കലാപഭരിതം ഈ ജീവിതം, വെള്ളിത്തിരയിലും അല്ലാതെയുമുള്ള കങ്കണാ റണൗട്ടിന്റെ വിവാദങ്ങൾ; ചിത്രങ്ങൾ കാണാം
കഴിഞ്ഞ കുറച്ചു കാലമായി കങ്കണാ റണൗട്ട് എന്ന ബോളിവുഡ് നടിയുടെ ജീവിതം വല്ലാതെ കലാപകലുഷിതമാണ്. ഒന്നിന് പിന്നാലെ ഒന്നായി പലവിധം വിവാദങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചെന്ന് പെടുന്നുണ്ട് കങ്കണ. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദുരൂഹ മരണത്തിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെപ്പറ്റി ഉണ്ടായ വിവാദങ്ങൾ, 'വൈ കാറ്റഗറി' സുരക്ഷയെച്ചൊല്ലി മഹാരാഷ്ട്ര സർക്കാരും ശിവസേനയുമായി കങ്കണ ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്നിങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കങ്കണാ റണൗത്ത്.
പതിനേഴാം വയസിൽ ആദ്യമായി അഭിനയിച്ച മുകേഷ് ഭട്ടിന്റെ ഗ്യാങ്‌സ്റ്റർ(2006) എന്ന ചിത്രത്തിലെ നായികാവേഷം തൊട്ടിങ്ങോട്ട് പല അവിസ്മരണീയ കഥാപാത്രങ്ങളും കങ്കണയുടേതായിട്ടുണ്ട്, 'ഫാഷൻ' (2008), 'തനു വെഡ്സ് മനു'(2011) ,'ക്വീൻ' (2014) എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട് ഈ നടി. അക്കൂട്ടത്തിൽ പല ചിത്രങ്ങളും അവരുടെ അസാമാന്യമായ പ്രകടനത്തിന്റെ ബലത്തിൽ മാത്രമാണ് സാമ്പത്തിക വിജയങ്ങളായിട്ടുള്ളത്. ഹിറ്റുകൾക്കൊപ്പം തന്നെ ഇടക്കിടക്കിങ്ങനെ കങ്കണയിൽ നിന്ന് വിവാദങ്ങളും വന്നുകൊണ്ടേയിരുന്നു എന്നുമാത്രം.
ആദ്യത്തെ വിവാദം നടൻ ആദിത്യ പഞ്ചോളിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. പ്രസിദ്ധനടി സറീന വഹാബിന്റെ ഭർത്താവായ, തന്നെക്കാൾ ഇരുപതുവയസ്സിന്റെ മൂപ്പുണ്ടായിരുന്ന ആദിത്യയുമായി തനിക്ക് പ്രേമബന്ധം ഉണ്ടായിരുന്ന കാലത്ത്, തന്നെ അയാൾ അകാരണമായി മർദ്ദിച്ചിരുന്നു എന്നും, വീട്ടിൽ പൂട്ടിയിട്ടിരുന്നു എന്നുമൊക്കെ കങ്കണ ആക്ഷേപം ഉന്നയിച്ചിരുന്നു.
"ആദിത്യയോടൊപ്പമുള്ള ബന്ധമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം അനുഭവിച്ച കാലം. എന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്ന അയാൾ, പതിനേഴുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന എന്റെ തലക്ക് ആഞ്ഞടിച്ചിട്ടുണ്ട്" എന്നൊക്കെ ഒരിക്കൽ കങ്കണ ഒരു പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ആദിത്യക്കെതിരെ ഒരു ക്രിമിനൽ കേസും അവർ ഫയൽ ചെയ്യുകയുണ്ടായി.
അടുത്ത വിവാദം, 2009 -ൽഅടുത്ത ബോയ്ഫ്രണ്ട് അധ്യയൻ സുമനുമായുള്ള ബന്ധത്തിനിടെ ആയിരുന്നു. 'റാസ് - ദ മിസ്റ്ററി കണ്ടിന്യൂസ്' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കെയാണ് അവർക്കിടയിൽ റൊമാൻസ് പൊട്ടിമുളയ്ക്കുന്നത്. അന്ന് കങ്കണയുടെ ബോയ്‌ഫ്രെണ്ടിന്റെ അച്ഛനും സുപ്രസിദ്ധ ടെലിവിഷൻ താരവുമായ ശേഖർ സുമൻ, കങ്കണ തന്റെ മകനെ ദുർമന്ത്രവാദം നടത്തി മയക്കിയിരിക്കുകയാണ് എന്നൊരു ആക്ഷേപവുമായി രംഗത്തെത്തി. അധ്യയൻ സുമൻ തന്നെ പിന്നീട കങ്കണയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തി. "കങ്കണയുമായുള്ള ബന്ധം വളരെയധികം ഇമോഷണൽ ബ്ലാക്ക്‌മെയിലിങ് നിറഞ്ഞ ഒന്നായിരുന്നു. ഒരു പുരുഷനെ ഉപയോഗിച്ച്, ദുരുപയോഗം ചെയ്ത്, ആവശ്യം കഴിഞ്ഞാൽ ചവറുപോലെ വലിച്ചെറിയേണ്ടത് എങ്ങനെ എന്ന് കങ്കണയ്ക്ക് നല്ലപോലെ അറിയാം." എന്നാണ് അന്ന് സുമൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
2010 -ൽ 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കങ്കണ റണൗട്ട് അതിലെ നായകനടൻ അജയ് ദേവ്ഗണുമായി പ്രേമബന്ധത്തിലാണ് എന്നൊരു ഗോസിപ്പ് ബോളിവുഡിൽ ഉയർന്നുവന്നു. പിന്നീട് ഒരു ഇന്റർവ്യൂവിൽ, "ഞാൻ ഒരിക്കലും വിവാഹിതനായ ഒരാളുമായി പ്രേമബന്ധത്തിൽ ഏർപ്പെടാൻ പാടില്ലായിരുന്നു. അത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്" എന്നൊരു പരാമർശം അന്ന് കങ്കണയുടെ ഭാഗത്തുനിന്നുണ്ടായി.
