സൂര്യകാന്തികള്‍ പൂത്ത സുന്ദരപാണ്ഡ്യപുരം
കാലം തെറ്റിയ മഴപ്പെയ്ത്തിനിടെയിലും ഓണമിങ്ങെത്താറായി. കേരളത്തിന്‍റെ ദേശീയോത്സവത്തെ വരവേല്‍ക്കാനായി തമിഴ്‍ ഗ്രാമങ്ങളില്‍ പൂക്കളും പച്ചക്കറികളും പാകമായിത്തുടങ്ങിയിരിക്കുന്നു. അയല്‍ക്കാരന്‍റെ ആഘോഷം കൊഴുപ്പിക്കാന്‍ തമിഴന്‍ എന്നും അധ്വാനിക്കും. ആ അധ്വാനത്തിന്‍റെ 'പൂക്കാഴ്ച്ച'യ്ക്കായി ഒരു യാത്ര. പുനലൂരില്‍ നിന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക്. എഷ്യാനെറ്റ് ക്യാമറമാന്‍ അനന്ദു പ്രഭ നടത്തിയ യാത്രയില്‍ നിന്ന് ചില ചിത്രക്കാഴ്ചകള്‍...
പുനലൂര്ന്ന് ഒന്ന് കേറിയാല്‍ സുന്ദരപാണ്ഡ്യപുരമായി.
കേരളത്തിലേക്ക് വണ്ടികേറാന്‍ ഒരുങ്ങി നില്‍ക്കുന്ന സുര്യകാന്തി പൂക്കളുടെ നാട്.
കേരളത്തിലെ കാലം തെറ്റിയ മഴക്കിടയിലൂടെ തമിഴ്‍നാടെത്തിയാല്‍ പിന്നങ്ങോട്ട് വെയിലാണ്.
കൊല്ലം - പുനലൂർ - തെന്മല - ചെങ്കോട്ട - തെങ്കാശി - സുന്ദരപാണ്ഡ്യപുരം. ഇങ്ങനാണ് റൂട്ട്.
ഈ ഗ്രാമത്തിന്‍റെ ഒരു പ്രത്യേകത കൃഷിയോട് കൃഷി തന്നെ.
ഇപ്പോത്തന്നെ ഉള്ളി, വെണ്ടയ്ക്ക, സൂര്യകാന്തി, ജമന്തി, മുളക് എന്നിങ്ങ മിക്ക ഇനങ്ങളും വിളവെടുപ്പ് കാത്ത് നില്‍ക്കുകയാണ്.
കൃഷി സുന്ദരപാണ്ട്യപുരത്തായാലെന്താ ഇതൊക്കെ മൊത്തമായി കേരളത്തിലേക്ക് വണ്ടികയറാനുള്ളതാ.
സുന്ദരപാണ്ഡ്യപുരത്ത് നമ്മളെ കാണുന്ന ഒരോ നാട്ടുകാരനും പറയും ' പൂ കാണാൻ ദോ അങ്ങോട്ട് പോയാൽ മതി' ന്ന്....
കൈ ചൂണ്ടിയ ദിക്കിലേക്ക് വച്ച് പിടിക്കുക. അത്രതന്നെ.. ദേ പൂത്തിങ്ങനെ നമ്മളെ നോക്കി ഒറ്റ നില്‍പാണ്.
പക്ഷേ സ്ഥലം ഉടമസ്ഥന്‍ അങ്ങനെയങ്ങ് നോക്കി നിന്നെന്ന് വരില്ല. പുള്ളിക്ക് കൈമടക്ക് കൊടുക്കണം.
പത്ത് മുപ്പത് രൂപ മതിയാകും. പുള്ളിയും ഹാപ്പി, നമ്മളും ഹാപ്പി...
പിന്നെ പാടം മൊത്തം കറങ്ങിനടക്കാം. സെല്‍ഫിയെടുക്കാം.
പഴയപോലെ കൃഷിയില്ലെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. എത്രവളമിട്ടാലും പൂക്കള്‍ പഴയപോലെ അങ്ങോട്ട് ശരിയാകുന്നല്ലത്രേ... പലരും കൃഷിയൊക്കെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.