'എന്‍റെ വേരുകള്‍ എന്‍റെ മക്കള്‍ കാണണം'; ആഗ്രഹം പൂര്‍ത്തിയാക്കാതെ ഋഷി കപൂര്‍ യാത്രയായി
സ്വന്തം അഭിപ്രായങ്ങളെ എവിടെയും എപ്പോഴും തുറന്ന് പറയുന്നതില്‍ മറ്റ് സിനിമാ നടന്മാരില്‍ നിന്ന് വ്യത്യസ്തനാണ് ഋഷി കപൂര്‍. ഒരിക്കല്‍ പാകിസ്ഥാന്‍റെ ഭാഗമാണ് പാക് അധിനിവേശ കാശ്മീര്‍ എന്ന ഫറൂഖ് അബ്ദുള്ളയുടെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് ഋഷി കപൂര്‍ തന്‍റെ വേരുകളെ കുറിച്ച് പറഞ്ഞത്. സ്വാതന്ത്രത്തോടെ രണ്ട് രാജ്യങ്ങളില്‍ ജീവിക്കേണ്ടി വന്ന അനേകം പേരുടെ പിന്‍തുടര്‍ച്ചയാണ് താനെന്നും അന്ന് ഋഷി കപൂര്‍ ഓര്‍ത്തെടുത്തു. വിഭജനത്തില്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും കുടിയേറിയ ലക്ഷോപലക്ഷം കുടുംബങ്ങളുടെ പ്രതിനിധി കൂടിയായിരുന്നു ഋഷി കപൂര്‍. പാകിസ്ഥാനെ ശത്രുതാ മനോഭാവത്തോടെ സമീപിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നുമില്ല.
നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ള പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്‍റെതാണെന്നും അതിന് വേണ്ടി ഇന്ത്യ എത്ര യുദ്ധം ചെയ്തിട്ടും കാര്യമില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. "ഫറൂഖ് അബ്ദുള്ളക്ക് സലാം, അദ്ദേഹം പറഞ്ഞ ആ സത്യം അംഗീകരിക്കുന്നു. പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്‍റെതാണെന്നും എന്നാല്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടേതാണെന്നും" ഋഷി കപൂര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് 65 വയസായെന്നും മരിക്കുന്നതിന് മുന്‍പ് പാകിസ്ഥാന്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞ ഋഷി, തന്‍റെ വേരുകള്‍ തന്‍റെ മക്കള്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തമ്മിലടി അവസാനിപ്പിക്കാന്‍ സമയമായില്ലേയെന്നും ഇരുരാജ്യത്തെയും ഭരണാധികാരികളോടും ഋഷി കപൂര്‍ ചോദിച്ചു. പാകിസ്ഥാനിലെ പെഷവാറിലാണ് ഋഷി കപൂറിന്‍റെ കുടുംബവേരുകളുള്ളത്. ഇന്ത്യ - പാകിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്നാണ് ഋഷി കപൂറിന്‍റെ കുടുംബം ഇന്ത്യയിലെത്തുന്നത്.
ന്യൂയോര്‍ക്കിലെ ക്യാന്‍സര്‍ ചികിത്സയ്ക്കിടെ തന്‍റെ ക്യാന്‍സര്‍ അനുഭവങ്ങളെ കുറിച്ച് ഋഷി കപൂര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
ആഹാരം പോലും വേണ്ടാതെ, വിശപ്പില്ലാതെ നാല് മാസം കടന്നു പോയതും ഇരുപത്തിയാറുകിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞതുമെല്ലാം അദ്ദേഹം പങ്കുവച്ചിരുന്നു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാന്‍സര്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഋഷി കപൂര്‍ പറഞ്ഞത്.
ജീവിതത്തില്‍ ക്ഷമയില്ലാത്ത താന്‍, ക്ഷമ എന്താണെന്ന് പഠിച്ചത് രോഗബാധിതനായി കിടന്നപ്പോഴാണെന്ന് ഋഷി തുറന്നു പറഞ്ഞു.
ക്യാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും. വിശപ്പില്ലാതെ, ആഹാരം കഴിക്കാതെ ഇരുപത്തിയാറുകിലോ കുറഞ്ഞെന്നും ഋഷി കപൂര്‍ അന്ന് പറഞ്ഞു.
ഒന്‍പത് മാസം കഴിഞ്ഞു. കീമോ ഇപ്പോഴും തുടരുന്നുണ്ട്. ഞാന്‍ ഇവിടെയും സിനിമകള്‍ കാണാന്‍ പോകുന്നു, യാത്ര ചെയ്യുന്നു, നല്ല ഭക്ഷണവും കഴിക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ദിവസത്തെയും നോക്കി കാണുന്നത് എന്നും അന്ന് ഋഷി കപൂര്‍ പറഞ്ഞു.
45 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും നീണ്ട കാലാവധി എടുക്കുന്നത് ആദ്യമായിട്ടാണ്. കുടുംബത്തിന്‍റെ പിന്തുണ കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങള്‍ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രൺബീര്‍, റിദ്ധിമ എന്നിവര്‍ കൂടെതന്നെ നിന്നു.
ആദ്യം രോഗം ഉണ്ടെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ചയുടന്‍ രൺബീറിന്‍റെ നിര്‍ബന്ധത്തില്‍ ന്യൂയോര്‍ക്കില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോള്‍ താന്‍ ദില്ലിയില്‍ ഷൂട്ടിംഗിലായിരുന്നു.
