര്‍ഷിദാബാദില്‍നിന്നുള്ള ദൃശ്യം
രാപ്പകല്‍ പണിയെടുത്ത് സ്‌കൂളിലെത്തിയതാണ് ഈ വിദ്യാര്‍ത്ഥി. സ്‌കൂളിലയച്ചു പഠിപ്പിക്കണമെന്ന നിര്‍ബന്ധമില്ലാത്ത, അല്ലെങ്കില്‍ അതിന്റെ വിലയറിയാത്ത രക്ഷിതാക്കളുടെ അടുത്ത് നിന്നെത്തുന്ന മിക്ക വിദ്യാര്‍ത്ഥികളെയും പോലൊരുവന്‍. ക്ലാസ്സിലെത്തുമ്പോള്‍ ജോലിഭാരം കാരണം അവനുറങ്ങിപ്പോവുന്നു
ബാലവിവാഹവും നിരന്തര പ്രസവങ്ങളും വേണ്ടത്ര പോഷക ഭക്ഷണമില്ലായ്മയും. ഇതൊക്കെ ചേര്‍ന്നതാണ് വടക്കേ ഇന്ത്യന്‍ ഗ്രാമീണ സ്ത്രീയുടെ ശരീരം. കടുത്ത ശൈത്യത്തോടും കനത്ത ഉഷ്ണത്തോടും പോരടിച്ചാല്‍ മാത്രം പോര അവള്‍ക്ക്. ജീവിക്കുകയും വേണം.
ഇത്തരം ചിത്രങ്ങള്‍ കാണിക്കേണ്ടി വരുന്നതില്‍ ദുഖമുണ്ട്. പക്ഷെ, ഉത്തരേന്ത്യയുടെ ദയനീയ മുഖങ്ങള്‍ക്ക് നേരെ എങ്ങിനെ കണ്ണടക്കും?
'ഒരാള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം ഉണ്ടെങ്കില്‍ അവിടെ ഒരു കുടുംബം താമസമാക്കിക്കളയും. അതുകൊണ്ട് കടകള്‍ക്കിടയിലെ ഒഴിവുകളെല്ലാം ഞങ്ങള്‍ ഗ്രില്‍ ഇട്ടു അടച്ചുകളയുകയാണ് പതിവ്'. കൊല്‍ക്കത്തയിലെ ഒരു കച്ചവടക്കാരന്റെ ഡയലോഗ് ആണിത്. എറ്റവും കൂടുതല്‍ ആളുകള്‍ തെരുവില്‍ കഴിയുന്ന കൊല്‍ക്കത്താ നഗരപ്രാന്തത്തില്നിന്നുള്ള ദൃശ്യം. കട വരാന്തയിലും ഇടമില്ലാത്ത ജീവിത സ്വപ്നങ്ങള്‍.
ഇത്തരം ചിത്രങ്ങള്‍ കാണിക്കേണ്ടി വരുന്നതില്‍ ദുഖമുണ്ട്. പക്ഷെ, ഉത്തരേന്ത്യയുടെ ദയനീയ മുഖങ്ങള്‍ക്ക് നേരെ എങ്ങിനെ കണ്ണടക്കും? ക്യാമറകൊണ്ട് മുഖം മറച്ചു , ഒറ്റക്കണ്ണിലൂടെ കണ്ട ചില കാഴ്ചകളാണിത്. കൊല്‍ക്കത്തയില്‍ നിന്നുള്ള ദൃശ്യം