പോയാല്‍ മടങ്ങിവരവില്ലാത്ത ദ്വീപ്, നിഗൂഢസൗന്ദര്യവുമായി എന്‍വൈറ്റനേറ്റ്; ചിത്രങ്ങള്‍ കാണാം
ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ദ്വീപ് ഒരുപക്ഷേ ഇതായിരിക്കും. കെനിയയിലെ എന്‍വൈറ്റനേറ്റ്. കാരണമുണ്ട്, ആ ദ്വീപില്‍ പോയവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. എന്‍വൈറ്റനേറ്റിന്‍റെ അര്‍ത്ഥം തന്നെ ഗോത്രഭാഷയില്‍ 'നോ റിട്ടേണ്‍' എന്നാണ്. അതായത് പോയാലൊരു തിരിച്ചുവരവില്ലെന്നര്‍ത്ഥം. കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളില്‍ ഒന്നു മാത്രമാണ് എന്‍വൈറ്റനേറ്റ്. ആ ദ്വീപിന്‍റെ വിശേഷങ്ങളാണിത്.
ഒരിക്കല്‍, ഫ്യൂക്സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്‍റെ സംഘത്തിലെ രണ്ടുപേര്‍ എന്‍വൈറ്റനേറ്റില്‍ ചെന്നു. അവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തിനും ചര്‍ച്ചയായിത്തീരുന്നത്. 1935 -ലാണ് വിവിയന്‍ ഫ്യൂക്സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്‍ ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാന്‍ തന്‍റെ സംഘവുമായി ചെല്ലുന്നത്.
ഫ്യൂക്സിന്‍റെ സംഘത്തില്‍ മാർട്ടിൻ ഷെഫ്‌ലിസ്, ബിൽ ഡേസണ്‍ എന്നീ രണ്ടുപേരെ അദ്ദേഹം എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നതേയില്ല. മാത്രവുമല്ല, തങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത കാഴ്‍ചയാണ് ഇവിടെ കാണുന്നതെന്ന സന്ദേശവും ഇവര്‍ അവസാനമായി നല്‍കിയെന്ന് പറയപ്പെടുന്നു. ഏതായാലും, അവരെക്കുറിച്ച് അന്വേഷിക്കാന്‍ കൂടെച്ചെല്ലാനായി ഫ്യൂക്സ് ഗോത്ര വര്‍ഗക്കാരെ വിളിച്ചു. പക്ഷേ, അവരാരും കൂടെച്ചെന്നില്ല. അതോടെ, ഇതിനു പിന്നിലെ കഥ എന്താണെന്നറിഞ്ഞേ തീരൂ എന്നായി ഫ്യൂക്സിന്. അന്വേഷിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
അന്വേഷിച്ചു ചെല്ലുമ്പോഴാണ് അതുവരെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ പോയവരാരും തിരികെ വന്നിട്ടില്ലെന്ന് ഗോത്രവിഭാഗക്കാര്‍ ഫ്യൂക്സിനോട് പറയുന്നത്. നേരത്തെ ഒറ്റയടിക്ക് ആ ദ്വീപിലുള്ളവരെ മുഴുവന്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ടത്രെ. അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോവാന്‍ തയ്യാറായിട്ടില്ല. മാർട്ടിൻ ഷെഫ്‌ലിസിന്‍റെയും, ബിൽ ഡേസണിന്‍റെയും കയ്യിലുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങളൊക്കെ കണ്ടപ്പോള്‍ അവര്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നാണ് അടുത്ത ദ്വീപുകാര്‍ കരുതിയത്.
ഇതുംകൂടി കേട്ടതോടെ ഫ്യൂക്സിന്‍റെ ആകാംക്ഷ വര്‍ധിച്ചു. അയാള്‍ ആ ദ്വീപിനെ കുറിച്ച് കൂടുതലറിയാന്‍ തന്നെ തീരുമാനിച്ചു. അതിനുള്ള ശ്രമങ്ങളും തുടങ്ങി. നേരത്തെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ ജനവാസമുണ്ടായിരുന്നുവത്രെ. അവിടെ ആളുകള്‍ താമസിച്ചിരുന്നു. കൃഷിയായിരുന്നു അവരുടെ ജീവിതമാര്‍ഗം. എന്നാല്‍, അവിടുത്തെ സസ്യങ്ങള്‍ക്കെല്ലാം ഒരുതരം മരതകപ്പച്ചനിറമായിരുന്നു. മനോഹരമായ പാറക്കൂട്ടങ്ങള്‍... അങ്ങനെ അങ്ങനെ...
പക്ഷേ, പിന്നീട് കഥ മാറി. പറഞ്ഞുകേള്‍ക്കുന്ന കഥ ഇങ്ങനെയാണ്, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പുക പോലെയുള്ള ചില രൂപങ്ങള്‍ അവിടെയുള്ള വീടുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇങ്ങനെയുള്ള പുകമനുഷ്യരെ തൊടുന്നവരാകട്ടെ ആ പുകയ്ക്കൊപ്പം അന്തരീക്ഷത്തില്‍ മറയാനും തുടങ്ങിയെന്നാണ് പറയുന്നത്. ഇതേത്തുടര്‍ന്ന്, ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങള്‍ പലയിടത്തുമായി പ്രത്യക്ഷപ്പെട്ടു. അതോടെയാണ് ആ ദ്വീപ് 'ശാപം പിടിച്ച ദ്വീപെ'ന്ന് അറിയപ്പെട്ടു തുടങ്ങിയത്. ആരും അങ്ങോട്ടു പോകാതെയുമായി. എന്നാല്‍, ഫ്യൂക്സ് ഇതിനെ വെറും കഥകളെന്ന് തന്നെയാണ് വിശേഷിപ്പിച്ചത്.
എന്നാല്‍, ശരിക്കും ഇതിനൊക്കെ പിന്നിലെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സസ്യങ്ങളുടെ നിറവും, സ്ഥലത്തിന്‍റെ പ്രകൃതവും എല്ലാം ചേര്‍ത്തു വായിച്ചാല്‍ ശാസ്ത്രീയമായ എന്തെങ്കിലും ഒരു സത്യം ഇതിന് പിന്നിലുണ്ടായിരിക്കാം എന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യാനാവുക.