'ഇന്‍ടു ദി വൈല്‍ഡി'ലെ മാജിക് ബസിനെ റാഞ്ചിയെടുത്ത് അധികൃതര്‍
നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥകളെ നിരാകരിച്ച് പ്രകൃതിയില്‍ സ്വയം അലിഞ്ഞില്ലാതായി ജീവിക്കാന്‍ മനസിലെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിലൊരു ആത്മാന്വേഷണത്തിന്‍റെ കഥയാണ് ഇന്‍ടു ദി വൈല്‍ഡ് എന്ന ഹോളിവുഡ് സിനിമ പറയുന്നത്. 1996 ല്‍ ഇറങ്ങിയ ജോണ്‍ ക്രാകൗറിന്‍റെ 'ഇന്‍ടു ദി വൈല്‍ഡ്' എന്ന പേരില്‍ ഇറങ്ങിയ പുസ്തകത്തെ അടിസ്ഥാനമാക്കി സീന്‍ പെന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ അഡ്വന്‍ഞ്ചര്‍ ഡ്രാമാ സിനിമ 'ഇന്‍ടു ദി വൈല്‍ഡ്' 2007 ലാണ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1990 കളില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് അലാസ്കയുടെ നിഗൂഢതയിലേക്ക് നടന്നുകയറിയ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ (1968 ഫെബ്രു 12 - 1992 ആഗസ്റ്റ് 18) കഥയാണ് പുസ്തകം പറയുന്നത്. എമിലി ഹിര്‍സ്ച്ച് ആണ് സിനിമയില്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിനെ അഭിനിയിച്ച് ഫലിപ്പിക്കുന്നത്. ഏറെ നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം 56 മില്യണ്‍ ഡോളറാണ് മൊത്തത്തില്‍ വാരിക്കൂട്ടിയത്. സംഗീതത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചിത്രം നേടുകയും ചെയ്തു.
1992 ഏപ്രിലില്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസ് അലാസ്കയിലെ ഡിനെല്‍ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെ എത്തിയ ക്രിസ്റ്റഫര്‍ അവിടെ കണ്ട ഉപേക്ഷിക്കപ്പെട്ട ബസില്‍ കൂടാരമൊരുക്കി. അയാള്‍ അതിന് 'മാജിക് ബസ്' എന്ന് പേരിട്ടു. കാടിന്‍റെ വന്യതയില്‍ വേട്ടയാടിയും പുസ്തകം വായിച്ചും പ്രകൃതിയില്‍ അലിഞ്ഞ് അയാള്‍ ജീവിച്ചു. ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ ജീവിതം സിനിമയില്‍ എമിലി ഹിര്‍സ്ച്ച് ജീവിച്ച് തീര്‍ക്കുകയായിരുന്നു. അന്ന് ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസ് ഉപയോഗിച്ച ആ മാജിക് ബസാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
1940 ല്‍ ഇറങ്ങിയ മോഡലാണ് ഇന്‍ടു ദി വൈല്‍ഡ് എന്ന സിനിമയില്‍ കാണുന്ന ഫെയര്‍ബാങ്ക്സിന്‍റെ 142 എന്ന മാജിക് ബസ്.
സിനിമയ്ക്ക് കിട്ടിയ പ്രചാരം ആരാധകരെ അലാസ്കയിലെ വനാന്തരത്തിലേക്ക് ആനയിച്ചു. നിരവധി ടൂറിസ്റ്റുകള്‍ എത്താന്‍ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു. രണ്ട് ടൂറിസ്റ്റുകളാണ് ഇങ്ങോട്ടുള്ള യാത്രയില്‍ അടുത്തകാലത്ത് മരിച്ചത്.
1996 ല്‍ ഇറങ്ങിയ ജോണ്‍ ക്രാകൗറിന്‍റെ പുസ്തകത്തിലൂടെയും 2007 ല്‍ ഇറങ്ങിയ സിനിമയിലൂടെയും ഇതിനകം ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്നു ആ മാജിക് ബസ്.
വാഷിങ്ടണ്‍ പോലൊരു നഗരത്തില്‍ നിന്നും അകലെ അകാസ്കയിലെ വനാന്തര്‍ഭാഗത്തുള്ള ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ ജീവിതം ഏറെ ആളുകളെ ആകര്‍ഷിച്ചു.
നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ ബസ് വ്യോമസേനയുടെ വിമാനമുപയോഗിച്ച് അധികൃതര്‍ ഉയര്‍ത്തി മാറ്റുന്നു.
ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ ജീവിതം സ്വാധീനിച്ചവര്‍ അലാസ്കയിലെ മാജിക് ബസ് തേടിയാത്രയായി. ഈ യാത്രകള്‍ അലാസ്കയെ രഹസ്യമായി ഒരു ടൂറിസ്റ്റ് സ്ഥലമാക്കിമാറ്റി.
സന്ദര്‍ശകര്‍ കൊടുംകാടിന് നടുവിലൂടെ അതിദുര്‍ഘടമായ പാതകളിലൂടെ മാജിക് ബസിനടുത്തേക്ക് എത്തിത്തുടങ്ങിയതോടെ അപകടങ്ങളും പതിവായി.
ക്രിസ്റ്റഫര്‍ മക്കാൻഡ്‍ലെസ് നഗരത്തിലെ സാമൂഹിക ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത് വരെ അദ്ദേഹം ജീവിച്ചത് ഈ ബസിലായിരുന്നു. ഏതാണ്ട് മൂന്നുമാസക്കാലം.
എന്നാല്‍ ഒടുവില്‍ ടെക്ലാനിക്ക നദി കടക്കാൻ കഴിയാത്ത ക്രിസ്റ്റഫര്‍ മക്കാൻഡ്‍ലെസ് വീണ്ടും തിരിച്ച് വന്നത് അതേ മാജിക് ബസിലേക്കായിരുന്നു.
ഒടുവില്‍ 1992 ഓഗസ്റ്റിൽ പട്ടിണി കിടന്ന് മരിക്കുന്നതിന് മുമ്പ് ഒരു മാസത്തോളം അദ്ദേഹം അതേ ബസ്സില്‍ തന്നെ താമസിച്ചു.
നിരവധി പര്യവേക്ഷകർ മക്കാൻഡ്‍ലെസിന്‍റെ പാത പിന്തുടര്‍ന്ന് ആ മാജിക് ബസ് കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനായി ഇറങ്ങിപ്പുറപ്പെട്ട നിരവധി പേരെ അധികാരികള്‍ രക്ഷപ്പെടുത്തി. എങ്കിലും രണ്ട് പേര്‍ മരിച്ചു.
മക്കാൻഡ്‍ലെസിന്‍റെ ധീരമായ പര്യവേഷണം പുനഃസൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന സാഹസികർക്ക് ആ മാജിക് ബസിനോട് സ്നേഹമാണെന്ന് അലാസ്കയിലെ പ്രകൃതിവിഭവ കമ്മീഷണർ കോറി ഫിജ് ബിബിസിയോട് പറഞ്ഞു.
"അത് ഉപേക്ഷിക്കപ്പെട്ടതും നശിച്ചുകൊണ്ടിരിക്കുന്നതുമായ വാഹനമാണ്, എന്നാല്‍ അപകടകരവും ചെലവേറിയതുമായ രക്ഷാപ്രവർത്തനങ്ങൾ ആവശ്യമാണ്. എന്നാല്‍ അതിലും പ്രധാനം, ചില സന്ദർശകരുടെ ജീവൻ നഷ്ടപ്പെടുകയെന്നതാണ്. " ഫിജ് പറഞ്ഞു.
2009 നും 2017 നും ഇടയിൽ അലാസ്ക ബസുമായി ബന്ധപ്പെട്ട് കുറഞ്ഞത് 15 തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ബസ് കണ്ടെത്താനുള്ള ശ്രമത്തിനിടെ ആദ്യമായി മുങ്ങിമരിച്ച വ്യക്തി 29 കാരിയായ ക്ലെയർ അക്കർമാൻ എന്ന സ്വിസ് വനിതയാണെന്ന് ആങ്കറേജ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂലൈയിൽ തന്‍റെ പുതിയ ഭർത്താവിനൊപ്പം ടെക്ലാനിക്ക നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ സ്ത്രീ വെരാമിക മൈകമാവ (24 ) മുങ്ങിമരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇതോടെയാണ് മാജിക് ബസിനെ കാട്ടിന് വെളിയിലിറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ബസ് ഉണ്ടായിരുന്ന സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്രയൊക്കെയായിട്ടും എങ്ങനെ, എപ്പോഴാണ് ഈ ബസ് ഇവിടെ എത്തിയത് എന്നതിനോ ബസില്‍ വന്നവര്‍ എവിടെയെന്നതിനെ കുറിച്ചോയാതൊരു വിവരവും ഇല്ല.