വരകളിലെ തൊട്ടപ്പന്‍
വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയുംമൂലം മലയാള കഥാവർത്തമാനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ‌്പദമാക്കി നിർമ്മിക്കുന്ന സിനിമയാണ‌് ‘തൊട്ടപ്പൻ’. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് പി എസ് റഫീഖാണ്. ഇതുവരെ കണ്ടതിൽ നിന്നും വിഭിന്നമായ വേഷപ്പകർച്ചയോടെ വിനായകൻ എത്തുന്ന ചിത്രത്തിൽ പുതുമുഖ നടി പ്രിയംവദയാണ് നായിക. റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, ലാൽ തുടങ്ങി വലിയ താരനിര അണി നിരക്കുന്ന ചിത്രം ഈദ് റിലീസായി ജൂണ്‍ അഞ്ചിന് തിയറ്ററുകളിലെത്തും.
'കിസ്മത്ത്' എന്ന ആദ്യസിനിമ കൊണ്ടുതന്നെ ഞെട്ടിച്ച സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖിന്റെ തിരക്കഥ. എല്ലാത്തിനുമുപരി മുഴുനീള നായക കഥാപാത്രമായി ആദ്യമായി വിനായകന്‍.
ഇങ്ങനെ പല തരത്തില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് തൊട്ടപ്പന്‍. 'കമ്മട്ടിപ്പാട'ത്തിലെ ഗംഗ എന്ന കഥാപാത്രത്തിന് ശേഷം വിനായകന്റെ അത്യുഗ്രന്‍ കഥാപാത്രവും പ്രകടനവുമാവും തൊട്ടപ്പനിലേത് എന്നാണ് പ്രതീക്ഷ. പുറത്തെത്തിയ ടീസറും ട്രെയ്‌ലറുമൊക്കെ ആ പ്രതീക്ഷകള്‍ വെറുതെയാവില്ലെന്നുതന്നെയാണ് പറയുന്നത്.
കൊച്ചിയിലെ കടമക്കുടി, വളന്തക്കാട്, ആസപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളൊക്കെയായിരുന്നു ലൊക്കേഷനുകള്‍. 56 ദിവസത്തെ ചിത്രീകരണം. കൊച്ചി പശ്ചാത്തലമാക്കി മുന്‍പ് മലയാളത്തിലിറങ്ങിയ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് ഷാനവാസ് കെ ബാവക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
28 തവണ മാറ്റിയെഴുതിയതാണ് നിങ്ങള്‍ വായിച്ച തൊട്ടപ്പന്‍ എന്ന കഥയെന്നാണ് കഥാകാരന്‍ ഫ്രാന്‍സിസ് നൊറോണ പറഞ്ഞത്. കഥയ്ക്ക് ആദ്യം ഇട്ട പേര് തലതൊട്ടപ്പന്‍ എന്നായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് കഥ വായിച്ച ഷാനവാസ് സിനിമാസാധ്യത അന്വേഷിച്ച് നൊറോണയെ സമീപിക്കുകയായിരുന്നു.
കഥയിലെ കഥാപാത്രങ്ങളെല്ലാം സിനിമയിലുമുണ്ട്. പി എസ് റഫീഖും പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുമൊക്കെ തൊട്ടപ്പനില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. വിനായകനിലെ നടനെ അളക്കാവുന്ന തരത്തില്‍ വൈവിധ്യവും വൈചിത്ര്യവുമുള്ള കഥാപാത്രമാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍.
സുരേഷ് രാജനാണ് ഛായാഗ്രഹണം. സംഗീതം ലീല എല്‍ ഗിരീഷ് കുട്ടന്‍. അന്‍വര്‍ അലിയും അജീഷ് ദാസനും പി എസ് റഫീഖും വരികള്‍ എഴുതിയിരിക്കുന്നു.