കങ്കണയും നായക നടന്മാരും തമ്മിലുള്ള വിവാദങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. 2013 -ൽ കൃഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഋത്വിക് റോഷനുമായി അവർ ഒരു റിലേഷൻഷിപ്പിൽ ആയി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
തനിക്ക് കങ്കണയുമായി ഒരിക്കലും ഒരു പ്രേമബന്ധം ഉണ്ടായിട്ടേയില്ല എന്ന് ഋത്വിക് റോഷൻ പാടെ നിഷേധിച്ചിട്ടുണ്ട് എങ്കിലും, "അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ അധ്യായമാണ് " എന്നായിരുന്നു അന്ന് കങ്കണയുടെ ട്വീറ്റ്. "നിങ്ങൾ പറയുന്ന ആ നടിയെ പ്രേമിക്കുന്നതിലും ഭേദം പോപ്പിനെ പ്രേമിക്കുന്നതാണ്" എന്ന് ഋത്വിക്കിന്റെ അടുത്ത ട്വീറ്റ്. അങ്ങനെ ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയ സോഷ്യൽ മീഡിയയിൽ ഉണ്ടായ തർക്കങ്ങൾ ഒടുവിൽ നിയമ പോരാട്ടത്തിലാണ് ചെന്നവസാനിച്ചത്.
ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പേരിൽ കരൺ ജോഹറുമായി, കങ്കണ ഉണ്ടാക്കിയിട്ടുള്ള വിവാദങ്ങൾ ഏറെ കോലാഹലം സൃഷ്ടിച്ചവയാണ്. ബോളിവുഡിൽ ഇന്ന് നിലനിൽക്കുന്ന നെപ്പോട്ടിസത്തിന്റെ ഉത്തരവാദികളിൽ പ്രധാനി കരൺ ജോഹർ ആണെന്നായിരുന്നു കങ്കണയുടെ ആക്ഷേപം. "എന്നെങ്കിലും എന്റെ ഒരു ബയോപിക് ഇറങ്ങിയാൽ നിങ്ങളായിരിക്കും അതിലെ മൂവി മാഫിയക്കാരന്റെ റോളിൽ " എന്ന കരൺ ജോഹറിനെപ്പറ്റിയുള്ള കങ്കണയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
'ക്വീൻ' സംവിധായകൻ വികാസ് ബെഹലിനെതിരെ ഒരു #MeToo ആക്ഷേപവും കങ്കണയുടെ ഭാഗത്തുനിന്നുണ്ടായി. "കണ്ടുമുട്ടുമ്പോഴൊക്കെ വികാസ് എന്റെ കഴുത്തിൽ മുഖമമർത്തി മൂക്കുകൊണ്ട് എന്റെ ഗന്ധം വലിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എന്റെ സുഗന്ധം അയാൾക്ക് ഏറെ ഇഷ്ടമാണ് എന്നാണ് പറഞ്ഞിരുന്നത്. അയാളുടെ ആലിംഗനത്തിൽ നിന്ന് മോചിതനാകണമെങ്കിൽ കുറച്ചധികം പ്രയാസപ്പെടേണ്ടി വന്നിരുന്നു എനിക്ക്. " എന്നായിരുന്നു കങ്കണ അതേപ്പറ്റി പറഞ്ഞത്.
കഴിഞ്ഞ കുറച്ചുകാലമായി തീവ്രദേശീയതയുടെ പതാകാവാഹകയാണ് കങ്കണ. ശബാന ആസ്മിയെയും ജാവേദ് അക്തറിനെയും ഒക്കെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് അവർ പലതവണ വളരെ രൂക്ഷമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്. 'ജഡ്ജ്മെന്റൽ ഹേ ക്യാ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ കങ്കണയും ഒരു പത്രപ്രവർത്തകനും തമ്മിലുണ്ടായ വാക് തർക്കവും ഏറെ വിവാദാസ്പദമായ ഒന്നായിരുന്നു.