രണ്‍ബീര്‍ അവിടെയെത്തി നിര്‍മ്മാതാവിനോട് കാര്യങ്ങള്‍ പറയുകയും തന്നെ നിര്‍ബന്ധിച്ച് അന്നുതന്നെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുകയുമായിരുന്നു. ശരിക്കും അന്ന് അവന്‍ നിര്‍ബന്ധിച്ച് വിമാനത്തില്‍ കയറ്റുകയായിരുന്നു. പിന്നീട് ഇതുമായി ഞാന്‍ പൊരുത്തപ്പെട്ടു. ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് പറയവേ ഋഷി കപൂര്‍ പറഞ്ഞു.
'' സ്റ്റുഡിയോയുമായി ഏറെ വൈകാരിക ബന്ധമുള്ള ഞങ്ങൾ ഹൃദയം കല്ലാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ വളരെ നല്ല രീതിയിലുള്ള ബന്ധമാണ് ഉള്ളത്. എന്നാൽ ഞങ്ങളുടെ മക്കളും വരും തലമുറകളിലുള്ളവരും തമ്മിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. മറ്റേതൊരു സ്ഥാപനത്തെയും പോലെ കോടതി നടപടികളിലേക്കാകും ഒടുവിൽ കര്യങ്ങൾ ചെന്നെത്തുന്നത്. തന്‍റെ സ്വപ്നം കോടതിയിൽ കെട്ടിക്കിടക്കുന്നത് കാണാൻ അച്ഛൻ ആഗ്രഹിക്കുന്നില്ല '' -ഋഷി കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.
1948ല്‍ മുംബൈ ചെമ്പൂരിലെ രണ്ടേക്കർ ഭൂമിയിൽ രാജ് കപൂർ നിർമിച്ചതാണ് നിരവധി സിനിമകൾക്കും പരസ്യ, ചാനൽ പരമ്പരകൾക്കും വേദിയായ ആർ.കെ സ്റ്റുഡിയോ.
കഴിഞ്ഞവർഷം ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ തീപിടിത്തത്തിൽ അക്കാലത്തെ സൂപ്പർ താരങ്ങളായ നർഗിസ്, വൈജയന്തിമാല എന്നിവർ മുതൽ ഐശ്വര്യ റായി വരെ വിവിധ സിനിമകള്‍ക്കായി ധരിച്ച കോസ്റ്റ്യൂംസ് അഗ്നിക്കിരയായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തീപിടിത്തത്തിൽ സ്റ്റുഡിയോയിലെ പ്രധാനവേദിയും പഴയകാല സിനിമകളുടെ ഓര്‍മ്മകള്‍ക്കായി കരുതിവെച്ച വസ്തുവകകളും കത്തി നശിച്ചിരുന്നു.
ബോളിവുഡിലെ ഇതിഹാസങ്ങളായ ആവാര, ശ്രീ 420, മേരാ നാം ജോക്കർ, ബോബി തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് ഈ സ്റ്റുഡിയോയിലായിരുന്നു.
ബെര്‍ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇന്ത്യന്‍ രീതി കുടുംബാധിപത്യമാണെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഗാന്ധിക്ക് തക്ക മറുപടിയുമായി രംഗത്തെത്തിയത് ഋഷി കപൂറായിരുന്നു.
കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നേടിയെടുക്കേണ്ടതെന്ന് ഋഷി കപൂര്‍ തുറന്നടിച്ചു.
"ഇന്ത്യന്‍ സിനിമയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ 90 വര്‍ഷവും കപൂര്‍ കുടുംബത്തിന്‍റെ സംഭാവനകളുണ്ട്. എല്ലാ തലമുറകളെയും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ പ്രോത്സാഹിപ്പിച്ചത്. പൃഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, രണ്‍ധീര്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് നാല് തലമുറയിലെ പ്രമുഖ പുരുഷന്‍മാര്‍. കുടുംബവാഴ്ചയുടെ പേര് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നേടിയെടുക്കേണ്ടത്", ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡിനെ വിമര്‍ശിച്ചതിന് ഋഷി കപൂര്‍ ഒട്ടേറെ ട്വീറ്റുകളിലായാണ് രാഹുലിന് മറുപടി നല്‍കിയത്.
അടാര്‍ ലൗ നായിക പ്രിയാ വാര്യരെ അഭിനന്ദിക്കുന്നതിനിടെയില്‍, തന്‍റെ കാലത്ത് എന്തുകൊണ്ട് പ്രിയ വന്നില്ലെന്ന് തമാശ പറയാനും മടികാണിക്കാത്തയാളാണ് ഹിന്ദി സിനിമയില്‍ ഒരു കാലത്തെ പ്രണയനായകനായിരുന്ന ഋഷി കപൂര്‍.
കൊവിഡ് 19 വൈറസിന്റെ സമൂഹവ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 14 ന് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങി. എല്ലാ കടകളും അടച്ചിട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദിവസവും നിശ്ചിത നേരം മദ്യശാലകള്‍ തുറന്നിടണമെന്ന് ഋഷി കപൂര്‍ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുന്നുണ്ടാകുമെന്ന് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.
ഇത് തന്‍റെ മാത്രം അഭിപ്രായമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എക്സൈസ് നികുതിയിലൂടെ പണം വേണ്ടി വരുമല്ലോയെന്നും മാനസിക പിരിമുറുക്കത്തോടൊപ്പം നിരാശയും കടന്നു കൂടരുതല്ലോയെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.
'ഒന്ന് ചിന്തിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകൾ തുറക്കണം. ഞാൻ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടര്‍മാരായാലും... ഇതിൽ നിന്ന് അവർക്കും മോചനം വേണം. കരിഞ്ചന്തകളിലും ഇതിപ്പോള്‍ വില്പന തുടങ്ങിയിട്ടുണ്ട്' ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.
ക്യാന്‍സറില്‍ നിന്ന് രക്ഷതേടി തിരിച്ച് ഇന്ത്യയിലെത്തിയ അവസാന നാളുകളിലും അദ്ദേഹം ഏറെ സജീവമായിരുന്നു.