'സ്റ്റേജില്‍ നിന്ന് ഇതുവരെ ഇങ്ങനെ വിട്ടുനിന്നിട്ടില്ല'; ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ആന്‍ഡ്രിയ ജെറമിയ
നടി എന്ന നിലയിലാവും മലയാളി പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും നടി ആന്‍ഡ്രിയ ജെറമിയയെ പരിചയം. പക്ഷേ പിന്നണി ഗായികയായി എത്തിയതിനു ശേഷമാണ് അവര്‍ ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയത്. പാട്ടുകാരിയാവുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നും അഭിനയം യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും അവര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നിരവധി സ്റ്റേജ് പരിപാടികളും ആന്‍ഡ്രിയ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്ത് അത്തരം വേദികളെ മിസ് ചെയ്യുന്നതിനെക്കുറിച്ച് പറയുകയാണ് ആന്‍ഡ്രിയ. ഒപ്പം മുന്‍ സ്റ്റേജ് ഓര്‍മ്മകളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം.
സ്റ്റേജില്‍ നിന്ന് ഇത്രകാലം നീണ്ട ഒരു ഇടവേള ഇതുവരെ തനിക്ക് ഉണ്ടായിട്ടില്ലെന്ന് ആന്‍ഡ്രിയ പറയുന്നു.
"ചില സ്റ്റേജ് പരിപാടികളുടെ പടങ്ങള്‍ കണ്ടപ്പോള്‍ വലിയ ഗൃഹാതുരത തോന്നി. അതിനാല്‍ ഇവിടെ പങ്കുവെക്കുന്നു."
"ലൈവ് വേദികള്‍ ആയിരുന്നു എപ്പോഴും എനിക്ക് ഏറ്റവുമിഷ്ടമുള്ള ഇടം. അവിടേക്ക് തിരിച്ചെത്തി നിങ്ങള്‍ക്കുവേണ്ടി പാടാനുള്ള ഈ കാത്തിരിപ്പ് ബുദ്ധിമുട്ടുള്ളതാണ്."
വരും വര്‍ഷം എല്ലാവര്‍ക്കും മികച്ചതാവട്ടെയെന്ന പ്രതീക്ഷയും ആന്‍ഡ്രിയ ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പത്ത് വയസ് പ്രായമുള്ളപ്പോള്‍ ക്ലാസിക്കല്‍ പിയാനോ അഭ്യസിച്ചുകൊണ്ടാണ് ആന്‍ഡ്രിയ സംഗീതലോകത്തേക്ക് കടക്കുന്നത്.
ഗൗതം മേനോന്‍റെ 'വേട്ടയാട് വിളയാടി'ലെ ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണിഗാനരംഗത്തേക്ക് അവര്‍ എത്തുന്നത്.
തന്‍റെ അടുത്ത ചിത്രം 'പച്ചക്കിളി മുത്തുച്ചര'ത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഗൗതം മേനോന്‍ ആൻഡ്രിയയെ അവിടെനിന്ന് ക്ഷണിക്കുകയായിരുന്നു.
ഹാരിസ് ജയരാജ്, യുവാന്‍ ശങ്കര്‍ രാജ, അനിരുദ്ധ് രവിചന്ദര്‍, തമന്‍, ദേവി ശ്രീ പ്രസാദ്, ജി വി പ്രകാശ് കുമാര്‍ തുടങ്ങിയ സംഗീത സംവിധായകരുടെ നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ പാടിയത് ആന്‍ഡ്രിയ ആയിരുന്നു.
റാം സംവിധാനം ചെയ്ത 'തരമണി'ക്കുവേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തിയിട്ടുമുണ്ട് അവര്‍.
രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന ചിത്രത്തിലെ 'അന്ന'യെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്. വിജയ്‍യുടെ 'മാസ്റ്റര്‍' ഉള്‍പ്പെടെ ആന്‍ഡ്രിയയുടേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുണ്ട്.