ബാപ്പൂനൊരു ചക്കരയുമ്മ.. !
മഹാത്മാ ഗാന്ധിയും ഒരു കൊച്ചു കുട്ടിയും ഒത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം പിറന്നാളായിരുന്നു ഇന്നലെ സമൂഹ മാധ്യമങ്ങളിലെ ട്രന്‍റിങ്ങ്. അജിത് ഉമയനല്ലൂര്‍ പകര്‍ത്തിയ ഗാന്ധി ചിത്രങ്ങളില്‍ ദിയ എന്ന വിദ്യാര്‍ത്ഥിനിയും ഗാന്ധിയൻ ചാച്ചായെന്ന് വിളിക്കുന്ന, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് വെളിയം സ്വദേശിയുമായ ശിവരാജനുമാണ്. 92 വയസ്സുള്ള ഇദ്ദേഹം മഹാത്മാഗാന്ധിയുമായുള്ള രൂപ സാദൃശ്യം മൂലം ദേശീയത വിഷയമായ സാംസ്ക്കാരിക പരിപാടികളിൽ സജീവ സാന്നിദ്ധ്യമാണ്. മറയൂരില്‍ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനാണ് അജിത്. കാണാം ആ കാഴ്ചകള്‍
കുഞ്ഞു ദിയയുടെ സ്കൂളില്‍ കഥപറച്ചിലിന് വിഷയം 'സത്യസന്ധത'യായിരുന്നു. കഥകള്‍ കേട്ടുറങ്ങുന്ന രാത്രികളിലൊന്നില്‍ അച്ഛന്‍ അവള്‍ക്ക് 'KETTLE ' എന്ന വാക്കിൽ തട്ടി സത്യസന്ധത ഉടയാതെ കാത്ത കൊച്ചു മോഹൻദാസിന്‍റെ കഥ പറഞ്ഞു കൊടുത്തു.
അവളത് നന്നായി പഠിച്ചു. പഠിച്ചതപ്പടി ദിയക്കുട്ടി സ്കൂളിലെ മത്സരത്തില്‍ പറഞ്ഞ് സമ്മാനം വാങ്ങി. പക്ഷേ... കഥയിലെ നായകനായ മോഹന്‍ദാസിനെ കുഞ്ഞ് ദിയയ്ക്ക് പെട്ടന്നങ്ങ് മറക്കാന്‍ പറ്റിയില്ല.
വീണ്ടും വീണ്ടും അവള്‍ അച്ഛനെകൊണ്ട് കുഞ്ഞു മോഹന്‍ദാസിന്‍റെ കഥകള്‍ പറയിപ്പിച്ചു. തൃപ്തിവരാതെ മുഴുവന്‍ കഥയും വേണമെന്നവള്‍ വാശി പിടിച്ചു.
ഒടുവില്‍ മകളുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ അയാള്‍ തന്‍റെ പുസ്തകങ്ങള്‍ക്കിടിയില്‍ നിന്ന് മഹാത്മാവിന്‍റെ ' സത്യാന്വേഷണ പരീക്ഷണങ്ങൾ ' തപ്പിയെടുത്ത് കൊണ്ടുവന്നു.
ആ കുഞ്ഞുമകളെ മടിയിലിരുത്തി. അയാള്‍ മകള്‍ക്ക് ബാപ്പുവിന്‍റെ കഥ പറഞ്ഞു കൊടുത്തു. അവളത് സാകൂതം കേട്ടു.
കഥയുടെ ഒഴുക്കില്‍ കുഞ്ഞ് ദിയ സബര്‍മതി ആശ്രമത്തിലൂടെ ഒരു സ്വപ്നയാത്ര നടത്തി. ഒടുവിലവള്‍ തന്‍റെ ബാപ്പുവിനെ കണ്ടെത്തി.